ഗുജറാത്തിന്റെ തലവര മാറ്റിയെഴുതിയ മലയാളി; വർഗീസ് കുര്യൻ....

ഈ ലോകത്തെ അല്പമൊന്നുമാറ്റിമറിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കഴിയും. എന്നാല്‍ ഈ ലോകത്തെ മനസ്സിലാക്കണമെങ്കില്‍ അതിന്റെ ഉള്ളില്‍ നിന്നുതന്നെ നോക്കി കാണണം.”വര്‍ഗീസ് കുര്യന്റെ ആത്മകഥയായ I too have a dream എന്ന കൃതിയിലെ പരാമർശമാണ് ഇത് .
1946 ൽ സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ ഉന്നതാധികാര സഹകരണ സംഘടനയായ ഗുജറാത്ത് കോപറേറ്റീവ് മിൽക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (GCMMF) ഗുജറാത്തിലെ 2.6 മില്ല്യൻ വരുന്ന ക്ഷീരോൽപാദകരുടെ കൂട്ടുസംരംഭമാണ് .ദീർഘകാലമായി നേട്ടമുണ്ടാകുന്ന ഒരു സഹകരണ പ്രസ്ഥാനത്തിന്റെ വിജയഗാഥക്കുദാഹരണമാണ് ഗുജറാത്തിലെ ആനന്ദിൽ സ്ഥിതിചെയ്യുന്ന അമുൽ എന്ന സ്ഥാപനം .രാജ്യത്തിൻറെ രുചിയായി വളർന്ന അമുൽ ഈ നിലയിലേക്കെത്തിയത് ഒരുപാട് കടമ്പകൾ കടന്നാണ് .
അഞ്ച് ദശാബ്ദങ്ങൾക്കപ്പുറം ക്ഷീര കർഷകർ വളരെയധികം ദൂരം നടന്നാണ് ആനന്ദിലെ അക്കാലത്തെ ഏക ക്ഷീര സംഭരണ സ്ഥാപനം ആയ ‘’പോൾസൺ ഡൈറിയിലെത്തിയിരുന്നത് . അതിരാവിലെ കറന്നെടുത്ത പാലുമായി കർഷകർ ഡയറിയിലെത്തുമ്പോഴേയ്ക്കും ചിലപ്പോൾ പാൽ കേടായി പോകുമായിരുന്നു . .പാൽ കേടുവരും എന്ന ഭയത്താൽ വളരേ നാമ മാത്രമായ വിലയ്ക്ക് പാൽ വിൽകേണ്ടി വരുന്ന അവസ്ഥയും കർഷകർ നേരിട്ടു.മറ്റൊരു പ്രശ്നം ശൈത്യകാലമാകുമ്പോൾ പാലുൽപാദനം ഇരട്ടിയാവും ഇത് പാലിന്റെ വിലയിടിയാനും കാരണമാകുന്നു. പോൾസൺ ഡയറിയുടെ ഉത്പന്നങ്ങൾ ഗുണനിലവാരം ഉള്ളതായിരുന്നുവെങ്കിലും ക്ഷീര കർഷകരെ അവർ വൻതോതിൽ ചൂഷണം ചെയ്യുന്നുണ്ടെന്ന് കുര്യൻ മനസിലാക്കി. ആ സമയത്താണ് തൃഭുവൻദാസ് പട്ടേൽ എന്ന നേതാവ് സഹകരണ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ കുര്യൻ ആകൃഷ്ടനാകുന്നത്. പ്രാദേശിക കർഷകരെ ശാക്തീകരിക്കുകയും അവരുടെ പാലിന് ന്യായവില ഉറപ്പാക്കുകയും ചെയ്ത സഹകരണ പ്രസ്ഥാനത്തിലെ നേതാവായിരുന്നു തൃഭുവൻദാസ് പട്ടേൽ. തുടർന്ന് ഖേദ ജില്ലയിൽ കുര്യന്റെ നേതൃത്വത്തിൽ തൃഭുവൻദാസ് പട്ടേൽ ക്ഷീരകർഷകരുടെ സഹകരണ സംഘത്തിന് തുടക്കംകുറിച്ചു.പിന്നീട് അമുലിന്റെ രൂപവത്കരണത്തിന് വഴിതെളിച്ചത് ഈ സഹകരണ സംഘമാണ്.
1946-ൽ കെയ്‌റ ഡിസ്ട്രിക്ട് കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് എന്ന പേരിലായിരുന്നു ആദ്യം സഹകരണ സംഘം അറിയപ്പെട്ടിരുന്നത്. എന്നാൽ സഹകരണ സംഘം വളർന്നു തുടങ്ങിയതോടെ അതിന്റെ പേര് അനായാസം പറയാനും ഓർത്തിരിക്കാനും കഴിയുന്നതാകണമെന്നും എങ്കിൽ മാത്രമെ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് പേര് സഹായകമാകൂവെന്നും കുര്യന് തോന്നി. സഹകരണ സംഘത്തിന് അനുയോജ്യമായ പേര് നിർദ്ദേശിക്കാൻ അദ്ദേഹം ക്ഷീര കർഷകരോടും ജീവനക്കാരോടും ആവശ്യപ്പെട്ടു. സഹകരണ സംഘത്തിലെ ക്വാളിറ്റി കൺട്രോൾ സൂപ്പർവൈസറാണ് സംസ്‌കൃതത്തിലുള്ള അമൂല്യ എന്ന പേര് നിർദ്ദേശിച്ചത്. വിലമതിക്കാനാവാത്തത് എന്നാണ് ഈ വാക്കിന്റെ അർഥം. അമൂല്യയാണ് പിന്നീട് അമുൽ എന്ന് ചുരുങ്ങിയത്. ആനന്ദ് മിൽക് യൂനിയൻ ലിമിറ്റഡ് (Anand Milk Union Limited)എന്നതിലെ വാക്കുകളുടെ ആദ്യക്ഷരങ്ങളുമായി ഒത്തുവന്നതിനാൽ ഈ പേര് സ്വീകരിക്കപ്പെടുകയായിരുന്നു. ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ് എന്നതിന്റെ ചുരുക്കരൂപമായും അമുൽ മാറി. അമുലിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി ആനന്ദിലെത്തി സമാനമായ പദ്ധതി രാജ്യം മുഴുവൻ നടപ്പാക്കാൻ വർഗീസ് കുര്യനോട് ആവശ്യപ്പെട്ടു.1965 ൽ നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് രൂപവത്കരിക്കുകയും ഡോ. കുര്യനെ അതിന്റെ തലപ്പത്ത് നിയമിക്കുകയും ചെയ്തു .
1969 ല്‍ ലോകബാങ്ക് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. രാജ്യത്തെ ക്ഷീര വികസന പദ്ധതിക്ക് വായ്പ അനുവദിക്കണമെന്നും എന്നാല്‍ അതിനുശേഷം അതേപ്പറ്റി മറന്നേക്കണമെന്നും ലോകബാങ്ക് പ്രസിഡന്റിനോട് ഡോ. കുര്യന്‍ അഭ്യര്‍ഥിച്ചു. ദിവസങ്ങള്‍ക്കകം തന്നെ വ്യവസ്ഥകളൊന്നും കൂടാതെ ലോകബാങ്ക് അനുവദിച്ച വായ്പയാണ് രാജ്യത്തെ ധവള വിപ്ലവത്തിന് അടിസ്ഥാനശില പാകിയത്.
അങ്ങനെയാണ് കേരളത്തിലെ മിൽമ,ആന്ധ്രാപ്രദേശിലെ വിജയ,തമിഴ്‌നാട്ടിലെ ആവിൻ,കർണാടകത്തിലെ കെ.എം.എഫ്(നന്ദിനി) ബീഹാറിലെ സുധ എന്നിവ ഉണ്ടാകുന്നത് .
ഒരു സഹകരണ സംഘമായിട്ടാണ് “അമുല്‍' സ്ഥാപിക്കപ്പെട്ടത്. ആ സഹകരണ സംഘത്തിലെ അംഗങ്ങളായ 36 ലക്ഷം ക്ഷീരകര്‍ഷകരാണ് 'അമുലി'ന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍. “അമുല്‍” സൃഷ്ടിക്കുന്ന ലാഭവിഹിതം ഈ കര്‍ഷകരുടെ ജീവിതനിലവാരത്തെയാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞവര്‍ഷം അമുലിന്റെ ലാഭത്തില്‍ 80%വും ഈ കര്‍ഷക കുടുംബങ്ങളിലാണ് ചെന്നെത്തിയത്. ജനകീയമായ ഈ അടിത്തറയാണ് അമുലിന് ഇന്ന് ആഗോള തലത്തില്‍ ലഭിച്ചിരിക്കുന്ന പ്രതിച്ഛായയ്ക്ക് കാരണമെന്ന് പറയാം.
വെണ്ണ, നെയ്യ്, ചീസ്, ബേബി ഫുഡ് എന്നിവയ്‌ക്ക് പുറമെ പാൽ-ചോക്കലേറ്റ് വിപണിയിലും അമുൽ ഈയിടെ പ്രവേശിച്ചു. വെറ്ററിനറി ആശുപത്രികൾ, മൃഗങ്ങൾക്കുള്ള കൃത്രിമ ബീജസങ്കലന കേന്ദ്രങ്ങൾ, ഓഡ് ഗ്രാമത്തിൽ ഹൈബ്രിഡ്-പശു പ്രജനന കേന്ദ്രങ്ങൾ എന്നിവയും ഇത് സ്ഥാപിച്ചു. ഒരു വലിയ സമുച്ചയമായും ധവളവിപ്ലവത്തിൻ്റെ മുഖ്യധാരയായും അമുൽ മാറിയിരിക്കുന്നു.
രാജ്യത്തെ പാല്‍ ഉത്പാദനത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കുകയും ക്ഷീരകര്‍ഷകരുടെ ജീവിതത്തില്‍ വലിയ മാറ്റംകൊണ്ടുവരികയും ചെയ്ത ഡോ. വര്‍ഗീസ് കുര്യന്റെ അവിശ്വസനീയമായ പ്രത്യേകതകളിലൊന്ന് അദ്ദേഹം പാല്‍ കുടിക്കില്ലായിരുന്നു എന്നതാണ്. താന്‍ പാല്‍ ഉപയോഗിക്കാറില്ലെന്നും തനിക്ക് അത് ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ക്ഷീര മേഖലയില്‍ അദ്ദേഹം നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനം രാജ്യത്തിന് മുഴുവന്‍ മാതൃകയായി എന്നതാണ് ശ്രദ്ധേയം. എന്‍ജിനിയറായിരുന്ന അദ്ദേഹം സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്.
ആയിരക്കണക്കിന് ചെറുകിട ഇടത്തരം കർഷകരുടെ ഉടമസ്ഥതയിലുള്ള അമുൽ ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡയറിയാണ് ഇപ്പോൾ . ഇന്ന് 40,000 കോടി രൂപയുടെ വാര്‍ഷികാദായവും നൂറിലേറെ ഉല്പന്നങ്ങളുമായി “അമുല്‍” ലോകത്തിലെ തന്നെ ക്ഷീരവ്യവസായ സ്ഥാപനങ്ങളുടെ നിരയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
വർഗീസ് കുര്യൻ എന്ന പേര് ഗുജറാത്തുകാർക്ക് ദൈവനാമത്തിനു തുല്യമാണ് എന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ, തിരുവനന്തപുരം സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിൽക്കുന്ന ഗുജറാത്ത് സന്ദർശനത്തിന് എത്തിയ സംഘം നേരിട്ട് കണ്ട് മനസ്സിലാക്കിയ സത്യം .അതേസമയം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘത്തിന് ഏറെ നിരാശ തോന്നിയത് കേരളത്തിലെ മിൽമയെക്കുറിച്ച് അവിടെ ഉള്ളവർക്ക് അറിയുകപോലുമില്ല എന്നതാണ് . അവർക്ക് കേരളത്തിൽ ഉള്ളത് നന്ദിനി ആണ് .. മിൽമയുടെ ഈ പരാജയത്തിന് കാരണം കുര്യൻ തന്നെ ഒരിക്കൽ നർമരൂപത്തിൽ പറഞ്ഞിട്ടുണ്ട്
ഒരിക്കല്‍ ഒരു പത്രപ്രതിനിധി അദ്ദേഹത്തോട് ചോദിച്ചു: “താങ്കളുടെ പ്രശസ്തമായ ഈ സ്ഥാപനം എന്തുകൊണ്ടാണ് സ്വന്തം നാടായ കേരളത്തില്‍ സ്ഥാപിക്കാന്‍ കഴിയാതെ പോയത് ?"” അതിന് കുര്യൻ സ്വതസിദ്ധമായ ശൈലിയില്‍ മറൂപടി പറഞ്ഞത് ഇങ്ങനെയാണ് : “കേരളത്തിന്റെ പ്രധാന പ്രശ്നം അവിടെ ഒരുപാട് മലയാളികളുണ്ടെന്നതല്ലേ?"”പ്രസ് ഇൻഫർമേഷൻ ബ്യൂറോ, തിരുവനന്തപുരം പ്രതിനിധികളും പകുതി തമാശയായി ഓർത്തെടുത്തതും കുര്യന്റെ ഈ വാക്കുകൾ തന്നെ
https://www.facebook.com/Malayalivartha