ഈ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ ശ്രദ്ധിക്കൂ! നിങ്ങൾക്ക് വൃക്കരോഗത്തിന്റെ ആരംഭമാകാം
അത്ഭുതകരമായ പ്രവർത്തനശേഷിയുള്ള ആന്തരികാവയവമാണ് വൃക്കകൾ. വൃക്കകളുടെ പ്രവർത്തനം ഏതാണ്ട് 60 ശതമാനവും നഷ്ടപ്പെട്ടുകഴിയുമ്പോഴായിരിക്കും അത് പ്രത്യക്ഷലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. വൃക്കരോഗങ്ങൾ സങ്കീർണമായി മാറുന്നതിനുള്ള കാരണവും ഇതുതന്നെ.
വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാല്‍ ജീവന്റെ നിലനില്‍പ് തന്നെ അപകടത്തിലാവും, വൃക്കകൾക്ക് ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ളരോഗാവസ്ഥ വളരെ നേരത്തെതന്നെ കാണിക്കുന്ന ചില സൂചനകൾ ഉണ്ട്. ഇവ പലപ്പോഴും ഡോക്ടർമാരുടെ ശ്രദ്ധയിൽ പോലും പെടാറില്ല . ഇവയെക്കുറിച്ച് മനസ്സിലാക്കിയാൽ വൃക്കരോഗം വരാതെ സൂക്ഷിക്കാം .
ആദ്യമായി പറയേണ്ടത് വൃക്കരോഗത്തിന്റെ 40 ശതമാനത്തോളം പാരമ്പര്യവും ജനിതകവുമായ ഘടകങ്ങൾ കൊണ്ടാണ്ഉണ്ടാകുന്നത് എന്നതാണ് . മാതാപിതാക്കളിൽ ഒരാൾക്ക് ഈ അസുഖമുണ്ടെങ്കിൽ 25 ശതമാനം കുട്ടികൾക്കും ഈ അസുഖം ഉണ്ടാവാൻ സാധ്യതയുണ്ട്. അച്ഛനും അമ്മയ്ക്കും ഈ അസുഖം കാണുന്നുണ്ടെങ്കിൽ അമ്പതു ശതമാനത്തോളം കുഞ്ഞുങ്ങൾക്കും ഈ അസുഖം കണ്ടുവരുന്നു.
അതുകൊണ്ട് വിവാഹം കഴിക്കുമ്പോൾ മുതൽ ഈ അസുഖത്തിന്റെ പരിശോധനകൾ നല്ലതാണ്. മാതാപിതാക്കളുടെ വയറിന്റെ അൾട്രാസൗണ്ട് സ്കാനിങ്, സി ടി സ്കാൻ, എം ആർ എ സ്കാൻ എന്നീ പരിശോധനയിലൂടെ രോഗസാധ്യത കണ്ടെത്താം. തുടർന്ന് ഇവരുടെ കുഞ്ഞുങ്ങളിൽ ഗർഭാവസ്ഥയിൽ അമ്നിയോട്ടിക് ദ്രാവകപരിശോധന, പ്ലാസന്റാ പരിശോധന എന്നിവയിലൂടെയും ഗർഭാശയസ്കാനിങ്ങിലൂടെയും രോഗസാധ്യത കണ്ടെത്താം. അഡൾട്ട് ഡോമിനന്റ് പോളിസിസ്റ്റിക് വൃക്കരോഗമാണ് ഇങ്ങനെ കണ്ടെത്താവുന്നത്
രണ്ടാമതായി ആൽപോർട്ട് സിൻഡ്രേം എന്ന പ്രത്യേകതരം വൃക്കരോഗമാണ് . ഇത്തരം അസുഖമുള്ളവരിൽ കേൾവിക്കുറവ്, കാഴ്ചക്കുറവ്, ബുദ്ധിമാന്ദ്യം എന്നിവ കൂടി കാണാം. ഈ അസുഖവും ജനിതക പരിശോധനയിലൂടെ നേരത്തെ കണ്ടുപിടിക്കാവുന്നതാണ്. ഗർഭാവസ്ഥയിൽ കണ്ടുപിടിക്കാവുന്നവയാണ് ഈ രണ്ടു വൃക്കരോഗങ്ങളും
പൊതുവായി പറഞ്ഞാൽ വൃക്കരോഗത്തിന്റെ പ്രധാനപ്പെട്ട സൂചനകള്‍ ഇവയാണ്
(1) മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകളും പുകച്ചിലും
(2) ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നല്‍, പ്രത്യേകിച്ച് രാത്രിയില്‍
(3) മൂത്രത്തില്‍ രക്തത്തിന്റെ അംശം പ്രത്യക്ഷപ്പെടല്‍
(4) കണങ്കാലുകളില്‍ വേദനയില്ലാത്ത നീര്‍ക്കെട്ട്, ചിലപ്പോള്‍ ഇത് കൈകളിലും കണ്‍തടങ്ങളിലും കാണാം.
(5) വാരിയെല്ലിന് കീഴ്ഭാഗത്തായി പുറംവേദന, ഇടുപ്പിലും വേദന വരാം.
(6) ഉയര്‍ന്ന രക്തസമ്മര്‍ദ്ദം.
മുതിർന്ന കുട്ടികളിൽ മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുന്നത് , മൂത്രമൊഴിക്കുമ്പോൾ സാധാരണമല്ലാത്തവിധം പതയൽ, പെട്ടെന്ന് മൂത്രത്തിന്റെ അളവിൽ കാണുന്ന വ്യത്യാസം ഇവയും വൃക്കരോഗലക്ഷണങ്ങളാണ്.
പത്തു മുതൽ ഇരുപതു വയസുവരെയുള്ള കൗമാരക്കാരിൽ കാണുന്ന ചില ലക്ഷണങ്ങൾ വൃക്കരോഗത്തിന്റേതാകാറുണ്ട് . മൂത്രത്തിൽ രക്താണുക്കളുടെ സാനിധ്യമോ , പഴുപ്പിന്റെ അംശമോ ഉണ്ടെങ്കിൽ പ്രസ്ത്യേകം ശ്രദ്ധിക്കണം . ഇതിനു പുറമേ വൃക്കയിൽ കല്ലുകളുടെ ലക്ഷണവും വളരെ പ്രാധാന്യമർഹിക്കുന്നു
20 വയസിനും 40 വയസിനുമിടയിൽ കണ്ടുവരുന്ന പ്രധാന അസുഖങ്ങളായ നെഫ്രോട്ടിക്സിൻഡ്രോം, നെഫ്രൈറ്റിസ്, നെഫ്രോപ്പതി, മൂത്രാശയ സംബന്ധിയായ അസുഖങ്ങൾ കൃത്യമായ രക്തമൂത്രപരിശോധന, പ്രഷർ പരിശോധന, സ്കാനിങ് ടെസ്റ്റ് എന്നിവയിലൂടെ കണ്ടുപിടിക്കാവുന്നതാണ്
40 വയസിനു മുകളിൽ 50 വയസുവരെയുള്ള വ്യക്തികളിൽ കാണുന്ന അസുഖങ്ങളിൽ പ്രധാനം പ്രമേഹരോഗമാണ്..ഇതിൽ നാൽപതു ശതമാനത്തോളം ആളുകൾക്ക് വൃക്കരോഗം വരുന്നതായി കാണുന്നു.
ആരോഗ്യവാനായ ഒരാൾ രാത്രിയിൽ ഒരു തവണയും പകൽ മൂന്നു നാലുതവണയും മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാൽ രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. ഇതിനു പുറമേ മൂത്രമൊഴിക്കുമ്പോൾ അമിതമായി പതയുകയോ നുരയുകയോ കുമിളകൾ ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം
കാരണമില്ലാതെ അനുഭവപ്പെടുന്ന ക്ഷീണം ചിലപ്പോൾ വൃക്കയുടെ തകരാറുമൂലം ചുവന്ന രക്താണുക്കളുടെ ഉൽപാദനവും വളർച്ചയും കുറയുന്നത് കൊണ്ടാകാം .. ഇതുമൂലം ശരീരപ്രവർത്തനത്തിനാവശ്യമായ ഓക്സിജൻ എത്തിക്കാൻ ചുവന്ന രക്താണുക്കൾക്കു കഴിയാതെ വരുന്നതുമൂലം തലച്ചോറും പേശികളും ക്ഷീണിക്കുന്നു. വിളർച്ചയുണ്ടാകുന്നു. കടുത്തക്ഷീണം അനുഭവപ്പെടുന്നു. ചിലർക്ക് തണുപ്പും അനുഭവപ്പെടും
മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണുന്ന നീര് നിസാരമാക്കരുത്. തകരാറിലായിക്കഴിഞ്ഞ വൃക്കകൾ ശരീരത്തിൽ അധികമുള്ള വെള്ളം പുറന്തള്ളുന്നതിൽ പരാജയപ്പെടുന്നതിന്റെ ഫലമായാണിത്
ശ്വാസത്തിന് അമോണിയയുടെ ഗന്ധം തോന്നുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനാകാത്തവിധം വൃക്കയ്ക്ക് തകരാറു സംഭവിച്ചു കഴിഞ്ഞാൽ വിശപ്പും രുചിയും നഷ്ടപ്പെടാം. ഒപ്പം ഛർദിയും മനംപിരട്ടലും ഉണ്ടായെന്നും വരും..ശരീരത്തിൽ മാലിന്യം പുറന്തള്ളുന്നതിൽ വൃക്കകൾ പരാജയപ്പെടുന്നത് ചർമത്തിൽ ചൊറിച്ചിലും തടിപ്പും ഉണ്ടാകാൻ ഇടയാകും
ഈ പറഞ്ഞ സൂചനകൾ വൃക്കരോഗം വരാനുള്ള സാധ്യതകളല്ല ... വിവിധ വൃക്കരോഗങ്ങൾ മാരകമാകുന്നതിന്റെ ലക്ഷണങ്ങളാണ്. ഇവയിലൊന്നു കണ്ടാൽ ഉടൻ തന്നെ വൃക്ക രോഗചികിത്സകന്റെ അടുത്തു നിന്നും വിദഗ്ധ ചികിത്സ നേടേണ്ടത് അത്യാവശ്യമാണ്
https://www.facebook.com/Malayalivartha