യുഎഇയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കായി മുന്നറിയിപ്പ്; ഓവര്‍ടൈമുമായി ബന്ധപ്പെട്ട് പുതുക്കിയ വ്യവസ്ഥയുമായി അധികൃതർ, ദിവസം രണ്ട് മണിക്കൂറില്‍ കൂടുതല്‍ ഓവര്‍ടൈം നല്‍കരുത്! ഏതു സാഹചര്യമായാലും മൂന്നാഴ്ചയില്‍ ഓവര്‍ടൈം ഉള്‍പ്പെടെ 144 മണിക്കൂറിലേറെ ജോലി ചെയ്യിക്കരുതെന്ന് പുതിയ വ്യവസ്ഥ....

ഗൾഫ് രാഷ്ട്രങ്ങളിൽ വച്ച് പ്രവാസികൾക്ക് കൂടുതൽ ഇളവുകൾ നൽകുന്നത് യുഎഇ തന്നെയാണ്. തൊഴിൽ വ്യവസ്ഥകളിൽ ഇളവുകൾ നൽകി പ്രവാസികൾക്ക് വേണ്ട പരിരക്ഷ നൽകുന്നതിൽ യുഎഇ കഴിഞ്ഞിട്ടേ മറ്റാരും വരുകയുള്ളു. എന്നാൽ ഇപ്പോൾ വ്യത്യസ്തമായ വാർത്തയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അധികൃതർ. യുഎഇയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കായി ഓവര്‍ടൈമുമായി ബന്ധപ്പെട്ട് പുതുക്കിയ വ്യവസ്ഥയാണ് വന്നിരിക്കുന്നത്.
ദിവസം രണ്ട് മണിക്കൂറില്‍ കൂടുതല്‍ ഓവര്‍ടൈം നല്‍കരുതെന്നാണ് പുതിയ വ്യവസ്ഥ പറയുന്നത്. മാനവവിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്. ഏതു സാഹചര്യമായാലും മൂന്നാഴ്ചയില്‍ ഓവര്‍ടൈം ഉള്‍പ്പെടെ 144 മണിക്കൂറിലേറെ ജോലി ചെയ്യിക്കരുതെന്നാണ് വ്യവസ്ഥ ചെയ്യുന്നതാണ്. ആഴ്ചയില്‍ 48 മണിക്കൂര്‍ മാത്രമേ തൊഴിലാളികള്‍ക്ക് ഓവര്‍ടൈം ലഭിക്കുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി. അധികജോലി നല്‍കുമ്പോള്‍ അടിസ്ഥാന വേതനം കണക്കാക്കി അധിക വേതനവും നല്‍കണം എന്നതാണ് വ്യവസ്ഥ.
അങ്ങനെ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനത്തില്‍ കുറയാത്ത തുകയാണ് നല്‍കേണ്ടിവരുന്നത്. വ്യാപാര കേന്ദ്രങ്ങള്‍, ഹോട്ടല്‍, കാന്റീന്‍, സെക്യൂരിറ്റി സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലൊഴികെ ഏതെങ്കിലും ദിവസം അധികം പണിയെടുപ്പിച്ചാല്‍ മറ്റു ദിവസങ്ങളില്‍ ജോലി കുറച്ചു നല്‍കി തൊഴില്‍ സമയം ക്രമീകരിക്കേണ്ടി വരുന്നതാണ്.
രാത്രി 10 നും പുലര്‍ച്ചെ 4 നും ഇടയിലാണ് ഓവര്‍ടൈം നല്‍കിയതെങ്കില്‍ തന്നെ സാധാരണ വേതനത്തിന്റെ 50 ശതമാനത്തില്‍ കുറയാത്ത തുകയാണ് അധിക വേതനമായി തൊഴിലാളിക്ക് നല്‍കേണ്ടിവരുന്നത്. എന്നാൽ ഊഴം അനുസരിച്ച് ജോലി ചെയ്യുന്നവരാണെങ്കില്‍ ആനുകൂല്യം ലഭിക്കില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഇത്തരത്തിൽ അവധി ദിവസം ജോലി ചെയ്യേണ്ടി വരികയാണെങ്കില്‍ മറ്റൊരു ദിവസം അവധി നല്‍കണം എന്ന നിയമം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഈ സന്ദര്‍ഭത്തിലും അടിസ്ഥാന വേതനത്തിന്റെ 50 ശതമാനത്തില്‍ കുറയാത്ത തുകയാണ് ഓവര്‍ടൈമിന് നല്‍കേണ്ടി വരുക. തൊഴിലാളിയുടെ രണ്ട് ദിവസത്തെ അവധി ഒഴിവാക്കി ജോലി ചെയ്യിക്കരുതെന്ന് മാനവവിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയം നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























