ഹനീഫ് ഇക്ക മരിച്ചുവെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല... അവസാനമായി കാണാൻ പോലും പോയിട്ടില്ല- കാരണം വെളിപ്പെടുത്തി സലീം കുമാർ...

നിഷ്കളങ്ക ഹാസ്യം കൊച്ചിന്‍ മുഖമുദ്രയാക്കിയ കൊച്ചിൻ ഹനീഫയുടെ പേര് കേൾക്കുമ്പോൾ തന്നെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസിലേക്കെത്തുന്ന കഥാപാത്രങ്ങൾ നിരവധിയാണ്. കിരീടത്തിലെ ഹൈദ്രോസായും മന്നാര്‍ മത്തായിയിലെ എൽദോയായും പഞ്ചാബി ഹൗസിലെ ഗംഗാധരൻ മുതലാളിയായും ഹിറ്റ്ലറിലെ ജബ്ബാറായുമൊക്കെ കൊച്ചിൻ ഹനീഫ അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങള്‍. വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും കൊമേഡിയനായുമൊക്കെ തിളങ്ങിയ മലയാളത്തിൻ്റെ സ്വന്തം കൊച്ചിൻ ഹനീഫ 2010ൽ ആണ് മരിക്കുന്നത്.
സിനിമാ ലോകത്തെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയ സംഭവം ആയിരുന്നു അത്. മലയാള സിനിമയിലെ ഭൂരിഭാഗം പേർക്കും പ്രിയങ്കരൻ ആയിരുന്നു കൊച്ചിൻ ഹനീഫ. നിരവധി പേർ നടനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ കൊച്ചിൻ ഹനീഫയെ പറ്റി സംസാരിച്ചിരിക്കുകയാണ് നടൻ സലിം കുമാർ. ഒട്ടനവധി സിനിമകളിൽ കൊച്ചിൻ ഹനീഫയും സലിം കുമാറും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. രണ്ട് പേരും മിമിക്രി കലാരംഗത്ത് കൂടെ കടന്നു വന്നവരുമാണ്.
ഞാൻ എന്റെ ജീവിതത്തിൽ ഒരുപാട് പേരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക ആളുകളുടെ ഒപ്പവും അഭിനയിച്ചിട്ടുണ്ട്. പക്ഷെ കൊച്ചിൻ ഹനീഫയുടെ കൂടെ അഭിനയിക്കുമ്പോഴുള്ള സുഖമുണ്ട്. ഞങ്ങൾ രണ്ട് പേരും അഭിനയിക്കുമ്പോൾ ഞാനാണ് ഷൈൻ ചെയ്യുന്നതെങ്കിൽ അയാൾക്ക് കുഴപ്പമില്ല. അത് സപ്പോർട്ട് ചെയ്യുകയേ ഉള്ളൂ. അതിന്റെ അസൂയ ഒന്നുമില്ല. അതേ പോലെ ഒരാളെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.
ആർട്ടിസ്റ്റ് എന്ന നിലയിൽ അങ്ങനെ സപ്പോർട്ട് ചെയ്യുന്ന ആളെ കണ്ടിട്ടില്ല. ഹനീഫ്ക്ക മരിച്ചു എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല. ഞാൻ ഹനീഫ്ക്ക മരിച്ചപ്പോൾ കാണാൻ പോയില്ല. ടിവിയിൽ പോലും കണ്ടില്ല. കാരണം ഹനീഫ്ക്ക അങ്ങനെ മരിച്ച് കിടക്കുന്നത് എനിക്ക് കാണാൻ പറ്റില്ല. ഇപ്പോഴും ഹനീഫ്ക്കയുടെ സിനിമ കണ്ടാൽ ഞാൻ ചിരിക്കും. മരിച്ച് പോയെന്ന് എനിക്ക് അറിയില്ലെന്നതാണ് സത്യം,' സലിം കുമാർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ.
മലയാളത്തിൽ കൊച്ചിൻ ഹനീഫ, സലിം കുമാർ, ജഗതി ശ്രീകുമാർ, കലാഭവൻ മണി തുടങ്ങിയ താരങ്ങൾ തിയറ്ററിൽ ചിരിപ്പൂരം തീർത്ത ഒരു കാലഘട്ടവും ഉണ്ടായിരുന്നു. ഇവരിൽ ഇന്ന് സലിം കുമാറാണ് സിനിമാ രംഗത്ത് സജീവമായുള്ളത്. ആദ്യ കാലത്ത് കോമഡി വേഷങ്ങളിൽ തിളങ്ങി. സലിം കുമാറിന് പിന്നീട് കരിയറിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ഹാസ്യതാരമായി മലയാള സിനിമയിലേക്ക് കാലെടുത്തുവച്ചതാണെങ്കിലും പിന്നീട് ഒരുപാട് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ സലീം കുമാറിന് അവസരം ലഭിച്ചു.
ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം താരത്തെ തേടിയെത്തിയിരുന്നു. കൂടാതെ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ ദേശിയ പുരസ്‌കാരത്തിനും താരം അര്‍ഹനായിരുന്നു. അസുഖ ബാധിതനായി കുറച്ച് നാൾ സിനിമയിൽ നിന്ന് സലിം കുമാർ മാറി നിൽക്കുകയും ചെയ്തിരുന്നു. സലിം കുമാറിനെ പോലെ തന്നെ ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ താരങ്ങളും ആദ്യ കാലത്ത് കോമഡി വേഷങ്ങൾ ആണ് ചെയ്തിരുന്നത്. എന്നാൽ പിന്നീടിവർക്കും അഭിനയ പ്രധാന്യമുള്ള വേഷങ്ങൾ സിനിമകളിൽ ലഭിച്ചു.
https://www.facebook.com/Malayalivartha