കെടിഎസ് പടന്നയില്‍ അന്തരിച്ചു... വില്ലനായത് ആ രോഗം !പല്ലില്ലാ കാരണവരുടെ വിയോഗത്തിൽ കണ്ണീരോടെ സിനിമാലോകം...

പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ കെ.ടി.എസ്. പടന്നയില്‍ (88) അന്തരിച്ചു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാടകങ്ങളിലൂടെ സിനിമയിലെത്തിയ കെടിഎസ് പടന്നയില്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. ചെറുപ്പം തൊട്ടേ നാടകത്തോട് വലിയ കമ്ബമായിരുന്നു പടന്നയിലിന്.
വേഷം തേടി പലരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അതോടെ നാടകരംഗത്ത് വരണം എന്നത് വാശിയായി. അങ്ങനെയിരിക്കെ തൃപ്പൂണിത്തുറ ഊട്ടുപുര ഹാളില്‍ ചര്‍ക്ക ക്ലാസില്‍ ചേര്‍ന്നു. വാര്‍ഷികാഘോഷത്തില്‍ അവതരിപ്പിക്കുന്ന നാടകത്തില്‍ അഭിനയിക്കാം എന്നതായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. അങ്ങനെ 65 വര്‍ഷം മുമ്ബ് 'വിവാഹദല്ലാള്‍' എന്ന നാടകത്തില്‍ ദല്ലാളായി അഭിനയിച്ചായിരുന്നു നാടകത്തിലെ അരങ്ങേറ്റം.
1957ല്‍ സ്വയം എഴുതി 'കേരളപ്പിറവി' എന്ന നാടകം തൃപ്പൂണിത്തുറയില്‍ അവതരിപ്പിച്ചു. അതിനുശേഷം അഞ്ചുരൂപ പ്രതിഫലത്തില്‍ അമെച്വര്‍ നാടകങ്ങളില്‍ അഭിനയം തുടര്‍ന്നു. പിന്നീട് പ്രൊഫഷണല്‍ നാടകരംഗത്ത് 50 വര്‍ഷം തിളങ്ങി. വൈക്കം മാളവിക, ചങ്ങനാശേരി ഗീഥ, കൊല്ലം ട്യൂണ, ആറ്റിങ്ങല്‍ പത്മശ്രീ, ഇടക്കൊച്ചി സര്‍ഗചേതന തുടങ്ങി ഒട്ടേറെ സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് സിനിമാ സംവിധായകന്‍ രാജസേനന്‍ നാടകം കാണാന്‍ ഇടയായത് ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവായി. രാജസേനന്‍റെ 'അനിയന്‍ ബാവ, ചേട്ടന്‍ ബാവ' യിലൂടെ പടന്നയില്‍ ആദ്യമായി സിനിമയിലെത്തി. പടം ഹിറ്റായതോടെ കൈനിറയെ ചിത്രങ്ങളായി.'വൃദ്ധന്‍മാരെ സൂക്ഷിക്കുക', 'ശ്രീകൃഷ്‌ണണപുരത്തെ നക്ഷത്രത്തിളക്കം' തുടങ്ങിയ സിനിമകളിലെ തമാശരംഗങ്ങള്‍ ഏറെ പ്രേക്ഷകപ്രീതി നേടി.
'അനിയന്‍ ബാവ, ചേട്ടന്‍ ബാവ'യിലെ ആദ്യ സീന്‍ ഷൂട്ട് ചെയ്‌ത ശേഷമാണ് ചിത്രത്തില്‍ നാല് തലമുറകളുടെ അധിപനാണ് താനെന്ന് പടന്നയില്‍ അറിയുന്നത്. സംവിധായകന്‍ രാജസേനനെ മുറിയില്‍ പോയി കണ്ട്, ആ സീന്‍ വീണ്ടും എടുക്കാമോ എന്ന് പടന്നയില്‍ ചോദിച്ചു. 'അയ്യോ. ചേട്ടന്‍ ശരിയായി ചെയ്‌തല്ലോ..' എന്ന് രാജസേനന്‍ പറഞ്ഞപ്പോള്‍, പടന്നയില്‍ തന്‍റെ വയ്‌പ്പുപല്ല് ഊരിയെടുത്ത ശേഷം 'എന്‍റെ മകനാണ് ഇവന്‍..' എന്ന് തുടങ്ങുന്ന ഡയലോഗ് പറഞ്ഞ് കാണിച്ചത്. ഒരു നിറഞ്ഞ ചിരിയോടെ രാജസേനന്‍ സീന്‍ രണ്ടാമതെടുത്തു.
അതില്‍പിന്നെ വയ്‌പ്പുപല്ല് വായിലേക്ക് വയ്ക്കാന്‍ പടന്നയിലിന് പറ്റിയിട്ടില്ല. അങ്ങനെ സ്വാഭാവികമാകാന്‍ പടന്നയില്‍ ഒപ്പിച്ച പണിയാണ് അദ്ദേഹത്തെ സിനിമയിലെ പല്ലില്ലാ കാരണവരാക്കിയത്. ശ്രീകൃഷ്‌ണപുരത്തെ നക്ഷത്രതിളക്കത്തിലെ 'യമുനാറാണി വന്നോടേയ്' അടക്കമുളള സംഭാഷണങ്ങള്‍ മലയാളികളുടെ മനസിലെ ചിരിയുണര്‍ത്തുന്ന ഓര്‍മ്മകളാണ്.
സിനിമയുടെ വെളിവെളിച്ചത്തില്‍ നിന്നും എന്നും മാറിനടന്ന നടനായിരുന്നു അദ്ദേഹം. തേച്ചുവച്ച രണ്ടു ജോടി ജുബ്ബയും മുണ്ടും അടങ്ങിയ പെട്ടി അദ്ദേഹത്തിന്‍റെ മുറുക്കാന്‍കടയുടെ മൂലയില്‍ എപ്പോഴുമുണ്ടാകും. ഏതെങ്കിലും സിനിമക്കാരുടെ വിളി വരുന്നതു കാത്തിരിക്കുന്ന പെട്ടിയായിരുന്നു അത്.
വിളി എത്തിയാല്‍ ആ പെട്ടിയുമെടുത്ത് ഒരൊറ്റയിറക്കമാണ്. അത്രമേല്‍ കലയെയും കലാകാരന്‍മാരെയും സ്നേഹിച്ചിരുന്നന്ന കെ.ടി.എസ് പടന്നയില്‍ അവസാനകാലങ്ങളിലും ജീവിതത്തോട് പടവെട്ടിയാണ് ജീവിച്ചത്.140ലധികം മലയാള സിനിമകളിലും നിരവധി ടെലിവിഷന്‍ സീരിയലുകളിലും പടന്നയില്‍ അഭിനയിച്ചിട്ടുണ്ട്. 'മാനം തെളിഞ്ഞു', 'അവരുടെ വീട്', 'ജമീലാന്‍റെ പൂവന്‍കോഴി' തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍. ഭാര്യ രമണി, മക്കള്‍: ശ്യാം, സ്വപ്ന, സന്നന്‍, സാജന്‍.
https://www.facebook.com/Malayalivartha