കേരള രാഷ്ട്രീയത്തിലെ ഒറ്റ 'കൊമ്പൻ'! ഫലപ്രഖ്യാപനത്തിന് മുൻപ് തന്നെ പടക്കം പൊട്ടിച്ച് പൂഞ്ഞാറിലെ 'വിജയം' ആഘോഷിച്ച് പി സി ജോര്‍ജ്; പൂഞ്ഞാറില്‍ 30, 000ല്‍ ഏറെ വോട്ടുകള്‍ക്ക് ജയിക്കുമെന്ന് പി.സിയുടെ കണക്കുകൂട്ടല്‍... ജയിച്ചാല്‍ മുന്നണികള്‍ക്ക് പിസിയെ അംഗീകരിക്കേണ്ടി വരും... തൂക്കുസഭ വന്നാല്‍ പിസിയുടെ വില വീണ്ടും ഉയര്‍ന്നേക്കാം.. പിണറായി വിജയന്‍ ശബരിമലയില്‍ കയറി കളിക്കാതിരുന്നെങ്കില്‍ തുടര്‍ഭരണം ഉറപ്പായിരുന്നു. അദ്ദേഹത്തിന്റേ വിവരകേടോ, ഉപദേശകന്‍മാരുടോ വിവരകേടോ, പിണറായിയെ വെട്ടിലാക്കിയെന്ന് പിസി
പൂഞ്ഞാറിൽ വിജയം ഉറപ്പിച്ച് പി.സി. ജോര്‍ജ്. ബി.ജെ.പി വോട്ടുകൾ തനിക്ക് ലഭിച്ചു. അവർക്ക് ഒരു ചായപോലും വാങ്ങിക്കൊടുത്തില്ല. കോട്ടയം ജില്ലയില്‍ തീപാറുന്ന പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പൂഞ്ഞാര്‍. പൂഞ്ഞാറില്‍ മതാധിഷ്ടിത ചേരി തിരിവ് വരെ ഈ തെരഞ്ഞെരുപ്പില്‍ ഉണ്ടായി. കേരളം തന്നെ ഉറ്റുനോക്കുന്ന മണ്ഡലമാണ് പൂഞ്ഞാര്‍.
പൂഞ്ഞാറില്‍ പി സി ജോര്‍ജ്ജ് വിജയിച്ചാല്‍ കേരള രാഷ്ട്രീയത്തിലെ ഒറ്റയാന്‍ താന്‍ തന്നെയെന്ന് ജോര്‍ജ്ജിന് വീണ്ടും അവകാശപ്പെടാം എന്നതാണ് പ്രത്യേകത. മുസ്‌ലിം സമുദായത്തിനും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിനും എതിരെ ജോര്‍ജ് നടത്തിയ പ്രസ്താവനകളാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.
പ്രാദേശികമായി എതിര്‍പ്പ് ഉയര്‍ന്നതോടെ പ്രചാരണം ചില സ്ഥലങ്ങളില്‍ നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. എന്നാല്‍ ബിജെപിയുടെയും വിശ്വാസികളുടെയും സമുദായങ്ങളുടെയും വോട്ട് ലഭിക്കുമെന്നാണ് ജോര്‍ജിന്റെ കണക്കുകൂട്ടല്‍. അതേസമയം പൂഞ്ഞാറില്‍ പോളിങ് കഴിഞ്ഞപ്പോള്‍ തന്നെ പടക്കം പൊട്ടിച്ച് വിജയം ആഘോഷിച്ച് പി.സി. ജോര്‍ജ് കൂടുതല്‍ ശ്രദ്ധേയനായി.
വൈകിട്ട് പോളിങ്ങിനു ശേഷം ബൂത്തു തലത്തില്‍ ഫലം അവലോകനം ചെയ്ത ശേഷമാണ് പ്രവര്‍ത്തകര്‍ പി.സി. ജോര്‍ജിന്റെ വീട്ടില്‍ പടക്കം പൊട്ടിച്ച് വിജയം ആഘോഷിച്ചത്. 'ജനങ്ങളെ വിശ്വാസം ഉള്ളതിനാലാണ് വിജയം ആഘോഷിച്ചത്. പി.സി. ജോര്‍ജ് ജയിക്കും.
ഭൂരിപക്ഷം അല്‍പം കുറഞ്ഞേക്കാം. എന്നാലും വിജയം ഉറപ്പിച്ചു. കണക്കുകള്‍ കൂട്ടിക്കഴിഞ്ഞപ്പോള്‍ പടക്കം പൊട്ടിച്ചോട്ടേ എന്ന് പ്രവര്‍ത്തകര്‍ ചോദിച്ചു ' ജില്ലാ പഞ്ചായത്തംഗവും പി.സി. ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ് പറഞ്ഞു.
