ഓണ്‍ലൈന്‍ റമ്മി ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; വിരാട് കോലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്കെതിരയാണ് നോട്ടീസ്; താരങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയും മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു; സംസ്ഥാന സര്‍ക്കാരിനോടും വിശദീകരണം തേടി
ആരെ പറ്റിച്ചാലും വേണ്ടില്ല പണം കിട്ടിയാല്‍ മതി എന്നതാണ് ചില സെലിബ്രറ്റികളുടെ ഒരു ലൈന്‍. അത്തരം നിലപാട് സ്വീകരിക്കുന്നവര്‍ക്ക് പലപ്പോഴും കോടതിയില്‍ നിന്നും തിരിച്ചടി കിട്ടാറുമുണ്ട്. ഇതു തന്നെയാണ് ഓണ്‍ലൈന്‍ റമ്മിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്കും ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ഓണ്‍ലൈന്‍ റമ്മിക്കെതിരായ ഹര്‍ജിയിലാണ് താരങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി തിരുമാനിച്ചത്. ബ്രാന്‍ഡ് അംബാസിഡര്‍മാരായ വിരാട് കോലിക്കും തമന്നയ്ക്കും അജു വര്‍ഗീസിനും എതിരേയാണ് നോട്ടീസ്. ഓണ്‍ലൈന്‍ റമ്മി തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്.
തൃശ്ശൂര്‍ സ്വദേശിയായ പോളി വര്‍ഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഓണ്‍ലൈന്‍ ആയുള്ള റമ്മി മത്സരങ്ങള്‍ ധാരാളമായി വരുന്നു. അത് നിയമപരമായി തടയണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. മറ്റ് സംസ്ഥാനങ്ങള്‍ ഇത് ചെയ്തിട്ടുണ്ട്. കേരളത്തില്‍ 1960ലെ നിയമമുണ്ട്. പക്ഷേ മറ്റു നടപടികളിലേക്ക് കടന്നിട്ടില്ല. അതില്‍ ഓണ്‍ലൈന്‍ റമ്മി എന്ന വിഷയം ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ നിയമപരമായി തടയണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയും മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് പരിഗണിച്ചാണ് ഹൈക്കോടതി മൂന്ന് പേര്‍ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവായത്. സംസ്ഥാന സര്‍ക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നോട്ടീസിന് മറുപടി ലഭിച്ച ശേഷം കോടതി വിശദമായ വാദം കേള്‍ക്കും.
ഓണ്‍ലൈന്‍ റമ്മി കള്‍ചര്‍, റമ്മി സര്‍ക്കിള്‍, ജംഗിള്‍ റമ്മി, റമ്മി ഗുരു, ഏസ് റമ്മി, റമ്മി പാഷന്‍, സില്‍ക്ക് റമ്മി ആപ്പുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ആപ്പുകളില്‍ ലഭിക്കുന്ന 13 കാര്‍ഡുകള്‍ ഉപയോഗിച്ചാണ് കളി. ഗെയിമിന്റെ വാലറ്റില്‍ പണം അയക്കണം. 200 രൂപയ്ക്കും 500 രൂപയ്ക്കുമെല്ലാം കളി ജയിക്കാന്‍ തുടങ്ങുമ്പോള്‍ കൂടുതല്‍ പണമിറക്കാന്‍ തുടങ്ങും. 5000 ലേക്കും 10000 ലേക്കും കളി മാറും. പണം നഷ്ടമാവുമ്പോള്‍ 500 ഉം 1000 ഉം ബോണസായി നല്‍കി കളി തുടരാന്‍ പ്രേരിപ്പിക്കും. വലിയ തുകയ്ക്ക് കളിക്കുമ്പോള്‍ കാര്‍ഡുകള്‍ നല്‍കാതിരിക്കുകയും തിരിമറി നടത്തുകയും ചെയ്യും. ചൂതാട്ടത്തില്‍ അടിമപ്പെട്ട് ഒടുവില്‍ കടക്കെണിയില്‍ പെടും. എല്ലാം നഷ്ടപ്പെട്ടവയില്‍ ആത്മഹത്യയില്‍ ഉത്തരം കണ്ടെത്തും.
ഓണ്‍ലൈന്‍ റമ്മികളിയിലൂടെ സംസ്ഥാനത്ത് പണം നഷ്ടമാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. തിരുവനന്തപുരം സ്വദേശി യുവാവിന്റെ ആത്മഹത്യക്ക് കാരണമായത് ഇതിലൂടെ കടം കയറിയതാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് ഇക്കാര്യം ഗൗരവമായെടുത്തിട്ടുണ്ട്. ഇത്തരം കേസുകളൊന്നും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഹൈടെക് സെല്‍ അധികൃതര്‍ പറഞ്ഞു.
കോവിഡ് അടച്ചിടല്‍ കാലത്താണ് ഓണ്‍ലൈന്‍ റമ്മികളിക്ക് പ്രചാരം വന്നത്. അതോടൊപ്പം വായ്പനല്‍കുന്ന മൊബൈല്‍ ആപ്പുകളും വന്നു. ചെറിയ തുകയ്ക്കുള്ള കളി തുടങ്ങിയവര്‍ പിന്നീടത് വന്‍തുകയ്ക്കാക്കി. പണം നഷ്ടപ്പെട്ടവര്‍ വായ്പയെടുത്ത് കളിച്ചു.
മണിലെന്‍ഡിങ് ആപ്പുകള്‍ വഴി പണമെടുത്തവരില്‍ പലര്‍ക്കും ഭീഷണികളും ബ്ലാക്ക്‌മെയിലിങ്ങും നേരിടേണ്ടിവന്നു. വീട്ടുകാരറിയാതെ കളിച്ച് പണം നഷ്ടപ്പെട്ടവര്‍ പരാതികളുമായി എത്തിയതുമില്ല. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വീനിതിന് 12 ലക്ഷത്തിലധികം നഷ്ടമായി. അദ്ദേഹത്തെ ആദ്യം കാണാതാവുകയും പിന്നീട് ആത്മഹത്യചെയ്ത നിലയില്‍ കാണുകയും ചെയ്തതോടെയാണ് ഓണ്‍ലൈന്‍ റമ്മിയുടെ ചതിക്കുഴി പലരും അറിഞ്ഞത്.
https://www.facebook.com/Malayalivartha