നാളെ ബജറ്റ്; ജനപ്രിയമാകും പക്ഷേ പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാകുമോ? വരുമാന നഷ്ടം, സാമ്പത്തിക വളര്‍ച്ച നിരക്ക് ഇവ ചൂണ്ടിക്കാട്ടുന്നത്; സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311 കോടി; വീണ്ടും വീണ്ടും കടമൊടുക്കുമ്പോള്‍ സംഭവിക്കാനിരിക്കുന്നത്
പിണറായി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ തീര്‍ച്ചയായും ജനപ്രിയ ബജറ്റാകുമെന്ന കാര്യത്തില്‍ സംശയമില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനം ഒരുങ്ങുമ്പോള്‍ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ എല്‍.ഡി.എഫിന് പിടിവള്ളിയാകണം. ആ ലക്ഷ്യം മുന്നില്‍ കണ്ട് കിറ്റു വിതരണവും ക്ഷേമ പെന്‍ഷനുമെല്ലാം പൂര്‍വാധികം ഭംഗിയായി തന്നെ നടക്കും. അതിനും അപ്പുറം സാമൂഹ്യസുരക്ഷയ്ക്ക് പ്രാധാന്യംനല്‍കുന്നതോടൊപ്പം പദ്ധതികളുടെ പെരുമഴയായിരിക്കും ബജറ്റിലുണ്ടാകുക എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ വരുമാന നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും പിടിമുറിക്കിയ കേരളത്തില്‍ പ്രഖ്യാപനങ്ങള്‍ക്ക് അപ്പുറം എന്തൊക്കെ നടക്കുമെന്നാകും ജനം പരിശോധിക്കുക. ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.
2018, 2019 വര്‍ഷങ്ങളിലെ വെള്ളപ്പൊക്കവും 2020ലെ കോവിഡ് മഹാമാരിയും സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് വിള്ളലേല്‍പ്പിച്ചിരുന്നു. വികസനപ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ സ്തംഭിച്ചനിലയിലുമായിരുന്നു. ബജറ്റിനുപുറത്ത് അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതിസന്ധികള്‍ പ്രഖ്യാപനങ്ങളെ ജലരേഖയാക്കുന്ന കാഴ്ചയാണ് കുറെകാലമായി കണ്ടുവരുന്നത്. ഈ പ്രതിസന്ധിയിലും ആരോഗ്യ-പൊതുവിതരണ മേഖലകളില്‍ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നത് ആശ്വാസകരമാണ്.
കോവിഡ് മഹാമാരിയും മറ്റ് പ്രകൃതിദുരന്തങ്ങളുടെ പ്രതിഫലനങ്ങളും തിരിച്ചടിയേല്‍പ്പിച്ച 2020-ല്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക് താഴേക്കെന്ന് സാമ്പത്തികസര്‍വേ റിപ്പോര്‍ട്ട്. വെറും 3.45% മാത്രമാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക്. മുന്‍ വര്‍ഷം ഇത് 6.49% ആയിരുന്നു. ഏറ്റവും ശ്രദ്ധേയം സംസ്ഥാനത്തിന്റെ ആഭ്യന്തരകടബാധ്യത കുതിച്ചുകയറിയെന്നതാണ്. ശമ്പളം, പലിശ, പെന്‍ഷന്‍ ചെലവ് എന്നിവ ഉയര്‍ന്നു. അതിനാല്‍ത്തന്നെ, സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311 കോടി രൂപയായി ഉയര്‍ന്നു. ആഭ്യന്തര കടത്തിന്റെ വര്‍ധന 9.91- ശതമാനമാണ്. അതോടൊപ്പം തന്നെ വിലക്കയറ്റം സാമ്പത്തിക വിഷമത വര്‍ധിപ്പിച്ചു.
60,000 കോടി രൂപയുടെ 821 വികസന പദ്ധതികള്‍ ഇപ്പോള്‍തന്നെ കിഫ്ബിവഴി സര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ട്. സാമ്പത്തികമുരടിപ്പും അധികബാധ്യതകളും മൂലം പദ്ധതികളില്‍ പലതും പാതിവഴിയിലുമാണ്. ഖജനാവില്‍ നീക്കിയിരിപ്പൊന്നുമില്ലാതെയാണ് ഇത്തവണയും സംസ്ഥാനം പുതിയ പ്രഖ്യാനങ്ങള്‍ക്കൊരുങ്ങുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഉള്‍പ്പെടയുള്ള അധികബാധ്യതകൂടി മുന്നില്‍കാണേണ്ടിവരും. ഡിഎ കുടിശക പ്രഖ്യാപിക്കാതിരിക്കാനും ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് കഴിയില്ല.
അധികവിഭവ സമാഹരണത്തിന് അനുകൂലമല്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തുളളത്. വ്യാപാരമാന്ദ്യവും തൊഴില്‍നഷ്ടവും രൂക്ഷമായതിനാല്‍ നികുതിയും വിവിധയിനങ്ങളിലുള്ള ഫീസുകളും വര്‍ധിപ്പിക്കുന്നകാര്യത്തില്‍ സര്‍ക്കാരിന് പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ ഭൂമിയുടെ ന്യായവില, നികുതിവര്‍ധന ഉള്‍പ്പെടുയുള്ളവ വേണ്ടെന്നുവെയ്ക്കാനേ കഴിയൂ. പിന്നെ, മുന്നിലുള്ളവഴി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും വീണ്ടും കടമെടുക്കുകയെന്നതാണ്.
കേന്ദ്ര ധനവിനിയോഗ വകുപ്പ് നിര്‍ദേശിച്ച ബിസിനസ് സൗഹൃദ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതിനെത്തുടര്‍ന്ന് പൊതുവിപണിയില്‍നിന്ന് 2373 കോടി രൂപയുടെ അധികവായ്പയെടുക്കാന്‍ കേന്ദ്രം കേരളത്തിന് ഇപ്പോള്‍ അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞകൊല്ലം മേയിലാണ് സംസ്ഥാനങ്ങള്‍ക്ക് ഉപാധികളോടെ രണ്ടുശതമാനം അധികവായ്പ എടുക്കാനുള്ള നിര്‍ദേശം കേന്ദ്രം അംഗീകരിച്ചത്. ഒരുരാജ്യം ഒരു റേഷന്‍ കാര്‍ഡ്, ബിസിനസ് സൗഹൃദ പരിഷ്‌കരണങ്ങള്‍, തദ്ദേശസ്ഥാപന പരിഷ്‌കരണം, വൈദ്യുതി മേഖലയിലെ പരിഷ്‌കരണം എന്നിവ നടപ്പാക്കണമെന്നായിരുന്നു ഉപാധി.
സംസ്ഥാനത്തിന്റെ റവന്യുവരുമാനത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും നികുതിവരുമാനത്തില്‍നിന്നാണ് ലഭിക്കുന്നത്. കേന്ദ്രനികുതിവിഹിതം ഉള്‍പ്പടെയാണിത്. ജിഎസ്ടി, വില്പന നികുതി, സ്റ്റാംമ്പ് ഡ്യൂട്ടി, എക്സൈസ് തീരുവ, ഭൂനികുതി എന്നിവയാണ് വരുമാനത്തിന്റെ പ്രധാന സ്രോതസ്സുകള്‍. നികുതിവരുമാനം കുത്തനെ ഇടിയുകയും റവന്യു ചെലവ് വര്‍ധിക്കുകയുംചെയ്യുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. നികുതി വരുമാനത്തില്‍ 38ശതമാനവും നികുതിയേതരവരുമാനത്തില്‍ 82.3ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha