പീഡനത്തിന് ശേഷം സുനി എത്തിയത് ലക്ഷ്യയില്‍! ആ 'മാഡം' മദ്യലഹരിയിൽ ദിലീപ് കൈചൂണ്ടിയത് സ്വന്തം വീട്ടിലേക്ക്.... സംസാരിക്കുന്നതിനിടയിൽ ദിലീപ് മാഡത്തെക്കുറിച്ച് ചില തുറന്നു പറച്ചിലുകൾ നടത്തി... ജയിലിൽ പോയാലും പറയില്ല; നിർണായക വഴിത്തിരിവ്!
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നിർണായക ട്വിസ്റ്റാണ് ദിനംപ്രതി പുറത്ത് വരുന്നത്. ഇപ്പോഴിതാ കേസിൽ അന്വേഷണ സംഘം സംശയിക്കുന്ന വിഐപിയെ ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുകയാണ്. എന്നാൽ ഇനി പൊക്കേണ്ടത് കേസിലെ നിർണായകമായ മാഡത്തെയാണ്.
കേസിൽ നടൻ ദിലീപിൻ്റെ പങ്ക് വ്യക്തമായതു മുതൽ പ്രസ്തുത കേസിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി പറഞ്ഞു കേൾക്കുന്ന പേരാണ് മാഡം. ഈ കേസിലെ മാഡം ആരാണെന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ലോകത്തിനു വ്യക്തമായിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസിനോട് അനുബന്ധിച്ച് പലതവണ ഈ പേര് ഉയർന്നുവന്നു. ദിലീപുമായി ബന്ധപ്പെട്ട പല സ്ത്രീകളും മാഡം ആണെന്ന തരത്തിൽ സംശയിക്കപ്പെടുകയും ചെയ്തിരുന്നു. മുമ്പ് മാഡം സിനിമാ മേഖലയിൽ നിന്നുള്ളയാളാണെന്ന് പ്രതി പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. എന്നാൽ അന്വേഷണം തുടരവേ കേസിൽ മാഡത്തിന് വലിയ പങ്കില്ലെന്നായിരുന്നു സുനി പിന്നീട് പറഞ്ഞത്.
എന്നാൽ മാഡത്തിന്റെ പേര് ആദ്യം മാധ്യമങ്ങളോട് പറഞ്ഞത് അഡ്വ. ഫെനി ബാലകൃഷ്ണനാണ്. കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിച്ച സുനിയുടെ കൂട്ടുപ്രതികളില്‍ നിന്നാണ് മാഡത്തിന്റെ പേര് ഫെനിക്ക് കിട്ടിയത്. ആക്രമിക്കാന്‍ വേണ്ടി കാറില്‍ കയറിയപ്പോള്‍ സുനി നടിയോട് മാഡത്തെ കുറിച്ചുപറഞ്ഞിരുന്നുവെന്ന് സംഭവം നടന്നപ്പോള്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാഡത്തിന്റെ ക്വട്ടേഷന്‍ എന്നായിരുന്നു പറഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം പോലീസ് അന്ന് കാര്യമാക്കിയില്ലെന്ന ആക്ഷേപവും ഉയര്‍ന്നതാണ്.
