ഞാനെന്നല്ല ഏതൊരു അച്ഛനും തളർന്ന് പോകും; ചെറിയതും അൽപ്പം വലുതുമായ പോരായ്മകൾ ആർക്കും ഉണ്ടാകും- കുറിപ്പുമായി കണ്ണൻ സാഗർ
മിമിക്രി വേദികളിൽ നിന്ന് മിനി സ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും എത്തിയ കലാകാരനാണ് കണ്ണൻ സാഗർ. കോമഡി വേഷങ്ങളിലാണ് താരം കൂടുതലും എത്തിയിട്ടുള്ളത്. മലയാളികൾക്ക് സുപരിചിതനായ മിമിക്രി താരങ്ങളിൽ ഒരാളായ കണ്ണൻ സാഗർ സോഷ്യൽ മീഡിയയിലും സജീവമാണ്. കോവിഡ് കാലം മുതൽ കണ്ണൻ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച പല പോസ്റ്റുകളും വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ കണ്ണന്റെ പുതിയ കുറിപ്പും ശ്രദ്ധനേടുകയാണ്.
സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത മേ ഹൂം മൂസ എന്ന ചിത്രത്തിൽ മിമിക്രി താരമായ കണ്ണൻ സാഗർ വേഷമിട്ടിരുന്നു. മലയാളികൾക്ക് സുപരിചിതനായ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. കോവിഡ് കാലം മുതൽ കണ്ണൻ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച പല പോസ്റ്റുകളും വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ കുടുംബസമ്മേതം സിനിമ തിയേറ്ററിൽ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. കുടുംബം സന്തോഷത്തിൽ ആണെന്നും ഇനിയും തന്റെ കഴിവ് തെളിയിക്കാനുള്ള അവസരങ്ങളാണ് തനിക്ക് വേണ്ടതെന്നും അദ്ദേഹം പറയുന്നുണ്ട്. കണ്ണൻ സാഗറിന്റെ കുറിപ്പ് ഇങ്ങനെ...
'ഞങ്ങൾ കുടുംബമായി പോയി കണ്ടു "മേ ഹും മൂസാ", ഭാര്യയുടേയും മക്കളുടെയും അഭിപ്രായം എന്തെന്ന ചോദ്യം, നന്നായി ആസ്വദിച്ചു എന്ന മറുപടി... സിനിമയിലെ എന്റെ രംഗപ്രവേശം എന്റെ മക്കളും ഭാര്യയും എങ്ങനെ ഏറ്റെടുക്കും എന്നൊരു ആശങ്കയും സംശയവും നിലനിന്നിരുന്നു,''കാരണം കുടുംബത്തിലെ നാഥൻ, അച്ഛൻ, ഭർത്താവ്, കർക്കശകാരൻ, കണിശകാരൻ, വീടിന്റെ വെളിച്ചം, വിളക്കിലെ തിരി, പോറ്റുന്നവൻ, കാക്കുന്നവൻ, നോക്കുന്നവൻ, അങ്ങനെ കുടുംബ പരിവേഷങ്ങൾ ഒരുപാടു ചാർത്തി ഞെളിഞ്ഞും, ഒളിഞ്ഞും, നിവർന്നും നിൽക്കുന്ന കുടുംബത്തിന്റെ കാഴ്ചപാടിലുള്ള ഞാനെന്ന സങ്കല്പത്തെ ചില സമയങ്ങളിലും കഴിവുകളിലും, പ്രവർത്തികളിലും, പുറം ലോകത്തും എന്റെ പരിവേഷങ്ങൾക്ക് കുടുംബം എത്രമാത്രം വിലയിടുന്നെന്നും അതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ചിലപ്പോൾ ഇതിലൂടെയോ ചെയ്യുന്ന തൊഴിലൂടെയോ ഒക്കെ തിരിച്ചറിയാൻ, അല്ലെങ്കിൽ വിലയിടാനും ഒക്കെ ഈ ചേർന്നു നിൽക്കുന്നവർക്ക് പറ്റും,..'
'മറ്റൊരു നോട്ടത്തിലോ പ്രവർത്തിയിലോ ഞാൻ ചെയ്യുന്ന തൊഴിലിൽ അവരെങ്ങനെയെന്നോ അറിയാൻ ഞാൻ ഒരുപാട് ശ്രമിക്കാറില്ല, കാരണം പേടിയാണ് സമീപനവും വാക്കുകളും എന്റെ കഴിവിലെ പോരായിമയും, അരങ്ങത്തെ പ്രകടനവും ഒക്കെ വിലയിരുത്തുക പ്രേക്ഷകർ പലരും പല രീതിയിലും വാക്കുകളിലും ആയിരിക്കും, അത് ഉൾക്കൊണ്ടു തിരുത്തുകയോ, മാറി ചിന്തിക്കുകയോ, അനുഭാവപ്പൂർവ്വം സ്വീകരിക്കുകയോ ഒക്കെ ചെയ്യും, മുന്നോട്ടുള്ള ജീവിതത്തിൽ തിരുത്തലുകൾക്ക് ഒരു കലാകാരൻ ഒരുപാട് കീഴ്‌പ്പെടണം മനസിലാക്കണം..'
'എന്നാൽ കുടുംബത്തിൽ നിന്നും ഇഷ്ട്ടമല്ലാത്ത ഒരുവാക്കു വരാൻ താല്പര്യമില്ലാത്ത, അച്ഛന് വേറെ പണിയില്ലേ എന്നൊരു ചോദ്യം വന്നാൽ പിന്നെ ഞാൻ ഈ ഭൂമുഖത്ത് ഉണ്ടാകേണ്ടവൻ അല്ല എന്ന ചിന്തയിലേക്ക് പോകും, കാരണം എന്നെ പ്രോത്സാഹിപ്പിക്കും കൂടെ നിൽക്കും എന്നു ഉറപ്പുള്ള സ്ഥലത്തുനിന്നും വേദനിപ്പിക്കുന്ന ഒരുവാക്ക് വന്നാൽ ഞാൻ തളർന്നു പോകും,
'ഞാനെന്നല്ല ഏതൊരു അച്ഛനും തളർന്നുപോകും, ചെറിയതും അൽപ്പം വലുതുമായ പോരായ്മകൾ ആർക്കും ഉണ്ടാകും അത് പരിഹരിച്ചു പരസ്പരം മനസിലാക്കിയും, ഉള്ളതുകൊണ്ട് സന്തോഷമായി കഴിയുവാൻ പ്രാപ്തി ഉണ്ടാകണേ എന്ന പ്രാർത്ഥനക്കൊപ്പം നിറമനസ്സാൽ അവരുടെയും പ്രോത്സാഹനത്തിൽ ഞാൻ അങ്ങനെ പോകുന്നു,'
'അവർ ഹാപ്പിയാണ് എന്നിൽ ഇനിയും നല്ല പ്രതീക്ഷയുണ്ട് അച്ഛൻ നന്നായി ഈ സിനിമയിൽ എന്ന മക്കളുടേയും, കുറച്ചുകൂടി വേണ്ടതായിരുന്നു എന്ന ഭാര്യയുടെയും വാക്കുകൾക്ക് അവർ കാണാതെ കണ്ണുകൾ നനഞ്ഞിറങ്ങി, എനിക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് വേണ്ടതും എന്റെ കുടുംബത്തിൽ നിന്നുമാണ് എന്ന ബോധമായിരിക്കാം അതിനു കാരണം..'
'ഒത്തിരി ആർഭാടമല്ല എനിക്ക് വേണ്ടത്, ഇത്തിരി വേഷങ്ങളാണ്, ഓർക്കപ്പെടാനും കുറച്ചു കഴിവ് തെളിയിക്കാനുമായി, കാത്തിരുപ്പുകൾ കൂടെ പരമാവധി ശ്രമങ്ങളും തുടരും, പ്രിയപ്പെട്ടവരുടെ അനുഗ്രഹം മാത്രംമതി അത് വന്നുചേരാൻ, എന്റെ കുഞ്ഞു കുടുംബം എല്ലാവർക്കും എല്ലാറ്റിനും ഒരുപാട് നന്ദിയുള്ളവർ.. കുടുംബസമേതം കണ്ടു ആസ്വദിക്കാൻ പറ്റിയ സിനിമയാണ്, ഇത് സിനിമാശാലയിൽ തന്നെപ്പോയി കാണുക,' കണ്ണൻ സാഗർ കുറിച്ചു.
https://www.facebook.com/Malayalivartha