യുദ്ധ സാഹചര്യം ഒഴിവാക്കാന്‍ അമേരിക്ക-ഇറാന്‍ ചര്‍ച്ചക്കായുള്ള ആവശ്യം ശക്തം
അമേരിക്കയുടെ ഉറ്റ സുഹൃത്തായിരുന്ന ഇറാനിലെ അവസാനത്തെ ചക്രവർത്തിയായിരുന്ന ഷാ പഗ്‌ലവിയെ 1979-ൽ അയത്തൊള്ള ഖൊമേനി പുറത്താക്കിയതുമുതൽ അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത തുടങ്ങിയതാണ്. പലപ്പോഴും ഇരു രാജ്യങ്ങളും യുദ്ധത്തിന്റെ വക്കിൽ എത്തിയതുമാണ്.
ഇപ്പോഴും സമാന സാഹചര്യത്തിൽ എത്തി നിൽക്കുകയാണ് ഇരു രാജ്യങ്ങളും. ഗള്‍ഫിലെ യുദ്ധ സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി അമേരിക്ക ഇറാന്‍ ചര്‍ച്ച വേണമെന്ന ആവശ്യം ശക്തമാകുമ്പോഴും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെയും മാനസികാവസ്ഥ കാരണം യുദ്ധഭീതി വളർന്നുകൊണ്ടിരിക്കുന്നു.
പ്രകോപനപരമായ പ്രസ്താവനകളില്‍ നിന്ന് ഇരുരാജ്യങ്ങളും വിട്ടുനില്‍ക്കണമെന്ന അഭ്യര്‍ഥനയും ചില രാജ്യങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. അതേ സമയം യുദ്ധം ഒഴിവാക്കാന്‍ യു.എന്‍ ഇടപെടല്‍ ഉണ്ടാകുമെന്ന സൂചനയും ശക്തമാണ്.
ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയതിനെ തുടര്‍ന്ന് രൂപപ്പെട്ട ഗള്‍ഫ് സംഘര്‍ഷ സാഹചര്യം എന്തു വിലകൊടുത്തും ഇല്ലാതാക്കണമെന്ന അഭിപ്രായമാണ് സമാധാന ദൗത്യവുമായി രംഗത്തുള്ളവര്‍ മുന്നോട്ടു വെക്കുന്നത്. അമേരിക്കയുമായി നല്ല ബന്ധം പുലര്‍ത്തുന്ന സ്വിറ്റ്സര്‍ലാന്റും ഒമാനുമാണ് സമവായ നീക്കത്തിന് മുന്നിലുള്ളത്.
ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല കഴിഞ്ഞ ദിവസം തെഹ്റാനിലെത്തി ഇറാന്‍ നേതാക്കളുമായി നടത്തിയിരുന്നു.
ഇന്നത്തെ ആപൽസന്ധിക്കുള്ള പ്രധാനകാരണം 2002-ൽ ഇറാൻ ആണവായുധനിർമാണത്തിനുവേണ്ടി ശ്രമിക്കുന്നുവെന്ന വാർത്തയാണ്.
ഇറാൻ ആണവ നിർവ്യാപനകരാർ ഒപ്പിട്ട രാജ്യമായതിനാൽ സമാധാനപരമായ ഉപയോഗത്തിനുമാത്രമേ ആണവപരീക്ഷണങ്ങൾ നടത്താൻ ഇറാന് അധികാരമുള്ളൂ..
2015-ൽ പ്രസിഡന്റ് ഒബാമയുടെ കാലത്ത് ആറ് രാജ്യങ്ങളും ഇറാനുമായി ഒരു കരാർ ഉണ്ടാക്കി. അതനുസരിച്ച് ആണവപ്രവർത്തനങ്ങൾ വെട്ടിക്കുറയ്ക്കാൻ ഇറാൻ സമ്മതിക്കുകയും ലോകരാജ്യങ്ങൾ ഉപരോധം നിർത്തലാക്കാമെന്ന് സമ്മതിക്കുകയും ചെയ്തു
2015ലെ ആണവ കരാര്‍ ദുര്‍ബലപ്പെട്ടിരിക്കെ, ഉയര്‍ന്ന തോതില്‍ യുറേനിയം സമ്പൂഷ്ടീകരണവുമായി മുന്നോട്ടു പോകുമെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. ഇതിനു മറുപടിയെന്നോണം ആണവായുധം സ്വന്തമാക്കാന്‍ ഒരു നിലക്കും ഇറാനെ അനുവദിക്കില്ലെന്നാണ് ട്രംപിന്റെ ഭീഷണി.
കരാറില്‍ നിന്ന് ഇറാന്‍ പൂര്‍ണമായും പിന്‍മാറുന്നത് തടയാനും സമവായ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടാനും അമേരിക്ക ഒഴികെയുള്ള വന്‍ശക്തി രാജ്യങ്ങള്‍ രംഗത്തുണ്ട്.
ഈ മാസം മുപ്പതിന് മക്കയില്‍ ചേരുന്ന അറബ് മുസ്‍ലിം രാജ്യങ്ങളുടെ യോഗം, യുദ്ധസാഹചര്യം ഇല്ലാതാക്കാന്‍ ഇറാന്‍ തയാറാകണമെന്ന അഭ്യര്‍ഥന മുന്നോട്ടു വെച്ചേക്കും. പ്രശ്നപരിഹാരത്തിന് ഇറാന്‍ തയാറായാല്‍ ഗള്‍ഫ് കേന്ദ്രമായുള്ള സേനാ പുനര്‍വിന്യാസം ഉള്‍പ്പെടെയുള്ള നടപടികള്‍ ദുര്‍ബലപ്പെടുത്താന്‍ അമേരിക്കയും നിര്‍ബന്ധിതമാകും.
https://www.facebook.com/Malayalivartha