കെയ്ൻ ഹാട്രിക് മാജിക് ; പനാമാക്കെതിരെ ഗോൾ മഴ തീർത്ത് ഇംഗ്ലണ്ട്
ക്യാപറ്റൻ ഹാരി കെയ്ൻ ഹാട്രിക് നേടിയ മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. പനാമക്കെതിരെ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ഇംഗ്ലണ്ട് വിജയം കണ്ടത്. കെയ്ന് പുറമെ സ്റ്റോൺസ്, ലിംഗാർഡ് എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി വല കുലുക്കിയത്. വിജയത്തോടെ ഇംഗ്ലണ്ട് അടുത്ത റൗണ്ടിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു.
ആദ്യ പകുതിയിൽ തന്നെ അഞ്ചു ഗോളുകൾ ആണ് ഇംഗ്ലണ്ട് പനാമയുടെ വലയിൽ നിക്ഷപിച്ചത്. 8ആം മിനിറ്റിൽ സ്റ്റോൺസ് ആണ് ഗോൾ പട്ടിക തുറന്നത്. തുടർന്ന് 22ആം മിനിട്ടിലും നേടിയ പെനാൽറ്റി ഗോളാക്കി മാറ്റി ഹാരി കെയ്ൻ പട്ടിക ഉയർത്തി. 36ആം മിനിറ്റിൽ ജെസ്സി ലിംഗാർഡ് ഒരു വേൾഡ് ക്ലാസ് ഗോളിലൂടെ ഗോൾ നേട്ടം മൂന്നാക്കി മാറ്റി. തുടർന്ന് 40ആം മിനിറ്റിൽ സ്റ്റോൺസ് വീണ്ടും ഗോൾ നേടി ഗോൾ നില നാലാക്കി ഉയർത്തി. 45ആം മിനിറ്റിൽ കെയ്നെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി വീണ്ടും ഗോളാക്കി മാറ്റി കെയ്ൻ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ഇംഗ്ലണ്ടിനെ മുന്നിൽ എത്തിച്ചു.
രണ്ടാം പകുതിയിലും കാര്യങ്ങൾക്ക് മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. 62ആം മിനിറ്റിൽ ലോഫ്റ്റസ് ചീകിന്റെ ഒരു ഷോട്ട് കെയ്‌നിന്റെ കാലിൽ കൊണ്ട് വലയിലേക്ക് കയറി. ഇംഗ്ലണ്ടിന്റെ ആറാം ഗോളും കെയ്‌നിന്റെ മൂന്നാം ഗോളും. ഹാട്രിക് നേടിയതോടെ കെയ്നെ പിൻവലിച്ച സൗത്‌ഗേറ്റ് വാർഡിയെ കളത്തിലിറക്കി.
ആറു ഗോളുകൾ നേടിയതിന്റെ അലസതയിൽ ഇരുന്ന ഇംഗ്ലണ്ടിനെതിരെ 78ആം മിനിറ്റിൽ പനാമ ഒരു ഗോൾ മടക്കി. അവിലയുടെ ഫ്രീകിക്കിൽ നിന്നും ഫിലിപ്പെ ബലോയ് ആണ് ഗോൾ നേടിയത്. ലോകകപ്പിൽ പനാമയുടെ ആദ്യത്തെ ഗോളാണിത്. ഇംഗ്ലണ്ടിനെതിരെ മികച്ച മുന്നേറ്റ നിരയുള്ള ഒരു ടീമിനെതിരെ പ്രതിരോധത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നതാണ് പനാമയെ കടുത്ത തോൽവിയിലേക്ക് തള്ളി വിട്ടത്.
https://www.facebook.com/Malayalivartha