വടക്കന്‍ കേരളത്തെ വിറപ്പിച്ച് ടൗട്ടേ ചുഴലിക്കാറ്റ്; വന്‍ നാശനഷ്ടം വിതച്ച് അതിതീവ്ര മഴ; തീരദേശ മേഖലയില്‍ നിരവധി വീടുകളും റോഡുകളും തകര്‍ന്നു; നൂറുക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
ടൗട്ടേ ചുഴലിക്കാറ്റിന്റെ സൈഡ് ഇഫക്റ്റായി വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയുടെ ദുരിത പെയ്ത്ത് തുടരുന്നു. മലപ്പുറം മുതല്‍ കാസര്‍കോട് വരേയുള്ള ജില്ലകളില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. തീരദേശ മേഖലയില്‍ നിരവധി വീടുകളും റോഡുകളും തകര്‍ന്നു. ഇവിടെ നിന്നും നൂറുക്കണക്കിന് കൂടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
കാസര്‍കോട് ജില്ലയിലും കടല്‍ക്ഷോഭവും മഴയും ശക്തമായി തുടരുന്നുണ്ട്. വലിയ തോതില്‍ നാശനഷ്ടങ്ങളില്ല. ചേരങ്കൈയില്‍ നാലു വീടുകളില്‍ വെള്ളം കയറി രണ്ടു വീടുകളിലെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മഞ്ചേശ്വരം ഉപ്പള മുസോഡി കടപ്പുറത്ത് രണ്ട് വീട് പൂര്‍ണമായും തകര്‍ന്നു. മറ്റൊരു വീട് അപകടാവസ്ഥയിലാണ്. വീട്ടുകാര്‍ വാടക വീട്ടിലേക്ക് മാറി. വെള്ളരിക്കുണ്ട് താലൂക്കില്‍ ബളാല്‍ പഞ്ചായത്തില്‍ ശക്തമായ മഴയില്‍ രണ്ട് വീടുകള്‍ ഭാഗീകമായി തകര്‍ന്നു. ചിത്താരി വില്ലേജില്‍ രണ്ട് വീടുകളില്‍ വെള്ളം കയറി കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. നീലേശ്വരം വില്ലേജില്‍ തെങ്ങ് വീണ് ഒരു വീട് ഭാഗീകമായി തകര്‍ന്നു.
കാസര്‍കോട് മുസോടി കടപ്പുറത്ത് നിന്നനില്‍പ്പില്‍ വീട് നിലംപൊത്തി. തീരത്തോടു ചേര്‍ന്നുള്ള വീടാണ് പൂര്‍ണമായി ഇടിഞ്ഞു വീണത്. മുസോടി സ്വദേശി മൂസ എന്നയാളുടെ വീടാണ് തിരയില്‍ തകര്‍ന്ന് അടിഞ്ഞത്. ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. പ്രദേശത്ത് കടലാക്രമണ ഭീഷണി പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലിമുട്ട് അടക്കം സ്ഥിരം സുരക്ഷാ സംവിധാനങ്ങള്‍ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അഞ്ച് വീടെങ്കിലും മുസോടിയില്‍ മാത്രം അപകടാവസ്ഥയില്‍ നില്‍ക്കുന്നുണ്ട്. ഇവിടങ്ങളില്‍ നിന്നെല്ലാം ആളുകളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ വടകര വില്ലേജില്‍ 100 കുടുംങ്ങളില്‍ നിന്ന് 310 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി. കസബ വില്ലേജിലെ തോപ്പയില്‍ ഏഴ് പേരെ ക്യാമ്പിലേക്ക് മാറ്റി. കടലുണ്ടി വില്ലേജില്‍ കടലാക്രമണത്തെ തുടര്‍ന്ന് കപ്പലങ്ങാടി ഭാഗത്തു നിന്നും 17 കുടുംബങ്ങളെയും വാക്കടവ് ഭാഗത്തു നിന്നും രണ്ട് കുംടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചു. കടലുണ്ടിക്കടവ് ഭാഗത്തു നിന്നും ആറ് കുടുംബങ്ങളയും ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 21 അംഗ എന്‍.ഡി.ആര്‍.എഫ് സംഘം ഇന്നലെ തന്നെ ജില്ലയില്‍ എത്തിയിട്ടുണ്ട്. മത്സ്യ തൊഴിലാളികളുടെ ജീവനോപാധികളും പലയിടങ്ങളിലും തകര്‍ന്നു. ബേപ്പൂര്‍ ഗോതീശ്വരം റോഡ് കടലെടുത്തു. ചാലിയം കടലുണ്ടി കടവ് ,കപ്പലങ്ങാടി ഭാഗങ്ങളില്‍ 40 വീടുകില്‍ വെള്ളം കയറി. കുരിയാടി, ആവിക്കല്‍, മുകച്ചേരി ഭാഗം, പാണ്ടികശാല വളപ്പ്, കൊയിലാണ്ടി വളപ്പ്, പുറങ്കര, അഴിത്തല എന്നീ സ്ഥലങ്ങളിലും ഇന്നലെ മുതല്‍ രൂക്ഷമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്.
കടലാക്രമണവും അറബിക്കടലിലെ ന്യൂനമര്‍ദവും കാരണം തോണികള്‍ക്കും ബോട്ടുകള്‍ക്കും വലിയ രീതിയില്‍ കേടുപാടുകളുണ്ടായി. അഴിയൂരില്‍ 13-ാം വാര്‍ഡിലെ ഹാര്‍ബറിന് സമീപത്ത് കടല്‍ത്തീരത്ത് കരയില്‍വച്ച തോണികളാണ് കടല്‍ ക്ഷോഭത്തില്‍ തകര്‍ന്നത്. 10 തോണികള്‍ക്ക് കേടുപാടുകള്‍ പറ്റി. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ജെ.സി.ബി ഉപയോഗിച്ച് തോണികള്‍ കരയ്ക്ക് എത്തിച്ചത് കൊണ്ട് വലിയ ദുരന്തം ഒഴിവായി. ഏകദേശം അമ്പതോളം തോണി കളാണ് ഇവിടെ കരയ്ക്കുണ്ടായിരുന്നത്.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നുര്‍ താലൂക്കിലെ കോറോം വില്ലേജ് വടക്കെ പുരയില്‍ കാര്‍ത്ത്യായനി എന്നവരുടെ വീടിന് മുകളിലേക്ക് മരം പൊട്ടി വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. തലശേരി താലൂക്കില്‍ ഇന്നലെ മാത്രം പ്രകൃതി ക്ഷോഭത്തില്‍ അഞ്ച് വീടുകള്‍ക്ക് ഭാഗികമായി നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്. കുഞ്ഞിമംഗലം പുതിയ പുഴക്കര യശോദയുടെ വീടിന് മുകളില്‍ തെങ്ങു വീണു. തലശേരി താലൂക്കില്‍ കടലോര വില്ലേജായ ന്യൂ മാഹിയില്‍ ആറ് കുടുബങ്ങളെ ബന്ധുവീടുകളിലേക്കു മാറ്റി പാര്‍പ്പിച്ചു.
കടല്‍ ക്ഷോഭം രൂക്ഷമായസാഹചര്യത്തില്‍ മാടായി വില്ലേജിലെ ചൂട്ടട് പ്രദേശത്തു താമസിക്കുന്ന മജീദ് എന്നയാളെയും എട്ടുപേരുള്‍പ്പെടുന്ന കുടുംബത്തേയും ബന്ധു വീട്ടിലേക്കു രണ്ട് ആംബുലന്‍സുകളിലായി ഒമ്പതരയോടെ മാറ്റി. ഇവരില്‍ മജീദ് ഭാര്യ ഉമ്മ എന്നിവര്‍ കൊവിഡ് ബാധിതരാണ്. കടമ്പൂര്‍ വില്ലേജില്‍ എടക്കാട് റെയില്‍വെ ഗെയിറ്റിന് പിറകിലുള്ള രണ്ട് വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് രണ്ട് കുടുംബങ്ങളെയും എടക്കാട് പെര്‍ഫെക്ട് സ്‌ക്കൂളിലേക്ക് മാറ്റി. ഇന്ന് ഒന്‍പത് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.
https://www.facebook.com/Malayalivartha