ശ്രീനാഥ് ഭാസിയുടെ രക്തവും, നഖവും, തലമുടിയും ലാബില്‍ പരിശോധിക്കുന്നു; ലഹരി ഉപയോഗം കയ്യോടെ പൊക്കും?

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അസഭ്യം പറഞ്ഞെന്ന കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ നടന്‍ ശ്രീനാഥ് ഭാസി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയത്തില്‍ പോലീസ്. ഇതേത്തുടര്‍ന്ന് നടന്റെ രക്തം, നഖം, തലമുടി എന്നിവയുടെ സാംപിളുകള്‍ പോലീസ് ശേഖരിച്ചു. സാംപിളുകള്‍ വിദഗ്ധ പരിശോധയക്ക് അയച്ചു. ഇന്നലെയാണ് മരട് പോലീസ്‌നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കം കുറ്റങ്ങള്‍ ശ്രീനാഥ് ചെയ്‌തെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നു വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്.
ഐപിഎസി 509, 354 (എ), 294 (എ) എന്നീ വകുപ്പുകളാണ് ചുമത്തിയത്. രാവിലെ ചോദ്യം ചെയ്യലിന് ഹാജരകണമെന്ന് കഴിഞ്ഞ ദിവസം ശ്രീനാഥിന് അന്വേഷണ സംഘം നോട്ടീസ് നല്‍കി. വൈകുന്നേരം എത്താമെന്ന് മറുപടി നല്‍കിയെങ്കിലും പൊലീസ് അനുവദിച്ചില്ല. തുടര്‍ന്ന് രണ്ടു മണിയോടെ അഭിഭാഷകനൊപ്പം സ്റ്റേഷനിലെത്തി. ചോദ്യം ചെയ്യലിന് ശേഷം സിനിമ നടന്റെ അറസ്റ്റ് രേഖപ്പെടുത്തി. അവതാരികയുടെയും ദൃക്‌സാക്ഷികളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷമേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതിനെക്കുറിച്ച് തീരുമാനിക്കുകയുള്ളു. ശ്രീനാഥ് ഭാസിക്കെത്തിരെ അവതാരിക വനിതാ കമ്മീഷനിലും അവതാരിക പരാതി നല്‍കിയിട്ടുണ്ട്. ശ്രീനാഥ് ഭാസിയുടെ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെയാണ് മാധ്യമപ്രവര്‍ത്തകയോട് താരം അപമര്യാദയായി പെരുമാറിയതെന്നാണ് പരാതി. വിഷയത്തില്‍ അവതാരക നല്‍കിയ പരാതിയില്‍ മരട് പോലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞദിവസമാണ് ശ്രീനാഥ് ഭാസിയെ മരട് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് താരത്തെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ വാക്കാലുള്ള ചില പരാതികളും പോലീസിന് ലഭിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ അഭിമുഖത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അറസ്റ്റിലായതിനുശേഷം ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നിന്ന് ശേഖരിച്ചിരുന്നു.
മോശമായി പെരുമാറിയെന്ന അവതാരകയുടെ പരാതിയെത്തുടര്‍ന്ന് അഭിമുഖത്തിന്റെ അതുവരെയുള്ള ദൃശ്യങ്ങള്‍ ഹോട്ടലില്‍ നിന്ന് പോലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ ചില അസ്വാഭാവികതകള്‍ കണ്ടു. ഇതേത്തുടര്‍ന്ന് അഭിമുഖത്തിന്റെ മുഴുവന്‍ വീഡിയോയും കണ്ടപ്പോഴാണ് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയം പോലീസിന് തോന്നിയത്. ഇത് ദൂരീകരിക്കാനാണ് നടന്റെ രക്തസാമ്പിളുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് പരിശോധനയ്ക്കയച്ചത്.
