ഒരു ചീറ്റയെങ്കിലും പുറത്തേക്ക് ചാടിയാൽ ഈ രാജ്യം രക്ഷപ്പെടുമായിരുന്നു: പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കമന്റിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി യുവ നടൻ നസ്‍ലിന്‍ കെ ഗഫൂർ

പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ കമന്റ് ഇട്ടെന്ന് ആരോപിച്ച് യുവ നടൻ നസ്‍ലിന്‍ കെ ഗഫൂറിനെതിരെ വ്യാപക സൈബര്‍ ആക്രമണം. നരേന്ദ്രമോദിയുടെ ജന്മദിനമായിരുന്ന സെപ്റ്റംബർ 17 ന് ഒരു മാധ്യമത്തിൽ വന്ന വാർത്താപോസ്റ്റിന് താഴെയാണ് താരത്തിന്‍റെ പേരില്‍ സൃഷ്ടിക്കപ്പെട്ട വ്യാജ അക്കൗണ്ടിൽ നിന്ന് കമന്റ് വന്നത്.
ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം രാജ്യത്ത് ചീറ്റപ്പുലികളെ എത്തിച്ച സംഭവത്തെക്കുറിച്ചായിരുന്നു വാർത്ത. ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് കുനോ ദേശീയ ഉദ്യാനത്തിൽ തുറന്ന് വിട്ടതും. ഇത് സംബന്ധിച്ച വാര്‍ത്തയുടെ പോസ്റ്റര്‍ പ്രമുഖ മാധ്യമം ഫേസ്ബുക് പേജില്‍ പങ്കുവെച്ചതിന് പിന്നാലെ നസ്‍ലിന്‍ കെ. ഗഫൂര്‍ എന്ന ഫേസ്ബുക് പേജില്‍ നിന്ന് കമന്‍റ് വരികയായിരുന്നു. "ഒരു ചീറ്റയെങ്കിലും പുറത്തേക്ക് ചാടിയാൽ ഈ രാജ്യം രക്ഷപ്പെടുമായിരുന്നു " എന്നായിരുന്നു നസ്‍ലിന്‍റെ പേരില്‍ വ്യാജമായി സൃഷ്ടിക്കപ്പെട്ട ഫേസ്ബുക് പേജില്‍ നിന്നുവന്ന കമന്‍റ്.
കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ സംഘപരിവാര്‍ അനുകൂലികളും മറ്റും നസ്‍ലിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 22,000ത്തില്‍പ്പരം ഫോളോവേഴ്സ് ഉള്ള പേജില്‍ നിന്നാണ് കമന്‍റ് വന്നിരിക്കുന്നത്.
എന്നാല്‍ നസ്‍ലിന്‍റെ പേരിലുള്ള പേജിന്‍റെ യു.ആര്‍.എല്‍ പരിശോധിക്കുമമ്പോള്‍ മനസിലാകുന്നത് വിനീത് നായര്‍ എന്നയാള്‍ ആണ് ആ പേജ് സൃഷ്ടിച്ചിരിക്കുന്നത് എന്നാണ്. https://www.facebook.com/vineeth.nair55 എന്നാണ് ഫേസ്ബുക് പേജിന്‍റെ യു.ആര്‍.എല്‍. അതിന്‍റെ പേജ് നെയിം പിന്നീട് നസ്‍ലിന്‍ കെ ഗഫൂര്‍ എന്ന പേരിലേക്ക് മാറ്റുകയായിരുന്നു.
ഇതിന് പിന്നാലെ ലൈവിൽ നസ്‌ലിൻ ലൈവിൽ എത്തി. സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും തന്റെ ശരിയായ ഫേസ്ബുക് പേജ് മറ്റൊന്നാണെന്നും താരം തന്നെ ലൈവിൽ വ്യക്തമാക്കി. വ്യാജ പേജിൽ നിന്നാണ് കമന്റ് വന്നതെന്ന് നസ്‌ലിൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ആ പേജ് കൈകാര്യം ചെയ്യുന്നത് താനല്ല, തൊട്ടുപിന്നാലെ യഥാർത്ഥ ഫേസ്ബുക്ക് പേജിന്റെ ലിങ്ക് താരം പങ്കുവയ്ക്കുകയായിരുന്നു. തണ്ണീർ മത്തൻ ദിനങ്ങൾ, കേശു ഈ വീടിന്റെ നാഥൻ, ജോ ആൻഡ് ജോ തുടങ്ങിയ സിനിമകളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച താരമാണ് നസ്‌ലിൻ.
https://www.facebook.com/Malayalivartha
























