അപകടത്തിൽ മകന് പരുക്കേറ്റെന്ന് മാത്രം പറഞ്ഞ് ബന്ധു വീട്ടിൽ എത്തിച്ചു:- രാത്രി ഫേസ്ബുക്കിൽ കണ്ടത് ആദരാഞ്ജലി നേർന്ന പോസ്റ്റ്:- ഉറക്കെ കരയാൻ പോലുമാകാതെ, മകൻ പോയ ഇടത്തേയ്ക്ക് താനും പോകുന്നുവെന്ന് ഭർത്താവിന് അവസാന സന്ദേശം:- തൊട്ട് പിന്നാലെ കിണറ്റിൽ ചാടി ആത്മഹത്യ:- പ്രിയ അധ്യാപികയുടെ വേർപാടിൽ പകച്ച് വിദ്യാർത്ഥികളും, സഹപ്രവർത്തകരും

മകന്റെ മരണ വാർത്തയെ തുടർന്ന് അധ്യാപിക ജീവനൊടുക്കിയ ഞെട്ടലിലാണ് വിദ്യാർത്ഥികളും, സഹപ്രവർത്തകരായ അധ്യാപകരും. നെടുമങ്ങാട് വെള്ളൂര്‍ക്കോണം ഗവണ്‍മെന്റ് എല്‍പി സ്കൂളിലെ അധ്യാപികയാണ് ഷീജ ബീഗം. അധ്യാപക ദിനമായിരുന്ന ചൊവ്വാഴ്ച സ്കൂളിലെ ആദരിക്കൽ ചടങ്ങുകൾക്കിടയിൽ നിന്നാണ് മകന്റെ മരണ വാർത്ത അറിഞ്ഞ സുലൈമാൻ ഭാര്യ ഷീജയെ ബന്ധു വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് പോയത്. അധ്യാപക ദിനത്തിലെ ആ വിയോഗം പ്രിയപ്പെട്ടവർക്ക് ഉൾക്കൊള്ളാവുന്നതിന് അപ്പുറമായിരുന്നു.
ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ വെള്ളൂർക്കോണം സ്കൂളിലെ പൊതുദർശനത്തിൽ ഷീജാബീഗത്തിന് ആദരാഞ്ജലിയർപ്പിക്കാൻ വിദ്യാർഥികളും പൂർവവിദ്യാർഥികളും നാട്ടുകാരുമടക്കം നൂറുകണക്കിനു പേരാണ് എത്തിയത്. സ്കൂളിലെ ആദരിക്കൽ ചടങ്ങിനുവേണ്ടി ഷീജാബീഗവും സഹാധ്യാപകരും ഒരാഴ്ചക്കാലത്തെ മുന്നൊരുക്കത്തിലായിരുന്നു. മകന്റെ മരണവിവരം സുലൈമാൻ മകളെയും അറിയിച്ചിരുന്നില്ല.
20 വർഷമായി ഷീജാബീഗം ഈ വിദ്യാലയത്തിലെ അധ്യാപികയാണ്. ജോലി കിട്ടി ഇവിടെയെത്തിയ ശേഷമാണ് സ്കൂളിനു സമീപത്തായി സ്ഥലംവാങ്ങി വീടുെവച്ചത്. പള്ളിക്കൂടത്തിലെ എല്ലാ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾക്കും കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക ഒപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ചയും ഷീജാബീഗം കുട്ടികളേയും കൊണ്ട് കരനെൽക്കൃഷി ചെയ്യുന്ന തങ്ങളുടെ കൃഷിയിടത്തിലെത്തിയിരുന്നു.
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിനകത്തുണ്ടായ വാഹനാപകടത്തിൽ മകൻ സജിൻ മുഹമ്മദിനു പരിക്കു പറ്റിയെന്നു മാത്രമാണ് ഷീജാബീഗത്തെ അറിയിച്ചിരുന്നത്. ഇവരെ കഴക്കൂട്ടം ആമ്പല്ലൂരിലെ കുടുംബവീട്ടിലാക്കിയശേഷം ഭർത്താവ് സുലൈമാനും ബന്ധുക്കളും വയനാട്ടിലേക്കു യാത്രതിരിക്കുകയും ചെയ്തു. രാത്രിയിൽ കൺചിമ്മാതിരുന്ന ഷീജയുടെ മുന്നിലേക്ക് ഇടിത്തീപോലെയാണ് മകന്റെ മരണവിവരം എത്തുന്നത്. ഇളയ മകൾ സിയാനയെപ്പോലും ഉണർത്താതെ രാത്രി ഒന്നരയോടെ ഇവർ തൊട്ടടുത്തുള്ള വസ്തുവിലെ കിണറ്റിലേക്കു ചാടുകയായിരുന്നു.
ഷീജാബീഗത്തിന്റെ മാതാവ് ആരിഫാബീവിയും സഹോദരൻ ഷാജഹാനും കുടുംബവുമാണ് കുടുംബവീട്ടിൽ താമസം. ഉറങ്ങാൻ കിടന്ന ഷീജയെ കാണാതായതു ശ്രദ്ധയിൽപ്പെട്ട ഷാജഹാനും ബന്ധുക്കളും തിരച്ചിൽ നടത്തിയപ്പോഴാണ് കിണറിന്റെ ഇരുമ്പുമറ മാറ്റിയതായി കണ്ടത്. ഷീജ കിണറ്റിൽ ചാടിയതാണെന്നറിഞ്ഞതോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി ഷീജയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മരിക്കും മുമ്പ് മകൻ പോയ ഇടത്തേയ്ക്ക് താനും പോകുന്നുവെന്ന് ഷീജ ബീഗം വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. മകന്റെ മരണ വിവരമറിഞ്ഞ് വയനാട്ടിലേക്കു യാത്രചെയ്യുകയായിരുന്ന സുലൈമാനെ ഉലച്ചു കൊണ്ട് നേരം പുലരും മുമ്പ് തന്നെ ഭാര്യയുടെ മരണ വിവരവുമെത്തി. സജിൻ മുഹമ്മദിന്റെ അപകടമരണത്തെക്കുറിച്ച് ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ യൂണിവേഴ്‌സിറ്റി സെക്യൂരിറ്റി ഗേറ്റ് കഴിഞ്ഞുള്ള റോഡിലെ രണ്ടു വളവുകൾക്കിടയിലായിരുന്നു അപകടം. സജിൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേവന്ന ജീപ്പിൽ തട്ടി മറിഞ്ഞതാകാമെന്നാണ് നിഗമനം. ശാസ്ത്രീയപരിശോധനയ്ക്കു ശേഷമേ അപകടകാരണത്തെക്കുറിച്ചു പറയാൻ സാധിക്കൂവെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha