അറയും നിരയുമായ് എന്റെ വീട്.
അറയും നിരയുമായ് എന്റെ വീട്.
ഗ്രാമത്തിലെ നദിക്കരയില്‍ തെങ്ങിന്‍ തോപ്പിനു നടുവില്‍ അറയും നിരയുമുള്ള ഓടു മേഞ്ഞ വീട്. മുതിര്‍ന്ന തലമുറയ്‌ക്ക് ഇതു ഗൃഹാതുരസ്‌മരണയാണ്. അത്തരം വീടുകള്‍ക്കു ഭിത്തിയും മേല്‌കൂരയുമെല്ലാം മരംകൊണ്ടു നിര്‍മിതമായിരുന്നു. മുമ്പിലും പുറകിലും വശങ്ങളിലും നീണ്ട വരാന്ത അവിടെ ഉത്തരം താങ്ങുന്ന ഉരുളന്‍ മരത്തൂണുകള്‍. തൂണുകളെ തമ്മില്‍ ബന്ധിച്ച് അരഭിത്തിയും ചാരുപടികളും. ഉത്തരങ്ങളിലും ചുമരുകളിലും കൊത്തുപണികള്‍. ജനാലകള്‍ ചെറുതായതിനാല്‍ മുറികളില്‍ വെളിച്ചം കുറഞ്ഞിരുന്നു. പക്ഷേ, ചൂടു തീരെ അനുഭവപ്പെട്ടിരുന്നില്ല. ഫാനും എ.സിയും മറ്റും കേട്ടറിവില്ലാത്ത കാലമല്ലേ!
വീടിന്റെ തായ്‌പ്പുരയുടെ മധ്യഭാഗത്ത് അല്‌പം ഉയര്‍ത്തിക്കെട്ടിയ തറയ്‌ക്കുമേല്‍ ആണ് അറ സ്ഥാപിക്കുക. ഇരുവശത്തെയും മുറികള്‍ക്കു വരാന്തയിലേക്കു വാതിലുണ്ട്. കൂടാതെ ഇടഭിത്തികളിലെ വാതില്‍ മുറികളെ തമ്മില്‍ ബന്ധിക്കുകയും ചെയ്യുന്നു. ഇന്നത്തെ `സെന്‍ട്രല്‍ ഹാള്‍' അന്നില്ലായിരുന്നു.
മേല്‌കൂരയുടെ ഘടനയോ? മോന്തായം, ഉത്തരം, കഴുക്കോല്‍, കോടിക്കഴുക്കോല്‍, അവയെത്തമ്മില്‍ ബന്ധിക്കുന്ന വള, പട്ടിക, അവയ്‌ക്കുമേല്‍ മേഞ്ഞ ഓട്.... കഴുക്കോലുകളുടെ അഗ്രങ്ങള്‍ പ്രത്യേക ആകൃതിയില്‍ മുറിച്ച്, അവയെത്തമ്മില്‍ `വാമട' (വാവട) എന്ന കനം കുറഞ്ഞ പലകകൊണ്ടു ബന്ധിച്ച് `ഇറമ്പു'കള്‍ക്കു ഭംഗി വരുത്തിയിരുന്നു. മോന്തായത്തിന്റെ രണ്ടറ്റങ്ങളിലും `മുഖപ്പ്' കൂടിയായാല്‍ `ആരൂഢ'ത്തിനു നല്ല എടുപ്പു തോന്നിക്കും.
അറയും നിലവറയും
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, കിണ്ടി, ഉരുളി, വാര്‍പ്പുപോലുള്ള വെങ്കല പാത്രങ്ങള്‍ എന്നിങ്ങനെ വിലയേറിയ വസ്‌തുക്കള്‍ സൂക്ഷിച്ചിരുന്ന, ജനാലയില്ലാത്ത മുറിയായിരുന്നു അറ. പുരാതന തറവാടുകളില്‍ `പരദേവത'യുടെ പഞ്ചലോഹപ്രതിമ, നിലവിളക്ക്, തൂക്കുവിളക്ക്, കുത്തുവിളക്ക് എന്നിവയും അറയിലെ സ്ഥിരസാന്നിധ്യമായിരുന്നു.
കനമുള്ള മരഭിത്തി, ബലമുള്ള വാതില്‍, മണിച്ചിത്രത്താഴ് എന്നിവ അറയുടെ പ്രത്യേകതകളാണ്. കുടുംബനാഥന്റെ (തറവാട്ടുകാരണവരുടെ) കയ്യില്‍ സൂക്ഷിച്ച താക്കോല്‍ കൊണ്ട് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അറ തുറക്കുമ്പോള്‍ മണിസ്വരം കേട്ടിരുന്നു?!
`നിലവറയെക്കുറിച്ചു പറയാനുള്ള അവകാശം ചെറുപ്പത്തില്‍ കണ്ടതിന്റെ അവ്യക്ത ഓര്‍മയാണ്. ഗ്രാമത്തിലെ ജന്മിഗൃഹത്തില്‍ അമ്മയൊന്നിച്ചു പോയതും, അന്നു `മാമ്പഴത്തിര'യും ഉപ്പുമാങ്ങായും എടുത്തുതരുവാന്‍ വീട്ടമ്മ നിലവറ തുറന്നതും അന്നത്തെ ദൃശ്യം. അതു സ്വത്തായി മാറിയത് ഇന്നാണ്!
