നയതന്ത്രമൊക്കെ എന്ത്? ആ വഴിയല്ലാതെയും കടത്തിയത് തനി തങ്കം! കമ്പ്യൂട്ടറുകള്‍, മൊെബെല്‍ ഫോണ്‍, പെന്‍ ഡ്രൈവുകള്‍ എന്നിവയില്‍ നിന്നു നശിപ്പിച്ച വിവരങ്ങള്‍ വീണ്ടെടുത്തപ്പോൾ അന്വേഷണ സംഘം ഞെട്ടി... കണ്ടെടുത്തത് നിർണ്ണായക വിവരങ്ങൾ... പെട്ടത് ആ മന്ത്രിയും, സന്ദേശങ്ങളും പരിശോധിക്കുന്നു...
സ്വർണക്കടത്ത് കേസിൽ ദിനംപ്രതി നിർണ്ണായക ട്വിസ്റ്റുകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ സ്വപ്‌ന സുരേഷും പി.എസ്. സരിത്തും നയതന്ത്രവഴിയല്ലാതെയും സ്വര്‍ണം കടത്തിയെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ഇവരുടെ കമ്പ്യൂട്ടറുകള്‍, മൊെബെല്‍ ഫോണ്‍, പെന്‍ ഡ്രൈവുകള്‍ എന്നിവയില്‍ നിന്നു നശിപ്പിച്ച വിവരങ്ങള്‍ വീണ്ടെടുത്തപ്പോഴാണു നിര്‍ണായക സൂചനകള്‍ ലഭിച്ചത്. നയതന്ത്ര സ്വര്‍ണക്കടത്ത് സംഭവവികാസങ്ങള്‍ അരങ്ങേറിയ ജൂണ്‍ 30 നും ജൂലൈ പത്തിനുമിടെ ഇവര്‍ 4000 ജി.ബി. ഡേറ്റയാണു ഡിലീറ്റ് ചെയ്തത്.
വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ വീണ്ടെടുക്കാനായെങ്കിലും സംഭാഷണങ്ങള്‍ തിരിച്ചെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നു സി- ഡാക് വൃത്തങ്ങള്‍ എന്‍.ഐ.എയെ അറിയിച്ചു. യു.എ.ഇക്കു പുറമേ മറ്റു ചില രാജ്യങ്ങളിലെ നമ്പറുകളിലേക്കും നിരന്തരം ചാറ്റിങ് നടന്നിട്ടുണ്ട്. ചില നിര്‍ണായക വിവരങ്ങള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യലിനായി സ്വപ്‌നയെ എന്‍.ഐ.എ. ഇന്നലെ കസ്റ്റഡിയില്‍ വാങ്ങി. സ്വപ്‌നയുമായി അടുപ്പമുള്ള മറ്റൊരു മന്ത്രിയുടെ സന്ദേശങ്ങളും എന്‍.ഐ.എ. വിശകലനം ചെയ്യുകയാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണു ഡിലിറ്റ് ചെയ്ത ഡേറ്റകളെന്നാണു വിവരം. സ്വപ്‌നയെ ചോദ്യം ചെയ്തതിന്റെ വെളിച്ചത്തില്‍ അദ്ദേഹത്തെ വീണ്ടും വിളിപ്പിക്കും.
യു.എ.ഇ. കോണ്‍സുലേറ്റിലെ അക്കൗണ്ട്‌സ് വിഭാഗത്തില്‍നിന്നു 2019 മേയില്‍ രാജിവച്ച മലയാളി ഉദ്യോഗസ്ഥയ്‌ക്കെതിരേയും ചില തെളിവുകള്‍ ലഭിച്ചു. സ്വപ്‌നയും സംഘവും നടത്തിയ ക്രമക്കേടുകള്‍ ഇവര്‍ അറിഞ്ഞിരുന്നെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. ഇവര്‍ രാജിവച്ചതിനു പിന്നാലെയാണു കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ത് പൗരന്‍ ഖാലിദിനെ സാമ്പത്തിക ക്രമക്കേടിനു പുറത്താക്കിയത്. സ്വപ്‌ന നേരത്തേ ജോലി ചെയ്തിരുന്ന എയര്‍ഇന്ത്യ സാറ്റ്‌സിലെ ചില ജീവനക്കാരുമായി സ്വപ്‌ന പിന്നീടും ബന്ധം സ്ഥാപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. എയര്‍െലെന്‍ ജീവനക്കാരുമായി ബന്ധമുണ്ടാക്കിയതു സ്വര്‍ണക്കടത്തിനു വേണ്ടിയായിരുന്നെന്നാണു സംശയം. സ്വപ്‌നയുടെ രാജിക്കു ശേഷം ജോലിയില്‍ പ്രവേശിച്ചവരെ വീണ്ടും ചോദ്യം ചെയ്യും. ഇവരെ ജോലിക്കെടുത്തതില്‍ സ്വപ്‌നയുടെയുടെ ഇടപെടലും ശിവശങ്കറിന്റെ സഹായവും ഉണ്ടായിരുന്നെന്നാണു സൂചന.
കാര്‍ഗോ ഹാന്‍ഡ്‌ലിങ് ഏജന്‍സിയായ ഭദ്രാ ഇന്റര്‍നാഷണലിലും ഇവര്‍ ഇടപെട്ട് പലരെയും ജോലിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണു വിലയിരുത്തല്‍. ഇതേപ്പറ്റി വിശദമായി അന്വേഷിക്കാനാണ് എന്‍.ഐ.എ. തീരുമാനം.അതേസമയം സ്വർണക്കടത്ത് കേസിൽ ഇപ്പോൾ അപ്രതീക്ഷിതമായ നീക്കമാണ് എന്‍ഐഎ നടത്തിയിരിക്കുന്നത്. സ്വപ്ന സുരേഷിനെ വെള്ളിയാഴ്ച വരെയാണ് എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. സ്വപ്നയുടെ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ് എന്നിവയുടെ ഡിജിറ്റല്‍ ഫൊറന്‍സിക് പരിശോധനാ ഫലം എന്‍ഐഎക്കു ലഭിച്ച പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
എന്നാൽ അറസ്റ്റ് ചെയ്ത് 60 ദിവസം പൂര്‍ത്തിയായ സാഹചര്യത്തില്‍ സന്ദീപ് നായര്‍ക്കു കസ്റ്റംസ് കേസില്‍ ഇന്നലെ സാമ്പത്തിക കുറ്റവിചാരണക്കോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണു ജാമ്യം. എന്നാല്‍, യുഎപിഎ ചുമത്തി എന്‍ഐഎ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ പ്രതി റിമാന്‍ഡില്‍ തുടരും. നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ പല പ്രതികളും ബെനാമികളാണെന്ന് ആദായ നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി. പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത്, സന്ദീപ് നായര്‍, കെ.ടി. റമീസ്, ഹംജദ് അലി, ജലാല്‍, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍, ഇ. സയീദ് അലവി എന്നിവരെ ജയിലില്‍ ചോദ്യം ചെയ്യാനുള്ള ആദായനികുതി വകുപ്പിന്റെ അപേക്ഷ സാമ്പത്തിക കുറ്റവിചാരണക്കോടതി അനുവദിച്ചു. സ്വര്‍ണക്കടത്തിനു വേണ്ടി പണം മുടക്കിയവരെയും ലാഭവിഹിതം പങ്കിട്ടവരെയും കണ്ടെത്തുകയാണു ലക്ഷ്യം.
https://www.facebook.com/Malayalivartha