പ്രവാസികളുടെ നിലനിൽപ് ഭീഷണിയായി കുവൈറ്റ്; ഒന്നര മാസത്തിനുള്ളില്‍ 20,000ത്തോളം പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കി, യാത്രാ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ കുടുങ്ങിയതിനാല്‍ റസിഡന്‍സ് വിസാ കാലാവധി കഴിഞ്ഞതാണ് പലരുടെയും വര്‍ക്ക് പെര്‍മിറ്റ് റദ്ദായത്

പ്രവാസികൾ കടുത്ത പ്രതിസന്ധിയിലേക്ക്. ഒന്നര മാസത്തിനുള്ളില്‍ 20,000ത്തോളം പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയതായി കുവൈറ്റ് അറിയിച്ചു. 2021 ജനുവരി 12 മുതല്‍ മാര്‍ച്ച് ഏഴ് വരെയുള്ള കണക്കാണ് ഇത്. ഈ കാലയളവില്‍ 19,995 പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ കാന്‍സല്‍ ചെയ്തതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിക്കുകയുണ്ടായി.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ യാത്രാ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ കുടുങ്ങിയതിനാല്‍ റസിഡന്‍സ് വിസാ കാലാവധി കഴിഞ്ഞതാണ് പലരുടെയും വര്‍ക്ക് പെര്‍മിറ്റ് റദ്ദാകാൻ കാരണമായത്. 12,391 പേര്‍ക്കാണ് ഈ രീതിയില്‍ തൊഴില്‍ വിസ നഷ്ടമായതെന്നും അതോറിറ്റി വ്യക്തമാക്കി. 6245 പേര്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചുപോയവരാണ് ഒട്ടുമിക്കവരും. നൂറോളം പേര്‍ തൊഴില്‍മാറ്റത്തിലൂടെ പുതിയ വര്‍ക്ക് പെര്‍മിറ്റ് സമ്പാദിക്കുകയും ചെയ്തു.
അതേസമയം കുവൈറ്റിലെ പ്രവാസികളില്‍ ഓരോ മണിക്കൂറിലും 12 പേര്‍ എന്ന തോതില്‍ തൊഴില്‍ മാര്‍ക്കറ്റ് വിടുന്നതായി അതോറിറ്റി കഴിഞ്ഞ ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇവരില്‍ ഏറെ പേരും കൊവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ തൊഴില്‍ പ്രതിസന്ധി കാരണം രാജ്യം വിടാന്‍ നിര്‍ബന്ധിതരായവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുകയും ചെയ്തു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റ് നടപ്പിലാക്കിയ യാത്രാ നിരോധനം കാരണം ലക്ഷക്കണക്കിന് പ്രവാസികളാണ് സ്വന്തം നാടുകളില്‍ കുടുങ്ങിയിരിക്കുന്നത്. ഇതുകൂടാതെ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ കുവൈറ്റിലേക്കുള്ള വഴിയില്‍ ദുബായ്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. യാത്ര നിരോധനം പ്രവാസികളെ ആകെ വലയ്ക്കുകയാണ്. കൊവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റില്‍ പ്രവേശിക്കാന്‍ മൂന്നാമതൊരു രാജ്യത്ത് രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണമെന്ന വ്യവസ്ഥ പാലിക്കുന്നതിന് വേണ്ടിയായിരുന്നു ഇവര്‍ മറ്റു രാജ്യങ്ങളിൽ എത്തിച്ചേർന്നത്.
https://www.facebook.com/Malayalivartha