ഇസ്രായേലിലെ ഷിൻ ബെറ്റിന്റെ ചാരനാകാൻ ഫലസ്തീൻ തീവ്രവാദ ഗ്രൂപ്പിൽ നിന്ന് കൂറുമാറിയ മൊസാബ്...
ഇസ്രായേലിലെ ഷിൻ ബെറ്റിന്റെ ചാരനാകാൻ ഫലസ്തീൻ തീവ്രവാദ ഗ്രൂപ്പിൽ നിന്ന് കൂറുമാറിയ ഹമാസ് സഹസ്ഥാപകനായ ഷെയ്ഖ് ഹസ്സൻ യൂസഫിന്റെ മകനായ മൊസാബ് ഒരു കാലത്ത് ലോകം ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട പേരുകളിലൊന്നായിരുന്നു. സ്വന്തം പിതാവുൾപ്പെടെയുള്ള ഇസ്ലാമിക തീവ്രവാദികൾക്കെതിരെ ശബ്ദമുയർത്തിയ അദ്ദേഹം ഗ്രീൻ പ്രിൻസ് എന്നാണറിയപ്പെടുന്നത്. ഹമാസിന് വേണ്ടി നിലകൊണ്ടിരുന്ന അച്ചടക്കമുള്ള മകനിൽ നിന്നും ഗ്രീൻ പ്രിൻസ് ആയി മാറിയ മൊസാബിന്റെ ജീവിതം തികച്ചും സംഘർഷ ഭരിതമായിരുന്നു.
1978 മെയ് അഞ്ചിന് ജെറുസലേമിന് 10 കിലോമീറ്റർ മാറി പാലസ്തീൻ അതിർത്തിക്കുള്ളിൽ സ്ഥിതിചെയ്യുന്ന റാമല്ല നഗരത്തിലായിരുന്നു മൊസാബിന്റെ ജനനം. ഇസ്രായേലിലെ ജയിലുകളിൽ വർഷങ്ങളോളം തടവിൽ കഴിഞ്ഞ ഹമാസ് ഭീകരൻ ഷെയ്ഖ് ഹസ്സൻ യൂസഫിന്റെ മകൻ. 5 സഹോദരന്മാരും മൂന്ന് സഹോദരിമാരുമുള്ള മൊസാബ്.
ഹമാസ് നേതാവിന്റെ മൂത്ത മകനായി ജനിച്ച ഇയാൾ മറ്റ് പാലസ്തീൻ കുട്ടികളെ പോലെ തന്നെ വളർന്നു. ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത് ഇസ്രായേലിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് നേരെ കല്ലെറിഞ്ഞതിനായിരുന്നു. തുടർന്ന് പലപ്പോഴായി മറ്റ് പല കുറ്റകൃത്യങ്ങൾക്കും അറസ്റ്റിലായി. പലതവണ ഇസ്രായേലിലെ ജയിലിൽ കിടന്നു. എല്ലാം തന്റെ പിതാവിന്റെ മതപ്രസ്ഥാനമായ ഹമാസിന് വേണ്ടി. ഒടുവിൽ ഷെയ്ഖ് ഹസ്സന്‌റെ മൂത്തമകൻ ഹമാസിന്റെ അവിഭ്യാജ ഘടകമായി മാറി.
എന്നാൽ 1990കളുടെ മധ്യത്തിൽ ഹമാസിന്റെ ക്രൂരതകൾ മൊസാബിന്റെ ഉറക്കം കെടുത്താൻ തുടങ്ങി. നൂറുക്കണക്കിന് ഇസ്രായേലി തടവുകാരെ അതിക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ മൊസാബിന് പുനർവിചിന്തനം നടത്താൻ പ്രേരിപ്പിച്ചു. നഖങ്ങൾക്കിടയിൽ സൂചികൾ തിരുകി കയറ്റിയും പ്ലാസ്റ്റിക്കുകൾക്കൊപ്പം കൂട്ടിയിട്ട് കത്തിച്ചും പീഡിപ്പിക്കപ്പെടുന്ന ഇസ്രായേലികളുടെ നിലവിളികൾ മൊസാബിന് കണ്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞില്ല.
ഇതിനിടെ 1990ലാണ് മൊസാബ് ഇസ്രായേലിലെ ഷിൻ ബെറ്റ് ഏജന്റുമാരുടെ തടവിലാകുന്നത്. ഹമാസിന്റെ പല പ്രവൃത്തികളോടും മൊസാബിനുള്ള എതിർപ്പ് മനസിലാക്കിയ ഷിൻ ബെറ്റ് ഒടുവിൽ അദ്ദേഹത്തിന് ഒരു ഓഫർ നൽകി. ചാരനാകാനുള്ള ആ ഓഫർ മൊസാബ് ഒടുവിൽ സ്വീകരിച്ചു. 1997ൽ ജയിൽ മോചിതനായത് മുതൽ ഷിൻ ബെറ്റിന്റെ ഏറ്റവും വിശ്വസ്തരായ ചാരന്മാരിൽ ഒരാളായി മൊസാബ് മാറി.
അവൻ ഇസ്രായേലിന് നൽകിയ രസഹ്യ വിവരങ്ങൾ വഴി ഹമാസിന്റെ നിരവധി സെല്ലുകളെ തുറന്നു കാട്ടാനും ജൂതർക്കെതിരായ നിരവധി കൊലപാതക ശ്രമങ്ങൾ തടയാനും സഹായിച്ചു. ഇതോടെ ഹമാസിന്റെ സഹസ്ഥാപകന്റെ മകനെന്ന നിലയിൽ അദ്ദേഹത്തിന് ‘ഗ്രീൻ പ്രിൻസ്’ എന്ന പേര് ലഭിച്ചു.
തുടർന്ന് 2007 വരെ ഇസ്രായേലിന് വേണ്ടി ദീർഘകാലം ചാരനായി പ്രവർത്തിച്ചു. ഇസ്രായേൽ പ്രസിഡന്റിനെ വധിക്കാനുള്ള 2001ലെ ഹമാസ് ഗൂഢാലോചന പരാജയപ്പെടുത്തുന്നത് ഉൾപ്പടെ അദ്ദേഹത്തിന്റെ വിജയമായാണ് കണക്കാക്കുന്നത്. മൊസാബ് പങ്കുവച്ച വിലപ്പെട്ട വിവരങ്ങൾ പ്രകാരം ഇസ്രായേലിലെ വിവിധയിടങ്ങളിൽ നടക്കാനിരുന്ന ചാവേർ സ്ഫോടനങ്ങളും മറ്റ് ഭീകരാക്രമണ പദ്ധതികളും തടയാൻ കഴിഞ്ഞിട്ടുണ്ട്.
ഇതിനിടെ മൊസാബ് ഒരു ബ്രിട്ടീഷ് മിഷനറിയെ കണ്ടുമുട്ടുകയും ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. പിന്നീട് 2007ൽ വെസ്റ്റ് ബാങ്ക് വിട്ട് അദ്ദേഹം അമേരിക്കയിലേക്ക് കടന്നു. 2008ൽ ക്രിസ്തുമതം സ്വീകരിച്ചത് പരസ്യമായി വെളിപ്പെടുത്തി. മിഡിൽ ഈസ്റ്റിൽ സമാധാനം കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 2010 മാർച്ചിൽ സൺ ഓഫ് ഹമാസ് എന്ന പേരിൽ മൊസാബ് തന്റെ ആത്മകഥ പുറത്തിറക്കി. സൺ ഓഫ് ഹമാസ് : എ ഗ്രിപ്പിംഗ് അക്കൗണ്ട് ഓഫ് ടെറർ, ബിട്രയൽ, പൊളിറ്റിക്കൽ ഇൻട്രിഗ്, ആൻഡ് അൺതിങ്കബിൾ ചോയ്‌സസ് എന്ന പേരിലായിരുന്നു ആത്മക്കഥ പുറത്തിറങ്ങിയത്.
https://www.facebook.com/Malayalivartha