ആരോടും എന്തും പറയാമെന്നുള്ള അവസ്ഥയുണ്ടാകരുതെന്നും പ്രതികരിച്ചാല്‍ മാത്രമേ ഇതിനെല്ലാം ഒരുമാറ്റം ഉണ്ടാവുകയുള്ളുവെന്നുമുള്ള പരാതിക്കാരി യുടെ നിലപാടാണ് കേസ് ഇതുവരെ എത്തിച്ചത്. ക്യാമറ ഓഫ് ചെയ്യാന്‍ പറഞ്ഞിട്ടാണ് ശ്രീനാഥ് ഭാസി തെറി വിളിച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെ ചീത്തപറയുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ മറ്റുപല ചാനലുകളിലും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എല്ലാവരും കേട്ടിട്ടുണ്ട്. തന്നെക്കാള്‍ താഴ്ന്ന അവതാരകരോട് അദ്ദേഹം എങ്ങനെയാണെന്ന് പെരുമാറുന്നതെന്ന് സ്വാഭാവികമായി ഊഹിക്കാവുന്നതേയുള്ളു. സ്വരചേര്‍ച്ചകളുണ്ടാകുമ്പോള്‍ കാര്യങ്ങള്‍ മാന്യമായി പറഞ്ഞ് അവസാനിപ്പിക്കണം. തെറി വിളിച്ചല്ല ഒരു സാഹചര്യത്തെ നേരിടേണ്ടത്. മാപ്പുപറഞ്ഞാല്‍ അവിടെ തന്നെ പ്രശ്‌നം തീര്‍ക്കാമായിരുന്നു. കരഞ്ഞു കാണിച്ചാല്‍ ചെയ്ത തെറ്റ് ഒരിക്കലും ശരിയാകില്ലെന്നും അവതാരക പറഞ്ഞു.
അഭിമുഖത്തിനായി വന്നിരുന്ന ഉടന്‍ ശ്രീനാഥ് ഭാസി ചോദിച്ചത് താന്‍ ആ ധ്യാന്‍ ശ്രീനിവാസനെ രക്ഷപ്പെടുത്തുന്ന ചാനല്‍ ആല്ലേ എന്നാണ്. ഞങ്ങള്‍ ധ്യാന്‍ ശ്രീനിവാസനെ അല്ല, ധ്യാന്‍ ഞങ്ങളെ രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന് മറുപടി പറഞ്ഞു. മച്ചാന്‍ പൊളിയാണ് എന്നൊക്കെ വളരെ ചിരിച്ചുകളിച്ചു പറഞ്ഞുതുടങ്ങിയ അഭിമുഖമാണിത്. അത്രമാത്രം കംഫര്‍ട്ടബിള്‍ ആയിരുന്ന ഒരാള്‍ അഞ്ചര മിനിറ്റ് കഴിഞ്ഞ് പെട്ടെന്ന് ഇങ്ങനെ പ്രതികരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അണ്‍കംഫര്‍ട്ടബിള്‍ ആണെന്ന് പറഞ്ഞപ്പോള്‍ ശ്രീനാഥ് ഭാസിക്ക് ഏത് തരത്തിലുള്ള ചോദ്യങ്ങള്‍ കേള്‍ക്കാനാണ് ഇഷ്ടമെന്ന് ചോദിച്ചു. നിങ്ങള്‍ ഇവിടിരുന്ന് ആദ്യം ചോദ്യങ്ങള്‍ ഉണ്ടാക്ക് എന്നുപറഞ്ഞ് അദ്ദേഹം എഴുന്നേറ്റ് പോവുകയാണെന്ന് പറഞ്ഞു. ബഹുമാനം കാണിക്കെന്ന് പറഞ്ഞ് ക്യാമറ ഓഫ് ചെയ്യാനും പറഞ്ഞു. ക്യാമറ ഓഫ് ചെയ്‌തെന്ന് ഉറപ്പാക്കിയശേഷമാണ് തെറി വിളിച്ചത്. എന്ത് പ്രകോപനം ഉണ്ടായിട്ടാണ് തെറി വിളിച്ചതെന്ന് അറിയില്ല. ചോദ്യം ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാല്‍ അതുമാറ്റാന്‍ തയ്യാറായിരുന്നു.