വീടിന്റെയുള്ളിലെ ഒരു മുറിയില്‍ തറനിരപ്പിലുള്ള പലക കണ്ടാല്‍ അടിയിലൊരു മുറിയുണ്ടെന്നു തോന്നുകയില്ല. അടുക്കളയുമായി ബന്ധപ്പെട്ട വസ്‌തുക്കളാണു നിലവറയില്‍ സൂക്ഷിക്കുക. പ്രത്യേകിച്ച്, വിശേഷാവസരങ്ങളിലേക്കു വേണ്ടവ. അതിനാല്‍ കുടുംബനായികയുടെ കയ്യിലാണു താക്കോല്‍. അതുപയോഗിച്ചു പൂട്ടുതുറന്ന്, പലക വലിച്ചുയര്‍ത്തിയാല്‍ താഴെ ഒരു ഇരുട്ടറ! അവിടെ തറയും ഭിത്തിയും മറ്റും സാവധാനം ദൃഷ്‌ടിയില്‍ തെളിഞ്ഞു വരും. അകത്തേക്കിറങ്ങാന്‍ ചെറിയൊരു കോവണിയുണ്ട്. അതിന്റെ പടികളിറങ്ങി മെല്ലെ താഴെയെത്തിയാല്‍, അരണ്ട വെളിച്ചത്തില്‍ കാണാം-കല്ലന്‍ ഭരണിയില്‍ ഉപ്പുമാങ്ങ, വെള്ളഭരണികളില്‍ വിവിധയിനം അച്ചാറുകള്‍, ചെമ്പുകള്‍, മൊന്തകള്‍, കലങ്ങള്‍, കുടങ്ങള്‍, കുട്ടകങ്ങള്‍, ചരുവങ്ങള്‍, മരത്തവികള്‍....ഭരണികള്‍ തുറന്ന് അച്ചാര്‍ എടുത്തു കയ്യിലുള്ള പാത്രത്തിലേക്കു പകരുന്നത് ഇരുളില്‍ ആയിരിക്കണം. വെളിച്ചം കണ്ടാല്‍ നിശാശലഭങ്ങള്‍ പറന്നെത്തും, ഭരണിയില്‍ കയറും, അച്ചാര്‍ ചീത്തയാകും. മറ്റൊന്ന്, അച്ചാര്‍ഭരണി തുറക്കുന്നതു `ശരീരശുദ്ധി' ഉള്ളവര്‍ മാത്രമായിരിക്കണം എന്നു കാരണവന്മാര്‍ അനുശാസിച്ചിരുന്നു.
`നാലുകെട്ടും നടുമുറ്റവും' കണ്ടതു പതിറ്റാണ്ടുകള്‍ക്ക് അപ്പുറത്താണ്. അകലെയൊരു ദേശത്തെ നാടുവാഴിത്തറവാടിനെക്കുറിച്ചു കേട്ടപ്പോള്‍ കാണാന്‍ ഔത്സുക്യം തോന്നി. ഞങ്ങള്‍ എത്തുന്നതിനു മുമ്പേ തന്നെ നാലില്‍ മൂന്നു കെട്ടുകളും അപ്രത്യക്ഷമായിരുന്നു. തറവാടു ഭാഗിച്ചപ്പോള്‍, സ്വന്തം വീതം വിറ്റുകിട്ടിയ പണവും കൊണ്ട് അവകാശികള്‍ വിദൂരനഗരങ്ങളിലേക്കു ചേക്കേറിയതാണ്. ശേഷിച്ച വീട്ടിലെ താമസക്കാര്‍ ചൂണ്ടിക്കാണിച്ചു തന്നു- അതു വടക്കിനി ഇരുന്നിടം, ഇതു പടിഞ്ഞാറ്റിയുടെ തറ, അവിടെയായിരുന്നു കിഴക്കിനി.... അവിടെയൊക്കെ ചേനയും വെണ്ടയും പാവലും സ്ഥാനം പിടിച്ചിരിക്കുന്നു. നടുമുറ്റം ആയിരുന്ന ഭാഗത്തു തുളസിത്തറയും അതിലൊരു കൃഷ്‌ണതുളസിയും കണ്ടു. ഇന്നലെകളിലെ ഇടിമുഴക്കങ്ങളുടെ ബാക്കിപത്രം....
ഇളംതലമുറയ്‌ക്കായി ഗതകാലശേഷിപ്പുകള്‍ ഇനിയും കണ്ടേക്കാം എവിടെയെങ്കിലും. ഇല്ലെങ്കില്‍ പഴമയുടെ കഥ പറയുന്ന ചലച്ചിത്രങ്ങളിലും ചരിത്രത്താളുകളിലും അന്വേഷിക്കുക, കണ്ടെത്താം.
https://www.facebook.com/Malayalivartha