എന്നാലിപ്പോൾ നടിയെ ആക്രമിച്ച കേസ് വീണ്ടും പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവന്ന സംവിധായകൻ ബാലചന്ദ്രകുമാർ മാഡത്തെ സംബന്ധിച്ചുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഉയർത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തൽ പുറത്തുവന്ന സാഹചര്യത്തിലാണ് മാഡത്തിനായുള്ള അന്വേഷണം വീണ്ടും ആരംഭിച്ചിരിക്കുന്നതും. സുഹൃത്തുക്കളോടൊപ്പം ഇരിക്കുന്ന വേളയിൽ നടൻ ദിലീപ് മാഡത്തെക്കുറിച്ച് നടത്തിയ ചില പരാമർശങ്ങളാണ് കേസന്വേഷണം തിരിച്ചുവിടുന്നതും. സംസാരിക്കുന്നതിനിടയിൽ സ്വന്തം വീട്ടിലേക്ക് തന്നെ ചൂണ്ടി ദിലീപ് മാഡത്തെക്കുറിച്ച് ചില തുറന്നു പറച്ചിലുകൾ നടത്തിയെന്നാണ് ബാലചന്ദ്ര കുമാർ പറയുന്നത്. `ഞാനല്ല, ഒരു പെണ്ണാണ് ഇത് അനുഭവിക്കേണ്ടത്. അവരെ രക്ഷിച്ചുരക്ഷിച്ചു കൊണ്ടുപോയിട്ട് ഒടുവിൽ ഞാൻ ശിക്ഷിക്കപ്പെട്ടു´ എന്ന് ദിലീപ് മദ്യലഹരിയിൽ പറഞ്ഞുവെന്നാണ് ബാലചന്ദ്രകുമാർ മൊഴി നൽകിയിരിക്കുന്നത്.
ഇതിൽ നിന്നും ദിലീപിൻ്റെ ഏറ്റവുമടുത്ത ഒരാൾ തന്നെയായിരിക്കണം മാഡം എന്നുതന്നെയാണ് പൊലീസ് കരുതുന്നതും. അതാരാണെന്ന് തുടരന്വേഷണത്തിൽ വ്യക്തമാക്കാൻ തന്നെയാണ് അന്വേഷണ സംഘത്തിൻ്റെ ലക്ഷ്യവും. ദിലീപ് തൻ്റെ സുഹൃത്ത് ബൈജുവിനോടാണ് മാഡത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. ഈ സംഭാഷണം ബാലചന്ദ്രകുമാർ റെക്കോഡ് ചെയ്യുകയായിരുന്നു. കേസിലെ ആദ്യ പരിഗണന വി.ഐ.പി.യെ കണ്ടെത്തുക എന്നതിനാണെങ്കിലും മാഡവും അന്വേഷണ സംഘത്തിലെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നുതന്നെയാണ്. കേസിൽ നേരിട്ട് പങ്കുണ്ടെന്ന് പറയുന്ന വ്യക്തിയും പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയുമാണ് വിഐപി.
വിഐപിയെ കണ്ടെത്താനുള്ള ശ്രമത്തിനിടയിൽ തന്നെ മാഡത്തിനായുള്ള അന്വേഷണവും ക്രൈംബ്രാഞ്ച് ശക്തമാക്കാൻ തന്നെയാണ് തീരുമാനം. മാത്രമല്ല നടിയെ കാറിൽ വച്ച് പീഡിപ്പിച്ചശേഷം ശേഷം പള്‍സര്‍ സുനി കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ എത്തിയതിന് രണ്ടു പേര്‍ സാക്ഷികളായിരുന്നു. എന്നാൽ ഇവർ കോടതിയിൽ മൊഴി മാറ്റി പറയുകയായിരുന്നു. പ്രതി ഭാഗത്തിൻ്റെ ഇടപെടലിലൂടെയാണ് ഇവർ മൊഴി മാറ്റിയതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. അവരുടെ മൊഴി മാറ്റാന്‍ ദിലീപും സംഘവും നടത്തിയ ഇടപാടുകളെ കുറിച്ച് ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദരേഖയിൽ തെളിവുണ്ട്. ഇക്കാര്യവും ഗൗരവത്തോടെയാണ് അന്വേഷണസംഘം എടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ചിൻ്റെ 13 പേരടങ്ങുന്ന സംഘം മൂന്നായി തിരിഞ്ഞാണ് കേസ് അന്വേഷിച്ചുക്കൊണ്ടിരിക്കുന്നത്.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവെച്ചു. ജഡ്ജിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മൊഴിയെടുക്കല്‍ മാറ്റിവെച്ചത്. രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിനായി ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാകണം എന്നായിരുന്നു നിര്‍ദ്ദേശം എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മാറ്റിവെക്കുകയായിരുന്നു.
https://www.facebook.com/Malayalivartha