ഇ.ഡി. കേസിലെയും കസ്റ്റംസ് കേസിലെയും ഹര്‍ജികളില്‍ 23-ാം തിയതി ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും! ശിവശങ്കറിന് നിർണായകമായി ഒക്ടോബർ 23! അടപടലം പൊളിച്ചടുക്കാൻ ഇ.ഡിയ്ക്കൊപ്പം കട്ടയ്ക്ക് കസ്റ്റമസ്....
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കസ്റ്റംസ് കേസിലാണ് ഈ മാസം 23 വരെ കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസ് വീണ്ടും 23-ാം തിയതി പരിഗണിക്കും. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റില്‍നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, ഈ മാസം 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇ.ഡി. കേസിലെയും കസ്റ്റംസ് കേസിലെയും ഹര്‍ജികളില്‍ 23-ാം തിയതി ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. പുതുതായി രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യാനായി ശിവശങ്കറിനെ കൂട്ടിക്കൊണ്ടു പോകാന്‍ വെള്ളിയാഴ്ച വൈകുന്നേരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോകുന്നതിനിടെ വഴിയില്‍വെച്ച് തനിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്നുവെന്ന് ശിവശങ്കര്‍ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിലവില്‍ ഇവിടെ ശിവശങ്കര്‍ നടുവേദനയ്ക്ക് ചികിത്സയിലാണ്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്തു കൊണ്ടുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാംകുമാറാണ് കസ്റ്റംസിനു വേണ്ടി ഹാജരായത്. കസ്റ്റംസിന്റെ വാദം അംഗീകരിച്ച കോടതി, അവര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുകയും ഇതോടൊപ്പം ശിവശങ്കറിന്റെ അറസ്റ്റ് 23 വരെ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. കസ്റ്റംസ് ശിവശങ്കറിനെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി. വിജയഭാനുവിന്റെ ആരോപണം. ഇ.ഡിക്കു മുന്നില്‍ ഹാജരായ ശേഷം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് ശിവശങ്കര്‍ തിരുവനനന്തപുരത്തെ വീട്ടില്‍ എത്തുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അഞ്ചേകാലിന് സമന്‍സുമായി എത്തി. ഏതു കേസുമായി ബന്ധപ്പെട്ടാണ് വിളിപ്പിക്കുന്നതെന്ന് സമന്‍സില്‍ വ്യക്തമാക്കിയിരുന്നില്ല. ആറുമണിക്ക് ഹാജരാകണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
സ്വന്തം വാഹനത്തില്‍ എത്താന്‍ കസ്റ്റംസ് അനുവദിച്ചില്ല. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അവരുടെ വാഹനത്തില്‍ ബലംപ്രയോഗിച്ച് കയറ്റിക്കൊണ്ടുപോയി എന്ന ഗുരുതര ആരോപണവും ശിവശങ്കറിന്റെ അഭിഭാഷകന്‍ ഉയര്‍ത്തി.വാഹനത്തില്‍ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആ ആശുപത്രിയില്‍ ശിവശങ്കറിന്റെ ഭാര്യ ജോലി ചെയ്യുന്നുവെന്ന ആരോപണം ഉയര്‍ത്തി, സമ്മര്‍ദം ചെലുത്തി ശിവശങ്കറിനെ അവിടെനിന്ന് ഡിസ്ചാര്‍ജ് ചെയ്യിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ ആരോപിച്ചു. എല്ലാ അന്വേഷണവുമായും ശിവശങ്കര്‍ സഹകരിച്ചിട്ടുണ്ടെന്നും മുന്‍പ് പലതവണ കസ്റ്റംസ് വിളിപ്പിച്ചപ്പോഴും അപ്പോഴെല്ലാം ഹാജരാകുകയും മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഏത് കേസിലാണ് വിളിപ്പിക്കുന്നത് എന്ന് വ്യക്തമാക്കാതെ സമന്‍സ് നല്‍കി തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു. അതേസമയം ശിവശങ്കറിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും അന്വേഷണവുമായി അദ്ദേഹം സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് അഭിഭാഷകന്‍ പറഞ്ഞു. പല ചോദ്യങ്ങളില്‍നിന്നും ശിവശങ്കര്‍ ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
https://www.facebook.com/Malayalivartha