കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ 39 സാക്ഷികളെ വിസ്തരിച്ചു... എന്നാൽ കേസിൽ ഒരു സാക്ഷിപോലും കൂറുമാറാതെ തന്നെ മുഴുവൻ സാക്ഷികളും പറഞ്ഞത് കള്ളമാണെന്ന് കോടതിയിൽ തെളിഞ്ഞു...പിന്നെങ്ങനെയാണ് ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തനാക്കപ്പെട്ടതെന്ന് വിശദീകരിച്ച് പ്രതിഭാഗം അഭിഭാഷകൻ...

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ പ്രതിഷേധവും ഉയരുന്നുണ്ട്. എന്നാലിപ്പോഴിതാ കേസിൽ ഒരു സാക്ഷിപോലും കൂറുമാറാതെ തന്നെ മുഴുവൻ സാക്ഷികളും പറഞ്ഞത് കള്ളമാണെന്ന് കോടതിയിൽ തെളിഞ്ഞിരിക്കുകയാണ്. ബിഷപ്പിനെതിരെയുള്ള ഒരു കുറ്റവും തെളിയിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്രാങ്കോ കുറ്റമുക്തനായ ശേഷമാണ് അഭിഭാഷകൻ ഇക്കാര്യങ്ങൾ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.ബലാത്സംഗത്തിനിരയായി എന്ന് പറയുന്ന കന്യാസ്ത്രീക്കെതിരെ ഫ്രാങ്കോ ഒരു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
രണ്ട് വർഷത്തിന് ശേഷമാണ് കന്യാസ്ത്രീ ബിഷപ്പിനെതിരെ ആരോപണമുന്നയിച്ചത്. ഒരുപാട് പേരോട് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും ഇത് കോടതിയിൽ തെളിയിക്കാനായില്ല.അനുപമ എന്ന കന്യാസ്ത്രീ ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ കേസിൽ സുപ്രധാനമായിരുന്നു.
കേസ് വന്ന ശേഷമാണ് പീഢനവിവരം അറിഞ്ഞതെന്നാണ് അഭിമുഖത്തിൽ അനുപമ പറയുന്നത്. അഭിമുഖത്തിന്റെ വീഡിയോ സഹിതം കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു. പൊലീസിനോടും അനുപമ ഇതേ മൊഴി തന്നെയാണ് നൽകിയതെന്നും അഭിഭാഷകൻ പറഞ്ഞു. അഭിമുഖത്തിന്റെ ആധികാരികതയും കോടതി പരിശോധിച്ചിരുന്നു.
കുറ്റം ചെയ്തെന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വ്യക്തമാക്കികൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കോടതി കുറ്റവിമുക്തനാക്കിയത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് വിധി പറഞ്ഞത്.
വിധി കേൾക്കാൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു. വിധികേട്ട് കോടതിമുറിയിൽ നിന്ന് പുറത്തിറങ്ങിയ ഫ്രാങ്കോ അഭിഭാഷകരെയടക്കം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ദൈവത്തിന് സ്തുതിയെന്ന് മാത്രമായിരുന്നു ബിഷപ്പിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha