ഒ.ടി.ടിയിൽ മരക്കാർ പുറത്തിറങ്ങുന്ന ദിവസം തിയറ്ററുകളിൽ കരിങ്കൊടി കെട്ടി, ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ച് കരിദിനം ആചരിക്കുമെന്ന് തിയറ്റർ ഉടമകളുടെ സംഘടന ഫിയോക്
മോഹൻലാൽ നായകനാകുന്ന പ്രിയദർശൻ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം ഒ.ടി.ടിയിൽ റിലീസാകുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന് ഫിയോക്. മോഹൻലാലിനും നിർമാതാവ് ആൻറണി പെരുമ്പാവൂരിനുമുള്ള മുന്നറിയിപ്പാണ് ഈ പ്രതിഷേധമെന്ന് തിയറ്റർ ഉടമകളുടെ സംഘടനാ ഭാരവാഹികൾ അറിയിച്ചു.
കൊച്ചിയിൽ ചേർന്ന യോഗത്തിൽ തിയറ്ററുകളിൽ അന്ന് കരിങ്കൊടി കെട്ടുകയും ജീവനക്കാർ കറുത്ത ബാഡ്ജ് ധരിക്കുകയും ചെയ്യണമെന്ന് തീരുമാനിച്ചു. ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ പിന്നീട് തിയറ്ററിൽ പ്രദർശിപ്പിക്കില്ലെന്നും അങ്ങനെ ചെയ്യുന്ന സ്ഥാപന ഉടമകളെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും അവർ അറിയിച്ചു.
മോഹൻലാൽ ആരാധകർ ആവശ്യപ്പെട്ടതിനെ തുടർന്ന് മരക്കാർ തിയറ്ററിലും റിലീസ് ചെയ്യുമെന്ന് ആൻറണി പെരുമ്പാവൂർ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംഘടനയുടെ പുതിയ പ്രസ്താവന. 90 കോടിക്കടുത്താണ് സിനിമയുടെ നിർമാണ ചെലവെന്നാണ് റിപ്പോർട്ടുകൾ. ഏറെ ചർച്ചകൾക്കൊടുവിലാണ് ചിത്രം ഒടിടിക്ക് കൈമാറിയത്.
ഓരോ തിയറ്ററിലും സാധാരണ നാല് ഷോയ്ക്കു പുറമേ മൂന്നു ഷോയെങ്കിലും കൂടുതൽ കളിക്കാനാണ് ആസൂത്രണം ചെയ്തിരുന്നതെന്നും കോവിഡിന്റെ സാഹചര്യത്തിൽ അതു സാധ്യമാകില്ലെന്നും നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു.
അതുകൊണ്ടു തന്നെ മുടക്കിയ പണം തിരിച്ചു കിട്ടാനായി ഒടിടിയല്ലാതെ മാർഗമില്ലെന്നായിരുന്നു നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞത്. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന മൂന്ന് മോഹൻലാൽ സിനിമകളുടെ അവകാശം ഒടിടിക്കു നൽകാൻ ധാരണയുണ്ടെങ്കിലും അത് ആമസോൺ പ്രൈമിനല്ല. ബ്രോ ഡാഡിയും ട്വൽത് മാനും ഹോട്ട്സ്റ്റാറിലാണു റിലീസ്.
https://www.facebook.com/Malayalivartha