നാളുകൾ നീണ്ടുനിന്ന രൂക്ഷ പ്രളയം, ഭക്ഷ്യക്ഷാമം, പണപ്പെരുപ്പം, അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരുകൾ; ഒരു പാകിസ്ഥാൻ പ്രധാനമന്ത്രിയും അഞ്ചു വർഷമെന്നുള്ള ഭരണഘടനാപരമായ കാലാവധി പൂർത്തിയാക്കിയിട്ടില്ല; ഐഎംഎഫ് സഹായിച്ചില്ലെങ്കിൽ പാകിസ്ഥാന്റെ കാര്യം അധോഗതി

ഐഎംഎഫ് സഹായിച്ചില്ലെങ്കിൽ പാകിസ്ഥാൻ രാജ്യം ഇന്ത്യയ്ക്ക് തീറെഴുതി തരേണ്ട അവസ്ഥയാണ് ഇപ്പോൾ . നാളുകൾ നീണ്ടുനിന്ന രൂക്ഷ പ്രളയം,ഭക്ഷ്യക്ഷാമം,പണപ്പെരുപ്പം,അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരുകൾ ഇതെല്ലാമാണ് വർഷങ്ങളായി പാക്കിസ്താനിലെ സ്ഥിതി . ഒരു പാകിസ്ഥാൻ പ്രധാനമന്ത്രിയും അഞ്ചു വർഷമെന്നുള്ള അവരുടെ ഭരണഘടനാപരമായ കാലാവധി പൂർത്തിയാക്കിയിട്ടില്ല. അവിശ്വാസ വോട്ടിലൂടെ പുറത്താക്കപ്പെടുക, വധിക്കപ്പെടുക അല്ലെങ്കിൽ നാടുകടത്തപ്പെടുകയോ, തടവിലാക്കപ്പെടുകയോ ചെയ്യുക ഇതൊക്കെയാണ് സാധാരണ ഭരണാധികാരികൾക്ക് പാക്കിസ്ഥാനിൽ നേരിടേണ്ടി വന്നിട്ടുള്ളത്.
കോടിക്കണക്കിനു ഡോളർ ആസ്തിയുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ സാമ്പത്തിക പിന്‍ബലമാണ് ഭരണത്തിൽ കൈകടത്താൻ സൈന്യത്തിനെ പ്രാപ്തരാക്കുന്നത്. രാജ്യത്തിനുള്ളിൽ ഒരു ബിസിനസ് സാമ്രാജ്യം സ്വന്തമായുള്ള ലോകത്തിലെ ഏക സൈന്യമാണ് പാകിസ്താനിലേത് എന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇപ്പോൾ ബിസിനസ് ചെയ്യാനുള്ള സൗകര്യങ്ങളുടെ കാര്യത്തിൽ 190 രാജ്യങ്ങളിൽ നൂറ്റിയെട്ടാം സ്ഥാനമാണ് പാകിസ്ഥാനുള്ളത്. ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദേശ കടങ്ങൾ, നിക്ഷേപം ആകർഷിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് എന്നിവയെല്ലാം തന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തളർത്തിക്കഴിഞ്ഞു ..
പാകിസ്താന് ആറു ബില്യൺ ഡോളറിന്റെ കടാശ്വാസ പാക്കേജ് അനുവദിക്കാൻ പുതിയ നിബന്ധനകൾ മുന്നോട്ടുവെച്ചിരിക്കുകയാണ് ഐഎംഎഫ്. സാമ്പത്തികമായി സഹായിക്കാം എന്ന് വാഗ്ദാനം ചെയ്തിട്ടുള്ള സുഹൃദ് രാജ്യങ്ങളിൽ നിന്ന് അതുസംബന്ധിച്ച ഉറപ്പ് എഴുതി വാങ്ങിയാൽ മാത്രമേ പാകിസ്താന് ഫണ്ട് അനുവദിക്കൂ എന്നാണ് ഐഎംഎഫ് ഇപ്പോൾ പറയുന്നത്. കടുത്ത നിബന്ധനകളോടെയാണ് ഐഎംഎഫ് പാകിസ്ഥാന് ഇതുവരെ സഹായം നൽകിയത്. ഇന്ധനവിലക്കയറ്റം അടക്കം ഗുരുതര പ്രശ്നങ്ങൾക്ക് ഇതു കാരണമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലും ഐഎംഎഫ് നിയന്ത്രണങ്ങളിലും വലയുന്ന പാകിസ്ഥാന് പുതിയ നിബന്ധൾ കീറാമുട്ടിയാവാനാണ് സാധ്യത.
കടത്തിൽ കുടുങ്ങിയ പാക്കിസ്ഥാൻ സർക്കാർ പെട്രോളിന് സബ്സിഡി നൽകാനുള്ള നീക്കവും ഉപേക്ഷിച്ചേക്കും. ഐഎംഎഫ് അനുവദിച്ച കടം ലഭിക്കണമെങ്കിൽ സബ്സിഡി നീക്കം ഉപേക്ഷിക്കേണ്ടിവരും. സാധാരണ വണ്ടികൾക്ക് 100 രൂപ സബ്സിഡി നൽകാനായിരുന്നു ഷഹബാസ് ഷെരീഫ് സർക്കാരിൻറെ ലക്ഷ്യം.
കടത്തിൻമേൽ കടവുമായി ബുദ്ധിമുട്ടുന്ന പാക്കിസ്ഥാന് മുന്നോട്ട് പോകണമെങ്കിൽ ഐഎംഎഫ് നൽകുമെന്ന് അറിയിച്ചിട്ടുള്ള 110 കോടി ഡോളർ ലോൺ ഉടൻ ലഭ്യമാക്കണം. അത് കിട്ടണമെങ്കിൽ ജനങ്ങൾക്ക് നൽകാമെന്നേറ്റ ഇന്ധന സബ്സിഡി കൂടി ഉപേക്ഷിക്കേണ്ടിവരും. 350 പാക്കിസ്ഥാനി രൂപയിൽ കൂടുതൽ പെട്രോളിനും ഡീസലിനും വില കയറിയതോടെ ജനങ്ങൾ അസ്വസ്ഥരാണ്.
ആഡംബര കാറുകൾക്ക് പൂർണ്ണമായ വില ചുമത്തുമ്പോൾ സാധാരണക്കാരുടെ വണ്ടികൾക്കും വിലകുറഞ്ഞ കാറുകൾക്കും 100 രൂപ സബ്സിഡി നൽകാനായിരുന്നു ഷഹബാസ് ഷെരീഫ് സർക്കാരിൻറെ നീക്കം. എന്നാൽ ഇതിൻറെ കാരണം കൂടി വിശദീകരിക്കണം എന്നാണ് ഐഎംഎഫിന്റെ ആവശ്യം. നേരത്തെ നികുതിയും വൈദ്യുതി വെള്ളക്കരവും കുത്തനെ വർധിപ്പിക്കേണ്ടിവന്ന സർക്കാരിന് ഐഎംഎഫിന് മുന്നിൽ ഇന്ധന സബ്സിഡിയും പിൻവലിച്ച് മുട്ടുമടക്കേണ്ടി വന്നേക്കും. ഐഎംഎഫിന്റെ ലോൺ പാസായില്ലെങ്കിൽ പാക്കിസ്ഥാൻ സമ്പദ് വ്യവസ്ഥയ്ക്ക് തകരാതെ തുടരുക അസാധ്യമാണ്.
50 വർഷത്തെ ഏറ്റവും കടുത്ത പണപ്പെരുപ്പവുമായി കഷ്ടപ്പെടുന്ന പാക്കിസ്ഥാന് കരുതൽ ശേഖരമായി 460 കോടി ഡോളർ മാത്രമാണുള്ളത്. ഐഎംഎഫിന്റെ കയ്യിൽ നിന്ന് 650 കോടി ഡോളർ കടമായി വാങ്ങാൻ ലക്ഷ്യമിടുന്ന പാക്കിസ്ഥാൻ സ്വന്തം രൂപയുടെ മൂല്യം പോലും മാർക്കറ്റിൽ വിറ്റുതുലച്ചിരിക്കുകയാണ്. ഐഎംഎഫിന്റെ കടുത്ത ഉപാധികൾ എല്ലാം പാലിച്ചിട്ടും ചർച്ചകളിൽ വിജയം കാണാത്തതാണ് ഇന്ന് ഭരണകൂടം നേരിടുന്ന പ്രധാന പ്രതിസന്ധി. വിലക്കയറ്റം കടുത്തതോടെ പട്ടിണിയിൽ നട്ടംതിരിയുന്ന പാകിസ്താനിലെ 22 കോടി ജനങ്ങൾ ശ്രീലങ്കൻ മാതൃകയിൽ തെരുവിലിറങ്ങുമോ എന്നും ഭരണകൂടം ഭയക്കുന്നുണ്ട്.
രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്താനുമായി, പ്രധാനമന്ത്രി നരേന്ദ്ര മോദി അധികം താമസിയാതെതന്നെ സമാധാനവഴി തിരഞ്ഞെടുത്തേക്കുമെന്ന് ‘റോ’ മുൻ മേധാവി പ്രസ്താവിച്ചിരുന്നു . കുറച്ചു മാസങ്ങളായി കടക്കെണിയിൽപെട്ട് ഉഴറുന്ന അയൽരാജ്യത്തെ സാമ്പത്തികമായി സഹായിക്കാൻവരെ സാധ്യതയുണ്ടെന്നും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ മുൻ തലവനായ അമർജിത് സിങ് ദുലാത് പി.ടി.ഐ വാർത്താ ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
ഇറാൻ-റഷ്യ-ചൈന എന്ന ശക്തമായ അച്യുതണ്ട് രൂപപ്പെടുന്നുണ്ടെന്ന് മുന്നറിയിപ്പുനൽകിയ അദ്ദേഹം, നമ്മുടെ പുതിയ ചങ്ങാതിയായ അമേരിക്ക ഏറെ ദൂരെയാണെന്നും ഇവരൊക്കെയാണ് അയൽപക്കത്തുള്ളതെന്നും പറഞ്ഞു. ‘പാകിസ്താനുമായി സംസാരിക്കാൻ ഏതുസമയവും മികച്ചതാണ്. നമ്മുടെ അയൽക്കാരുമായി ഇടപെട്ടുകൊണ്ടിരിക്കണം.
ഈവർഷം തന്നെ മോദി പാകിസ്താനെ സഹായിക്കുമെന്നാണ് ഞാൻ കരുതുന്നത്’ -റോ മേധാവിയായിരിക്കുമ്പോൾ അയൽരാജ്യത്ത് ഒട്ടേറെ രഹസ്യദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ ദുലാത് പറഞ്ഞു. നേരത്തെയും ഇത്തരം പ്രതിസന്ധിയിലകപ്പെട്ടിരുന്ന പാകിസ്താൻ, ആഗോള രാഷ്ട്രീയ ബലാബലത്തിൽ തങ്ങളുടെ സ്ഥാനം പുനർനിർവചിക്കുകയും ആഗോള പങ്കാളികളിൽനിന്ന് സഹായം സ്വീകരിക്കുകയും ചെയ്തുപോന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലത്ത് പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ ഇന്ത്യ സൈനികനീക്കം നടത്താൻ സാധ്യതയുണ്ടെന്ന് യു.എസ്. രഹസ്യാന്വേഷണവിഭാഗം.
ഇന്ത്യ-പാകിസ്താൻ, ഇന്ത്യ-ചൈന ബന്ധം നാൾക്കുനാൾ വഷളാകുന്ന പശ്ചാത്തലത്തിൽ, ഈരാജ്യങ്ങൾ തമ്മിലുള്ള സംഘർഷസാധ്യത തള്ളിക്കളയാനാകില്ലെന്നും രഹസ്യാന്വേഷണവിഭാഗം വ്യക്തമാക്കി. അന്താരാഷ്ട്ര സുരക്ഷാഭീഷണികളുമായി ബന്ധപ്പെട്ടുനടന്ന വാർഷിക അവലോകനയോഗത്തിലാണ് ഈ വിലയിരുത്തൽ.
ഇന്ത്യക്കെതിരായ ഭീകരവാദപ്രവർത്തനങ്ങൾക്ക് പാകിസ്താൻ പിന്തുണ നൽകുന്നുണ്ട്. അത് രൂക്ഷമായാൽ ഇന്ത്യൻസൈന്യം ശക്തമായി തിരിച്ചടിക്കുമെന്നും യോഗം വിലയിരുത്തി. ചൈനയുമായുള്ള അതിർത്തിപ്രശ്നം പരിഹരിക്കാനുള്ള നയതന്ത്രചർച്ചകൾ താത്കാലികമായി വിജയം കണ്ടെങ്കിലും 2020-ലെ സംഘർഷത്തെത്തുടർന്നുള്ള ഭിന്നത രൂക്ഷമാണ്. അതിർത്തിയിൽ സൈനികവിന്യാസം ശക്തിപ്പെടുത്താനുള്ള ഇരുരാജ്യങ്ങളുടെയും നീക്കം യു.എസിന്റെ സുരക്ഷാതാത്പര്യങ്ങൾക്ക് ഭീഷണിയുണ്ടാക്കുമെന്നും അവലോകനത്തിൽ പറയുന്നു.
അതെന്തായാലും ഇപ്പോൾ പാകിസ്താന്റെ പ്രശ്നം ദാരിദ്ര്യമാണ് ..ഇതിൽ നിന്ന് കരകയറാൻ ഇന്ത്യയിൽ നിന്നും സഹായത്തിനും, ഭക്ഷണ സാധനങ്ങൾ ഇറക്കുമതിക്കും അനുമതി നേടണം എന്ന് പാകിസ്ഥാനിലെ സാമ്പത്തിക വിദഗ്ധരും മറ്റ് ബിസിനസ് നേതാക്കളും ആവശ്യപ്പെടുന്നുണ്ടെങ്കിലും രാഷ്ട്രീയ നേതൃത്വം ഇതുവരെ അതിന് തയ്യാറായിട്ടില്ല. ഈ പ്രശ്നങ്ങൾക്കിടക്ക് ചൈന കുതന്ത്രങ്ങൾകൊണ്ട് പാകിസ്താനെയും ശ്രീലങ്കയെപോലെ 'പരമാവധി സാമ്പത്തികമായി സഹായിച്ച് ' വീണ പടുകുഴിയിൽ തന്നെ നിർത്താനുള്ള ശ്രമങ്ങളും തുടർന്ന് നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha






