പൂഞ്ഞാറില്‍ 30, 000ല്‍ ഏറെ വോട്ടുകള്‍ക്ക് ജയിക്കുമെന്നാണ് പി.സി. ജോര്‍ജിന്റെ കണക്കുകൂട്ടല്‍. ഒരു മുന്നണിയിലും ചേരാതെ ഒറ്റയ്ക്കാണ് ജോര്‍ജിന്റെ മത്സരം. ജയിച്ചാല്‍ മുന്നണികള്‍ക്ക് പിസിയെ അംഗീകരിക്കേണ്ടി വരും. തൂക്കുസഭ വന്നാല്‍ പിസിയുടെ വില വീണ്ടും ഉയര്‍ന്നേക്കാം.
തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ മുന്നണികള്‍ക്ക് പിന്നാലെ അപേക്ഷയുമായി പിസിക്കു നടക്കേണ്ടി വരും. ഈരാറ്റുപേട്ടയാണ് തന്നെ ചതിച്ചതെന്നും മറ്റിടങ്ങളില്‍ പ്രശ്‌നമില്ലെന്നുമാണ് പി സി ജോര്‍ജ്ജ് അവകാശപ്പെടുന്നത്.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ മാണി സി കാപ്പന്‍ തന്നെ വിജയിക്കുമെന്ന് പിസി ജോര്‍ജ്. മണ്ഡലത്തില്‍ ജോസ് കെ മാണി വിരുദ്ധ തരംഗമുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. 'പാലായില്‍ പരസ്യമായി മാണി സി കാപ്പനെ പിന്തുണച്ചില്ലെങ്കിലും, അദ്ദേഹം വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എട്ടു പഞ്ചായത്തുകളിലെ നമ്മുടെ ആളുകള്‍ കാപ്പന് വോട്ട് ചെയ്തു.
പാലായില്‍ കാപ്പന്‍ തന്നെ വിജയിക്കും. അതില്‍ തര്‍ക്കമൊന്നും വേണ്ട. ജോസ് കെ മാണിയോട് എനിക്ക് പിണക്കമൊന്നുമില്ല. ഞാന്‍ പണ്ടേ പ്‌രാകി പോയതാണ്. എന്നാ ചെയ്യാനാണ്. കാപ്പന്‍ ഇത്രയും നാളുകള്‍ കൊണ്ട് ജനങ്ങളുടെ ഹൃദയം കവര്‍ന്നെടുത്തു.
സത്യമാണ്. വളരെ മാന്യമായ ഇടപെടലും സ്‌നേഹവും കൊണ്ട് ജനങ്ങള്‍ മുഴുവന്‍ കാപ്പന്റേതാണ്. ജോസ് കെ മാണി വിരുദ്ധ തരംഗമുണ്ട്. ഇപ്പോഴത്തെ നിലയില് ജോസ് കെ മാണിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല.'
'ബിജെപിയുടെ നിരവധി വോട്ടുകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. ബിജെപി മാന്യന്‍മാര്‍ക്ക് വോട്ട് ചെയ്താല്‍ കച്ചവടമാകുമോ? ഞാനൊരു ചായ പോലും ഒരു ബിജെപിക്കാരനും വാങ്ങി കൊടുത്തിട്ടില്ല.
ബിജെപിയുടെ ഒരു നേതാക്കന്‍മാരോടും മോശമായി ഒരു കാര്യവും സംസാരിച്ചിട്ടില്ല. എല്ലാവരോടും പറയുന്നത് പോലെ, സഹായിക്കണമെന്ന് വളരെ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അത് മാനിച്ച് അവര്‍ വോട്ട് ചെയ്തു.'
'കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിജയിക്കും. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി വിജയിക്കും, പക്ഷെ ഭൂരിപക്ഷം ഒന്നുമില്ലാത്ത രീതിയിലായിരിക്കും. ഏറ്റുമാനൂരില്‍ വിഎന്‍ വാസവന്‍ വിജയിക്കും.
കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോണ്‍സ് കണന്താനമോ ജയരാജനോ ജയിക്കും. പിണറായി വിജയന്‍ ശബരിമലയില്‍ കയറി കളിക്കാതിരുന്നെങ്കില്‍ തുടര്‍ഭരണം ഉറപ്പായിരുന്നു. അദ്ദേഹത്തിന്റേ വിവരകേടോ, ഉപദേശകന്‍മാരുടോ വിവരകേടോ, പിണറായിയെ വെട്ടിലാക്കി. അതിന്റെ ഫലമാണ് അനുഭവിച്ച് കൊണ്ടിരിക്കുന്നതെന്നും പിസി പറഞ്ഞു.
https://www.facebook.com/Malayalivartha