കോണ്‍സിലേറ്റില്‍ പോയിട്ടുണ്ടെന്ന് സമ്മതിച്ച് മന്ത്രി കടകംപള്ളി; രണ്ടു തവണ മന്ത്രി എന്ന നിലയില്‍ പോയി; പക്ഷേ മകന്റെ ജോലി കാര്യത്തിനല്ല പോയത്; മുഖ്യമന്ത്രിക്ക് സ്വര്‍ണക്കടത്തില്‍ നേരിട്ട് ബന്ധമില്ലെന്ന് സ്വപ്‌നയുടെ മൊഴി; മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധം മാത്രം
തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റില്‍ മന്ത്രിയെന്ന നിലയില്‍ രണ്ടുതവണ പോയിട്ടുണ്ടെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ സമ്മതിച്ചു. സ്വര്‍ണക്കടത്ത് കേസ് പ്രതിയും യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒയുമായ സരിത്തിന്റെ ഇന്ന് പുറത്തുവന്ന മൊഴിക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മന്ത്രിമാരായ കെ.ടി ജലീലും കടകംപളളി സുരേന്ദ്രനും പലതവണ യു.എ.ഇ കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്നായിരുന്നു സരിത്തിന്റെ മൊഴി.
മകന്റെ യു.എ.ഇയിലെ ജോലിക്കാര്യത്തിനായാണ് മന്ത്രി കടകംപളളി യു.എ.ഇ കോണ്‍സുലേറ്റ് ജനറലിനെ കണ്ടതെന്നും സരിത്ത് മൊഴിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച കടകംപളളി സുരേന്ദ്രന്‍ തന്റെ മകന്‍ ജോലി ചെയ്തത് ഖത്തറിലാണ് എന്ന് വിശദീകരിച്ചു. കോണ്‍സുലേറ്റില്‍ രണ്ട് തവണ പോയി എന്നത് ശരിയാണ്. അത് മന്ത്രി എന്ന നിലയിലാണെന്നും കടകംപളളി പറഞ്ഞു.മൊഴിയിലെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം വിശദമായ മറുപടി നല്‍കാം. നേരത്തെ കോണ്‍സുലേറ്റിന് സമീപത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് കോണ്‍സുലേറ്റ് ജനറല്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.
മന്ത്രിമാരായ കെടി ജലീലും കടകംപള്ളി സുരേന്ദ്രനും പലതവണ യുഎഇ കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌മെന്റ് ഡയറക്ട്രേറ്റിന് സരിത്ത് മൊഴി നല്‍കിയിട്ടുള്ളത്. മകന്റെ യുഎഇയിലെ ജോലിക്കാര്യത്തിനായാണ് മന്ത്രി കടകംപള്ളി യുഎഇ കോണ്‍സുലേറ്റ് ജനറലിനെ കണ്ടതെന്നും സരിത്തിന്റെ മൊഴിയില്‍ പറയുന്നു.
കാന്തപുരം അബൂബക്കര്‍ മുസലിയാരും പലതവണ വന്നിട്ടുണ്ട്. മകന്‍ അബ്ദുള്‍ ഹക്കീമും ഒപ്പമുണ്ടായിരുന്നു, സംഭാവന സ്വീകരിക്കുന്നതിനും മതഗ്രന്ഥങ്ങള്‍ വാങ്ങുന്നതിനുമാണ് വന്നതെന്നും സരിത്ത് വ്യക്തമാക്കുന്നു. എം ശിവശങ്കറിന്റെ ശുപാര്‍ശയിലാണ് സ്വപ്‌നയ്ക്ക് സ്‌പേസ് പാര്‍ക്കില്‍ ജോലി കിട്ടിയതെന്നും സരിത് എന്‍ഫോഴ്‌സ്‌മെന്റിനോട് പറഞ്ഞിട്ടുണ്ട്. കളളക്കടത്തിനെപ്പറ്റി കോണ്‍സുല്‍ ജനറലിനോട് ഒരിക്കലും പറഞ്ഞിട്ടില്ല, എന്നാല്‍ കോണ്‍സല്‍ ജനറലിന്റെ പേരിലും കള്ളക്കടത്തിന് കമ്മീഷന്‍ കൈപ്പറ്റിയിരുന്നു. രണ്ടുതവണ സ്വര്‍ണം വന്നപ്പോള്‍ അറ്റാഷേയെക്ക് 1500 ഡോളര്‍ വീതം കമ്മീഷന്‍ നല്‍കിയെന്നും സരിത്തിന്റെ മൊഴിയിലുണ്ട്.
ഇന്നലെ പുറത്ത് വന്ന സരിത്തിന്റെ മൊഴിയില്‍ 'സിപിഎം കമ്മിറ്റി' എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചതിനെ കുറിച്ച് പറയുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരാണ് ടെലഗ്രാം ഗ്രൂപ്പുണ്ടാക്കാമെന്ന ആശയം മുന്നോട്ടുവച്ചതും ഗ്രൂപ്പ് ഉണ്ടാക്കിയതും. ഗ്രൂപ്പിലൂടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനയാണ് പ്രതികള്‍ നടത്തിയിരുന്നത്. തന്നെയും കെ.ടി. റമീസിനെയും ഈ ഗ്രൂപ്പില്‍ അംഗമാക്കിയത് സന്ദീപ് ആണെന്നും സരിത്തിന്റെ മൊഴിയില്‍ പറയുന്നു. ഫൈസല്‍ ഫരീദുമായി തനിക്ക് ബന്ധമുണ്ടായിരുന്നില്ലെന്നും റമീസാണ് ഫൈസല്‍ ഫരീദുമായി ബന്ധപ്പെട്ടിരുന്നതെന്നുമാണ് സരിത്തിന്റെ മൊഴി.
അതെ സമയം മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധമില്ലെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ മൊഴി നല്‍കി. മുഖ്യമന്ത്രിയുമായോ അദ്ദേഹത്തിന്റെ കുടുംബവുമായോ ബന്ധമില്ല. സംസാരിച്ചത് ഔദ്യോഗികകാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്നും സ്വപ്‌നാ സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുള്ളത് ഔദ്യോഗിക കാര്യത്തിന് മാത്രമാണ്. പിതാവ് മരിച്ചപ്പോള്‍ മുഖ്യമന്ത്രി ശിവശങ്കറിന്റെ ഫോണില്‍ നിന്നും വിളിച്ച് അനുശോചനം അറിയിച്ചു. മറ്റൊരിക്കല്‍ ഷാര്‍ജാ ഭരണാധികാരിയുടെ കേരള സന്ദര്‍നെത്തില്‍ ആചാരം അനുസരിച്ച് അദ്ദേഹത്തെ സ്വീകരിക്കാന്‍ സഹായം തേടി. ഭാര്യയോട് അവിടുത്തെ ആചാരമര്യാദകള്‍ എങ്ങിനെയാണെന്ന് പറഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് സ്വപ്‌നയുടെ മൊഴി.
https://www.facebook.com/Malayalivartha