ശാലിനിയുടെ തട്ടിപ്പുകൾക്ക് വർഷങ്ങളുടെ പഴക്കം: 53 വയസ്സുകാരന്റെ പക്കൽ നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്തത് മധ്യപ്രദേശിൽ ജോലി ചെയ്യുന്ന വിധവയെന്ന പേരിൽ....

പുനർ വിവാഹ പരസ്യം കണ്ട് വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ശാലിനിയുടെ തട്ടിപ്പുകൾക്ക് വർഷങ്ങളുടെ പഴക്കം. കൽപാത്തി സ്വദേശിയായ 53 വയസ്സുകാരന്റെ പക്കൽ നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് കൊല്ലം കൊട്ടാരക്കര ഇളമാട് കണ്ണംകോട് ആക്കൽ ഷിബു വിലാസം വീട്ടിൽ ശാലിനി (37) ആണ് അറസ്റ്റിലായത്. ഹണിമൂൺ ശാലിനിയെന്നാണ് ഇവർ പൊതുവെ അറിയപ്പെടുന്നതും. പുനർ വിവാഹ പരസ്യം കണ്ട് 53കാരനുമായി ഫോണിൽ ബന്ധപ്പെട്ട ഇവർ മധ്യപ്രദേശിൽ ജോലി ചെയ്യുകയാണെന്നും വിധവയാണെന്നും പറഞ്ഞായിരുന്നു അടുപ്പം സ്ഥാപിച്ചത്.
ഫോണിൽ സൗഹൃദം തുടർന്ന ഇവർ സ്ഥിരം ജോലി ലഭിക്കാൻ പണം ആവശ്യമാണെന്ന് അറിയിച്ചു. തുടർന്നു പല തവണയായി 42 ലക്ഷം രൂപ തട്ടിയെടുത്തു. പിന്നീടു പല കാരണങ്ങൾ പറഞ്ഞു വിവാഹത്തീയതി നീട്ടിക്കൊണ്ടുപോയി. ഒടുവിൽ നിശ്ചയിച്ച തീയതിയിൽ വരൻ വിവാഹത്തിന് ഒരുങ്ങി എത്തിയെങ്കിലും യുവതി എത്തിയില്ല. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാരി ശാലിനിയുടെ വലയിലാണ് 53കാരൻ കുടുങ്ങിയതെന്ന് പോലീസിന് മനസിലായത്. കേസിൽ കൂട്ടുപ്രതിയായ, ശാലിനിയുടെ ഭർത്താവ് കുണ്ടുവംപാടം അമ്പലപള്ളിയാലിൽ സരിൻകുമാർ (38) മുൻപ് പിടിയിലായിരുന്നു.
ഇരുവരും ചേർന്നാണു തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നത്. എറണാകുളത്തു നിന്നാണു ശാലിനി അറസ്റ്റിലായത്.കൂടെ കണ്ണൂർ സ്വദേശിയായ മറ്റൊരാളും ഉണ്ടായിരുന്നു. ഇയാളിൽ നിന്നും സമാന സംഭവത്തിൽ 5 ലക്ഷം തട്ടിയതായി പൊലീസ് പറഞ്ഞു. ഇവർ ഒട്ടേറെ വിവാഹത്തട്ടിപ്പു കേസുകളിൽ പ്രതിയാണ്.
ഇതിന് മുമ്പ് മജിസ്‌ട്രേറ്റ് ആണെന്ന് പറഞ്ഞു വിവാഹം കഴിച്ചു തട്ടിപ്പു നടത്തിയതിനും ശാലിനി പിടിയിലായിട്ടുണ്ട്.
വിവാഹമോചിതനായ പുതുപ്പള്ളി സ്വദേശിയെയാണ് ശാലിന് മുമ്പ് കബളിപ്പിച്ചിട്ടുള്ളത്. പത്രപ്പരസ്യത്തിലൂടെയാണ് ശാലിനിയെ പരിചയപ്പെട്ടത്. വാരണപ്പള്ളി ക്ഷേത്രത്തിൽ വച്ചു വിവാഹം കഴിച്ച ശേഷമാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. ഈ വർഷം ആദ്യം മുതൽ യുവാവുമായി ഫോണിലൂടെ സംസാരിച്ചിരുന്ന ശാലിനി തിരുവനന്തപുരം മണ്ണന്തല സ്വദേശിയാണെന്നും ആദ്യ ഭർത്താവ് മരിച്ചു പോയതായാണെന്നും പറഞ്ഞാണ് പരിചയപ്പെട്ടത്. എൽഎൽബി, എൽഎൽഎം ബിരുദങ്ങളുള്ള താൻ മലപ്പുറം മഞ്ചേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായിരുന്നു എന്നും മജിസ്‌ട്രേറ്റ് ആയി ജോലി ലഭിച്ചതിനെ തുടർന്നു രാജി വച്ചെന്നും യുവാവിനോട് പറഞ്ഞിരുന്നു.
ഇതിനിടെ യുവാവിന്റെ കൈയിൽ നിന്നു 3 പവന്റെ സ്വർണമാല വാങ്ങിയ ശാലിനി തിരിച്ച് 5 പവന്റെ സ്വർണ മാല നൽകി വിശ്വാസം നേടി. തുടർന്ന് കഴിഞ്ഞ അഞ്ചിന് വാരണപ്പള്ളി ക്ഷേത്രത്തിൽ വച്ച് വിവാഹം നടന്നു. ഒരുമിച്ചു താമസിച്ചു വന്ന ഈ കാലയളവിൽ 6 പവന്റെ സ്വർണമാലയും ശാലിനി യുവാവിനെക്കൊണ്ട് വാങ്ങിപ്പിച്ചു സ്വന്തമാക്കി.
ഇരുവരും ഓച്ചിറ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ യുവാവിന്റെ സുഹൃത്തുക്കൾ കാണുകയും ശാലിനിയെ തിരിച്ചറിയികയുമായിരുന്നു. ഇവർ യുവാവിനെ വിവരം ധരിപ്പിക്കുകയും മുൻപുള്ള തട്ടിപ്പുകളിൽ പിടിക്കപ്പെട്ട ശാലിനിയുടെ ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തു. തുടർന്ന് യുവാവ്, സ്വർണാഭരണങ്ങൾ പരിശോധിച്ചപ്പോൾ മുക്കുപണ്ടങ്ങളാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ പൊലീസിൽ പരാതി നൽകുകയും ശാലിനി പിടിയിലാകുകയുമായിരുന്നു.
സമാനമായതും അല്ലാത്തതുമായ നിരവധി കേസുകൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ശാലിനിക്ക് എതിരെയുണ്. കൂട്ടാളികളുമായി ചേർന്നാണ് ശാലിനി തട്ടിപ്പിന് ഇറങ്ങുന്നത്. ഏറ്റുമാനൂർ തെള്ളകം പേരൂർ കുഴിച്ചാലിൽ കെ.പി. തുളസീദാസായിരുന്നു മുമ്പ് ശാലിനിയുടെ കൂട്ടാളി. യുവാക്കളിൽ നിന്നും തട്ടിയെടുക്കുന്ന പണവുമായി ആർഭാട ജീവിതം നയിക്കുകയാണ് ശാലിനിയുടെ പതിവ്.
തട്ടിപ്പിൽ ഇരുവരുമല്ലാതെ കൂടുതൽ പേർ പങ്കാളികളായുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. എസ്ഐ കെ. മണികണ്ഠൻ, സീനിയർ സിപിഒ ജോബി ജേക്കബ്, അനിൽകുമാർ, വനിത സിപിഒ എസ്.ലതിക, പി.എസ്.അനിത തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha