മുസ്ലിങ്ങള്‍ തെറ്റിധരിപ്പിക്കപ്പെട്ടു; അവരുടെ മനസില്‍ വര്‍ഗ്ഗീയ വിദ്വേഷമുണ്ടെന്ന് ആര്‍.എസ്.എസ് മേധാവി; പൗരത്വ ഭേദഗതി നിയമം ഏതെങ്കിലും പ്രത്യേക മതത്തിനെതിരല്ലെന്നും മോഹന്‍ ഭാഗവത് ; പൗരത്വം നിയമത്തില്‍ സംഭവിക്കുന്നത്
സിഎഎ നിയമത്തില്‍ അനുരഞ്‌നമില്ലെന്നും നിയമം ഉടന്‍ നടപ്പിലാക്കുമെന്നും ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടെ വിഷയം വീണ്ടും സജീവ ചര്‍ച്ചയായിട്ടുണ്ട്. ഇതിന് പിന്നിലെ പൗരത്വ ഭേദഗതി നിയമത്തിനെക്കുറിച്ച് ആര്‍.എസ്.എസ് മേധാവിവും പ്രതികരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം ഏതെങ്കിലും പ്രത്യേക മതത്തിനെതിരല്ലെന്നും കുറച്ചുപേര്‍ നമ്മുടെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. നാഗ്പുരില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന ദസറ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് നമ്മള്‍ സാക്ഷ്യം വഹിച്ചു. ഇതിനെ കുറിച്ച് കൂടുതല്‍ ചര്‍ച്ചയാകുന്നതിന് മുമ്പ് നമ്മുടെ ശ്രദ്ധ കൊറോണയിലേക്ക് കേന്ദ്രീകരിച്ചു. അതുകൊണ്ട് തന്നെ കുറച്ച് ആളുകളുടെ മനസ്സില്‍ വര്‍ഗ്ഗീയ വിദ്വേഷം നിലനില്‍ക്കുന്നുണ്ട്'. കൊറോണ മറ്റെല്ലാ വിഷയങ്ങളേയും മറികടന്നുവെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വനിയമം ഏതെങ്കിലും പ്രത്യേക മതത്തിന് എതിരല്ല. എന്നിട്ടും കുറച്ചുപേര്‍ ഈ നിയമത്തിനെതിരെ പ്രതിഷേധിച്ചു. മുസ്ലിംജനവിഭാഗത്തെ നിയന്ത്രിക്കുന്നതിനാണ് ഈ നിയമം കൊണ്ടുവന്നതെന്ന തെറ്റായ പ്രചാരണത്തിലൂടെ നമ്മുടെ മുസ്ലിംസഹോദരങ്ങളെ വഴിതെറ്റിച്ചു. ഇതേ തുടര്‍ന്ന് കൂടുതല്‍ പ്രതിഷേധമുയര്‍ന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. അയോധ്യ വിധി രാജ്യം ഒന്നടങ്കം സ്വീകരിച്ചുവെന്നും ആര്‍എസ്എസ് മേധാവി കൂട്ടിച്ചേര്‍ത്തു. കോവിഡ് ഇന്ത്യയില്‍ വരുത്തിയ നഷ്ടം കുറവാണ്. അതിന് കാരണം രാജ്യത്തിന്റെ ഭരണകൂടം പൊതുജനങ്ങളെ കാര്യങ്ങള്‍ മുന്‍കൂട്ടി അറിയിച്ചു. മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ ഏകതയെ തകര്‍ക്കുവാനും ആഗോള അധിനിവേശത്തിനു വേണ്ടിയുള്ള അസ്വാഭാവികമായ ഒരു രാഷ്ട്രീയ, വിഭാഗീയ, ശിഥിലീകരണ പ്രവണതകളുടെ കൂട്ടായ്മ ഇവിടെ ദൃശ്യമാണ്. സ്വയം നിയന്ത്രണത്തോടും സമചിത്തതയോടും എല്ലാവരുടെയും താത്പര്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടും മുന്നേറാനായാല്‍ പരസ്പര വിശ്വാസത്തിന്റേതായ അന്തരീക്ഷം നിലനിര്‍ത്താനാകും. നമ്മില്‍ എല്ലാവരിലുമായി നിലകൊള്ളുന്ന പൊതു അസ്മിത എന്ന വിശാല സത്വത്തെ അംഗീകരിക്കുക വഴി നമുക്ക് പരസ്പര വിശ്വാസം, സ്‌നേഹം, സാഹോദര്യം എന്നിവയുടെ അന്തരീക്ഷം വളര്‍ത്താനാകും. രാഷ്ട്രീയ ലാഭ നഷ്ടങ്ങള്‍ കണക്കാക്കി നാം ചാഞ്ചാടിക്കൊണ്ടിരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്ലിംകള്‍ ഒഴികെ ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നീ അയല്‍രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാന്‍ നിര്‍ദേശിക്കുന്ന നിയമം 2019 ഡിസംബര്‍ 12ന് ആണ് പാര്‍ലമെന്റ് പാസാക്കിയത്. അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ ഒഴികെയുള്ള ആറ് മതസ്ഥര്‍ക്ക് രാജ്യത്ത് പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്‍. 2014 ഡിസംബര്‍ 31നുമുമ്പ് ഇന്ത്യയില്‍ എത്തി ആറുവര്‍ഷം ഇവിടെ കഴിഞ്ഞവര്‍ക്കാണ് പൗരത്വം. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി മതവിശ്വാസികള്‍ക്കാണ് ബില്‍ പ്രകാരം പൗരത്വം ലഭിക്കുക. അയല്‍ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കുകയെന്നതാണ് ബില്‍ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെന്നാണ് ബിജെപിയുടെയും സര്‍ക്കാരിന്റെയും വാദം.
എന്നാല്‍ ഇത് എല്ലാ അയല്‍ക്കാരുടെ കാര്യത്തിലും പരിഗണിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അഹമദിയ മുസ്ലീം, ഷിയ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പാകിസ്ഥാനില്‍ കടുത്ത വിവേചനമാണ് നേരിടേണ്ടിവരുന്നത്. ഇവരെ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെയും ബര്‍മയിലെ ഹിന്ദുക്കളെയും ബില്ലില്‍ ഉള്‍പ്പെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ശ്രീലങ്കയിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ബില്‍ അവഗണിക്കുന്നു. 2019 ഡിസംബര്‍ 19ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറസ് നിയമം തികച്ചും വിവേചനപരമാണെന്ന് പ്രസ്താവിച്ചിരുന്നു. നിയമത്തിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനവും വിമര്‍ശന വിധേയമായി.
https://www.facebook.com/Malayalivartha