എന്റെ പരിപാടിയുടെ രീതി ഇതാണെന്ന് അദ്ദേഹത്തിനും അറിയാവുന്നതാണ്. അല്ലെങ്കില്‍ ധ്യാന്‍ ശ്രീനിവാസന്റെ കാര്യം പറയില്ലല്ലോ. ഇതൊക്കെ അറിഞ്ഞിട്ട് എന്തിനാണ് അങ്ങനെ ചെയ്‌തെന്നാണ് മനസിലാകാത്തത്. മൂന്ന് വര്‍ഷമായി ഈ ജോലി ചെയ്യുന്ന ആളാണ് താന്‍. ഇന്നുവരെ ഒരു ആര്‍ട്ടിസ്റ്റും മോശമായി പെരുമാറിയിട്ടില്ല. 2013 മുതല്‍ 2019 വരെ ദൂര്‍ദര്‍ശനില്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു. ന്യൂസ് ചാനലിന് വേണ്ട രീതികളല്ല യൂട്യൂബില്‍ വേണ്ടത്. അത്തരം കണ്ടന്റുകളല്ല ആളുകള്‍ യൂട്യൂബില്‍ കാണാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് മാത്രമാണ് മറ്റൊരു തരത്തില്‍ കണ്ടന്റുകളെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്റെ രീതി ചെറിയൊരു വിഭാഗം ഇഷ്ടപ്പെടുന്നത് എന്റെ ചോദ്യങ്ങളുടെ രീതി ഇഷ്ടപ്പെടുന്നതുകൊണ്ടുമാകും. ഒരു 30 ശതമാനം ആളുകള്‍ പറഞ്ഞത് എന്റെ ചോദ്യങ്ങള്‍ക്ക് നിലവാരമില്ലെന്നതാണ്. പക്ഷേ ബാക്കിയുള്ള 70 ശതമാനം പേരും എനിക്ക് പിന്തുണ നല്‍കി ഒപ്പമുണ്ട്. ഒരാളുടെയും കിടപ്പറ രഹസ്യങ്ങളിലേക്കൊന്നുമല്ല ചോദ്യങ്ങള്‍ ചോദിച്ചത്. ആര്‍ക്കും ആരേയും വേദനിപ്പിക്കാത്ത ചില ചോദ്യങ്ങളാണ് ചോദിച്ചത്.
ശ്രീനാഥ് മാപ്പുപറയണമെന്നാണ് സംഭവം നടന്ന അന്ന് ആവശ്യപ്പെട്ടത്. അന്നു രാത്രി തന്നെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഓഫീസിലെത്തി മാപ്പുപറഞ്ഞപ്പോള്‍ നിങ്ങളാരും എന്നോട്ട് ഒരുതെറ്റും ചെയ്തിട്ടില്ലെന്നും മാപ്പുപറയേണ്ടെന്നുമാണ് അവരോട് പറഞ്ഞത്. മോശമായി പെരുമാറിയ ആള്‍ മാപ്പുപറയണെന്ന് മാത്രമാണ് അവരോട് ആവശ്യപ്പെട്ടത്. അടുത്ത ദിവസം സിനിമയുടെ പിആര്‍ഒയെ വിളിച്ചുചോദിച്ചപ്പോള്‍ അവതാരകയുടെ പെരുമാറ്റം കൊണ്ടാണ് അങ്ങനെ പ്രതികരിച്ചതെന്നും മാപ്പു പറയില്ലെന്നും ശ്രീനാഥ് ഭാസി അറിയിച്ചതായി അവര്‍ വ്യക്തമായി പറഞ്ഞു. അതിന്റെ ഫോണ്‍കോള്‍ റെക്കോര്‍ഡും കൈയിലുണ്ട്. ഇതിനുപിന്നാലെ സിനിമാ പ്രവര്‍ത്തകരുടെ വാര്‍ത്താ സമ്മേളനത്തിലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് നടനാണെന്ന് സിനിമാ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഇതോടെയാണ് പരാതിയുമായി മുന്നോടുപോകാന്‍ തീരുമാനിച്ചത്.
പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസുകാരോട് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ആ വാക്കുകളൊന്നും പറയാനോ വായിക്കാനോ കാണാനോ വയ്യായിരുന്നു. ഇതോടെ പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതിയെന്ന് പോലീസുകാര്‍ പറഞ്ഞു. നിയമ നടപടിക്ക് ഇതെല്ലാം ആവശ്യമായതുകൊണ്ടാണ് ഇതെല്ലാം ചെയ്തതെന്നും അവതാരക പറഞ്ഞു.
https://www.facebook.com/Malayalivartha