'കെ.എസ്.ആർ.ടി.സി ബസിൽ വിനോദയാത്ര നടത്തിയാൽ, ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ നമ്മുടെ കെ.എസ്.ആർ.ടി.സിക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യും...' കുറിപ്പുമായി നടി രഞ്ജിനി
കേരളത്തെ നടുക്കിക്കൊണ്ടാണ് പാലക്കാട് വടക്കഞ്ചേരിയിൽ ബസ് അപകട വാർത്ത പുറത്ത് വന്നത്. എറണാകുളം ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് 42വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന സംഘം നാല് ദിവസത്തെ മറക്കാനാകാത്ത ഓർമ്മകളുമായി തിരികെയെത്താമെന്ന പ്രതീക്ഷയിലായിരുന്നു സ്കൂളിൽ നിന്ന് യാത്രയായത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ എല്ലാം മാറിമറിയുകയായിരുന്നു.
ഇപ്പോഴിതാ അപകടത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളിൽ നിന്നുള്ള വിനോദയാത്രകൾ ഇനി മുതൽ കെ.എസ്.ആർ.ടി.സി ബസിൽ നടത്തണമെന്ന് വ്യക്തമാക്കി നടി രഞ്ജിനി രംഗത്ത് എത്തിയിരിക്കുകയാണ്. സ്‌കൂൾ, കോളജ്, യൂണിവേഴ്‌സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സർക്കാർ ബസുകളിൽ നടത്തണം എന്നാണ് സർക്കാരിനോടുള്ള എന്റെ അപേക്ഷയെന്ന് നടി ഫേസ്‌ബുക്കിൽ കുറിക്കുകയുണ്ടായി.
കെ.എസ്.ആർ.ടി.സി ബസിൽ വിനോദയാത്ര നടത്തിയാൽ, ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ നമ്മുടെ കെ.എസ്.ആർ.ടി.സിക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് നടി കുറിക്കുന്നു. കർശനമായ മോട്ടോർ വാഹന നിയമങ്ങൾ നിലനിൽക്കെ, സ്വകാര്യ ബസുകൾ ഫ്ലാഷ് ലൈറ്റുകളും സൈറണുകളും ഉപയോഗിക്കുന്നത് എങ്ങിനെയാണെന്ന് മനസ്സിലാകുന്നില്ലെന്നും രഞ്ജിനി ചൂണ്ടിക്കാണിച്ചു. 2018 ൽ ഉദ്ഘാടനം ചെയ്യപ്പെട്ട കെ.ടി.ഡി.സിയുടെ ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചുവെന്നും താരം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുകയാണ്.
അതേസമയം, വടക്കഞ്ചേരി ബസ് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയുണ്ടായി. കോടതി നിരോധിച്ച ഫ്ലാഷ് ലൈറ്റുകളും, ശബ്ദ സംവിധാനങ്ങളും വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്. ആരാണ് ബസ്സിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കോടതി ചോദിച്ചു. അപകടത്തെക്കുറിച്ച് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും കോടതി റിപ്പോർട്ട് തേടിയിരിക്കുകയാണ്. ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും വാഹനങ്ങളിൽ ഉപയോഗിക്കരുത്. ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദ്ദേശിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha