ഇനി ആ പേരുച്ചരിക്കില്ല, ഭീകരാക്രമണം നടത്തിയ വ്യക്തിയെ പേരില്ലാത്തവനായി കണക്കാക്കും; ന്യൂസീലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ ശ്രദ്ധേയമായ നിലപാടുമായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍
ന്യൂസീലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് പള്ളിയിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ സ്വീകരിച്ച ശ്രദ്ധേയമായ നിലപാടാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ സംസാര വിഷയം. ഭീകരാക്രമണം നടത്തിയ വ്യക്തിയെ പേരില്ലാത്തവനായി കണക്കാക്കുമെന്നും താന്‍ ആ പേരുച്ചരിക്കില്ലെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിക്കിയത് ജനങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിയിരിക്കുകയാണ്.
വെള്ളിയാഴ്ച ന്യൂസീലാന്‍ഡിലെ മുസ്ലീം പളളികളില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം ആദ്യമായി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജസീന്ത. അസലാമു അലൈക്കും എന്ന ആശംസാവചനത്തോടെയാണ് ജസീന്ത തന്റെ പ്രസംഗം ആരംഭിച്ചത്. ന്യൂസീലന്‍ഡിലെ നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ തന്നെ അക്രമിക്ക് നല്‍കുമെന്നും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇരകളുടെ പേരാണ് ലോകം വിളിച്ച് പറയേണ്ടത്, അക്രമിയുടേതല്ലെന്നും ജസീന്ത പറഞ്ഞു. ഭീകരന്‍ തനിക്ക് അഭിഭാഷകനെ വേണ്ടെന്നും സ്വയം വാദിക്കാമെന്ന് അറിയിച്ചതും ആശങ്കയുണര്‍ത്തുന്നുണ്ട്.
അക്രമിയുടെ ആശയം പ്രചരിപ്പിക്കാനുള്ള അവസരമായി ഇതിനെ മാറ്റുകയാണെങ്കില്‍, മാധ്യമങ്ങള്‍ ആ വാക്കുകള്‍ പ്രചരിപ്പിക്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും പ്രധാനമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലീം പള്ളികളിലായി പ്രാര്‍ത്ഥനയ്‌ക്കെത്തിയ 50 നിരപരാധികളെ അക്രമി വെടിവെച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തിന് മുന്‍പ് പ്രതിയായ ബ്രെന്‍ഡന്‍ ടെറന്റ് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രധാനമന്ത്രി ഉള്‍പ്പടെ 30 പേര്‍ക്ക് ക്രൂരകൃത്യം ചെയ്യുന്നതിന് മുമ്ബ് 74 പേജുള്ള നയരേഖയും പ്രതി അയച്ചിരുന്നു.
അതേസമയം ജസീന്തയുടെ നിലപാടിനെ പ്രശംസിച്ച് ഐക്യരാഷ്ട്ര സഭയുടെ ദുരന്തനിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി രംഗത്തെത്തിയതും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ന്യൂസിലാണ്ടിൽ ഭീകരവാദി ആക്രമണം ഉണ്ടായതിൽ പിന്നെ അവിടുത്തെ പ്രധാനമന്ത്രി പെരുമാറിയ രീതി ലോകത്തിന് മാതൃകയാവുകയാണ്. തീവ്രവാദത്തിന് ഇരയായായവരോടും മരിച്ചവരുടെ കുടുംബങ്ങളോടും സംവദിച്ച രീതി, തീവ്രവാദിയെയും അയാൾ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെയും തള്ളിപ്പറഞ്ഞ രീതി, ഉപയോഗിച്ച ഭാഷ, വസ്ത്രങ്ങൾ എല്ലാം തന്നെ ലോകം ശ്രദ്ധിച്ചു.
ഇന്നവർ പാർലിമെന്റിൽ പറഞ്ഞ ഒരു കാര്യം ഉണ്ട്. ആളുകളെ കൊല്ലുന്നതിലൂടെ കൊലയാളി തേടിയ ഒരു കാര്യം കുപ്രസിദ്ധി ആണ്. അതുകൊണ്ടു തന്നെ ഒരു കാരണവശാലും അയാളുടെ പേർ അവർ പറയില്ല എന്ന്. ഏറ്റവും ശരിയായതും ലോകം മാതൃകയാക്കേണ്ടതും ആയ ഒരു കാര്യമാണ് ഇത്. ലോകത്ത് പലയിടത്തും ഇരകളുടെ പേര് പറയരുത് എന്ന് നിയമം ഉണ്ടെങ്കിലും പ്രതികളുടെ പേര് എല്ലായിടത്തും പറയും, അവർക്കെങ്ങനെ വലിയ പ്രസിദ്ധി കിട്ടും. വർഷങ്ങൾക്ക് ശേഷം ഈ പ്രസിദ്ധി ഉപയോഗിച്ച് അവർ പുസ്തകം എഴുതുകയും സിനിമയിൽ അഭിനയിക്കുകയും വരെ ചെയ്യും.അമേരിക്കയിൽ ഒക്കെ ഇപ്പോൾ കുറ്റവാളികൾക്ക് ശിക്ഷ വിധിക്കുന്നതോടൊപ്പം ഈ കുറ്റകൃത്യത്തെ പറ്റി എഴുതിയോ കഥ മറ്റുള്ളവർക്ക് വിറ്റോ പണം ഉണ്ടാകരുതെന്ന് പോലും വിധിക്കേണ്ടി വരുന്നു. എന്തൊരു കഷ്ടമാണിത്. ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ ഉദാഹരണം ലോകം ശ്രദ്ധിക്കുമെന്ന് കരുതാം. ഇന്ത്യയിലും വൻ കുറ്റങ്ങൾ ചെയ്യുന്നവരെ നമുക്ക് പേരില്ലാതാക്കി തമസ്‌കരിക്കാം.
https://www.facebook.com/Malayalivartha