ഷി ചിന്‍പിങ് ലോക നേതാവ് റഷ്യ-യുക്രൈന്‍ യുദ്ധത്തിന് സൗദി-ഇറാന്‍ സമാധാന മോഡല്‍. മലര്‍ത്തിയടിച്ച് അമേരിക്ക.

ചൈനയും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങും ലോക സമാധാന ദൂത പദവിയിലേയ്ക്ക് ഉയരുകയാണ്. റഷ്യ - യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടതും ചൈനയോടാണ്. കാരണം അടുത്തിടെ നടന്ന സൗദി അറേബ്യ- ഇറാന്‍ സമാധാന ഉടമ്പടിയുടെ സൂത്രധാരന്‍ ചൈനയായിരുന്നു. ആയുധങ്ങള്‍ നിര്‍മ്മിച്ചും യുദ്ധ പ്രഖ്യാപനം നടത്തിയും ലോകത്തെ പലവിധത്തില്‍ ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിലും ഇത്തരം സമാധാന ഉടമ്പടികള്‍ക്ക് അമേരിക്കയേക്കാള്‍ ചൈനയാണ് നല്ലതെന്ന അഭിപ്രായത്തിലാണ് ചൈനീസ് പ്രസിഡന്റ് റഷ്യ സന്ദര്‍ശനത്തിനെത്തിയത്.
ചൈന മുന്നോട്ടുവച്ച സമാധാനപദ്ധതിയെ യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചയ്ക്ക് അടിസ്ഥാനമാക്കാമെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ചതോടെ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമായതായി കണക്കാക്കുന്നു.
ചൈന പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ 3 ദിവസത്തെ റഷ്യ സന്ദര്‍ശനം പൂര്‍ത്തിയാകവേയാണു പുട്ടിന്‍ നിലപാടു വ്യക്തമാക്കിയത്. യുക്രെയ്ന്‍ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ചൈന സജീവപങ്കു വഹിക്കുന്നതിനെയും റഷ്യ സ്വാഗതം ചെയ്തു. കഴിഞ്ഞ 100 വര്‍ഷത്തില്‍ സംഭവിക്കാത്ത മാറ്റങ്ങളാണ് ഉണ്ടാവുന്നതെന്നും ഇരുരാജ്യങ്ങളും ഒരുമിച്ചുനിന്നാല്‍ അവയ്ക്കു നേതൃത്വം നല്‍കാനാവുമെന്നും ഷി ചിന്‍പിങ് പറഞ്ഞു. എന്നാല്‍, ചൈനയുടെ നിലപാട് നിഷ്പക്ഷമല്ലെന്നും യുക്രെയ്‌നില്‍നിന്നു പിന്മാറാന്‍ റഷ്യയ്ക്കുമേല്‍ അവര്‍ സമ്മര്‍ദം ചെലുത്തണമെന്നും യുഎസ് ആവശ്യപ്പെട്ടു. യുദ്ധം നീട്ടികൊണ്ടു പോയി യുക്രൈന് പരമാവധി നഷ്ടം വരുത്താനാണ് ഇരു രാജ്യങ്ങളും ശ്രമി്ക്കുന്നതെന്നും അമേരിക്ക കുറ്റപ്പെടുത്തി.
12 നിര്‍ദേശങ്ങളാണു സമാധാന പദ്ധതിയായി ചൈന മുന്നോട്ടുവച്ചത്. പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഷി, യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി ഫോണ്‍ സംഭാഷണം നടത്തിയേക്കുമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.സൗദി അറേബ്യയും ഇറാനുമായി സമാധാന ഉടമ്പടിയുണ്ടാക്കാന്‍ ചൈന മധ്യസ്ഥത വഹിച്ച പശ്ചാത്തലത്തില്‍, പുട്ടിന്‍-ഷി കൂടിക്കാഴ്ചയ്ക്കു വലിയ പ്രാധാന്യമാണു കല്‍പിക്കപ്പെട്ടത്. എന്നാല്‍, ഷി - സെലെന്‍സ്‌കി സംഭാഷണം നടക്കാതിരുന്നത് ചൈനയുടെ സമാധാനശ്രമങ്ങള്‍ കാര്യമായി മുന്നോട്ടുപോയില്ലെന്നതിന്റെ സൂചനയായാണു വിലയിരുത്തപ്പെടുന്നത്.
ലോകത്തിന്റെ ഗതിവിഗതികള്‍ തീരുമാനിക്കാന്‍ ശേഷിയുള്ള രണ്ട് വമ്പന്‍ രാജ്യതലവന്‍മാരുടെ കൂടിക്കാഴ്ചയെ ലോകം ശ്വാസമടക്കി പിടിച്ചാണ് വീക്ഷിച്ചിരുന്നത്. റഷ്യയെന്ന വമ്പന്‍ ശക്തിയും ഒട്ടുംപിന്നിലല്ലാത്ത ചൈനയും ഒത്തുചേര്‍ന്നാല്‍ ലോകത്ത് നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്ന അറിവിന്റെ വെളിച്ചത്തിലാണ് ലോകം കാത്തരുന്നതും. റഷ്യ ഒറ്റയ്ക്കല്ലെന്ന സന്ദേശം നല്‍കിയാണ് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ റഷ്യാസന്ദര്‍ശനത്തിനു തുടക്കമായത് .തന്റെ 'പ്രിയ സുഹൃത്തിനെ' മോസ്‌കോയിലേക്കു സ്വാഗതം ചെയ്ത പുട്ടിന്‍, യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനു ചൈന മുന്നോട്ടുവച്ച 12 ഇന സമാധാനപദ്ധതി ആദരവോടെ പഠിച്ചതായും പറയുന്നു.
പുട്ടിനെയും 'പ്രിയ സുഹൃത്ത്' എന്നു വിശേഷിപ്പിച്ച ഷി, അദ്ദേഹത്തിന്റെ ശക്തമായ നേതൃത്വത്തില്‍ മതിപ്പു പ്രകടിപ്പിച്ചു. വരുന്ന വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പുട്ടിനെ വീണ്ടും തിരഞ്ഞെടുക്കുമെന്ന ആത്മവിശ്വാസവും ഷീ പ്രകടിപ്പിച്ചു. യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ ചൈന റഷ്യയ്‌ക്കൊപ്പമാണ് നിന്നത്. വേണ്ടി വന്നാല്‍ റഷ്യയ്ക്ക് വേണ്ടി യുദ്ധത്തിന് ഇറങ്ങാനും തയ്യാറെന്ന് ഒരവസരത്തില്‍ ചൈന പ്രഖ്യാപിച്ചിരുന്നു. അമേരിക്കയും ഇന്ത്യയും ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ യുക്രൈന്‍ അധിനിവേശത്തിനെതിരെ റഷ്യയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചപ്പോഴും ചൈന റഷ്യയെ ആത്മമിത്രമായി കൂടെ കൂട്ടുകയായിരുന്നു.
അതേ സമയം യുക്രെയ്‌നില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് റഷ്യയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് കിഷിദയുടെയും സന്ദര്‍ശനം. ഈ മാസം 19 മുതല്‍ 21 വരെയാണ് കിഷിദ ഇന്ത്യാ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച അപ്രതീക്ഷിതമായി സ്വകാര്യ ചാര്‍ട്ടേഡ് വിമാനത്തില്‍ പോളണ്ടില്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് യുക്രെയ്‌നിലെത്തിയത്. ഇന്ത്യയിലെ പരിപാടികള്‍ വെട്ടിച്ചുരുക്കി ചൊവ്വാഴ്ച പുലര്‍ച്ചെ തന്നെ കിഷിദ പോളണ്ടിലേക്ക് തിരിക്കുകയായിരുന്നു.
റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനും ഷി ചിന്‍പിങ് നീക്കം നടത്തുന്നതിനിടെയാണ് ചൈനയുമായി ശത്രുത പുലര്‍ത്തുന്ന ജപ്പാന്റെ പ്രധാനമന്ത്രി യുക്രെയ്‌നില്‍ എത്തിയത്. അതേസമയം, യുക്രെയ്ന്‍ സന്ദര്‍ശനം നടത്തുന്ന കിഷിദയ്‌ക്കെതിരെ സ്വന്തം പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും സമ്മര്‍ദമുണ്ട്. യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ യുക്രെയ്ന്‍ സന്ദര്‍ശിക്കാത്ത, ജി 7 രാജ്യങ്ങളിലെ ഏക പ്രധാനമന്ത്രിയാണ് കിഷിദ. സ്വന്തം രാജ്യത്ത് അട്ടിമറി ഭീഷണിയും കിഷിദ നേരിടുകയാണ്. കിഷിദയുടെ യുക്രെയ്ന്‍ സന്ദര്‍ശനം യുഎസും സ്വാഗതം ചെയ്തു.
https://www.facebook.com/Malayalivartha






















