തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു

ഇറാനിലെ യുദ്ധം ആഴ്ചകൾ കഴിയുന്നതോടെ വീണ്ടും കടുക്കുന്നു. സൗദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്' നേരെ ഡ്രോൺ ആക്രമണം. ഇറാഖിന്റെ അതിർത്തിക്കുള്ളിൽനിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകൾ പൈപ്പ് ലൈനിൽ പതിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. റിയാദ്, മദീന മേഖലകളിലെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും സംഭവത്തിൽ പൈപ്പ് ലൈനിന് കേടുപാടുകൾ സംഭവിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പൈപ്പ് ലൈന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു.
ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കാനും ഇറാഖ് മണ്ണ് അയൽരാജ്യങ്ങൾക്കെതിരെയുള്ള ആക്രമണത്തിന് ഉപയോഗിക്കുന്നത് തടയാനും അവസരം നൽകണമെന്ന് ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി സൗദിയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഇറാഖ് ഭരണകൂടത്തിന് സമയം നൽകിക്കൊണ്ട് തൽക്കാലം തിരിച്ചടി നൽകേണ്ടതില്ലെന്നാണ് സൗദി അറേബ്യയുടെ തീരുമാനം. എങ്കിലും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും എണ്ണ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാനുള്ള അവകാശം സൗദി അറേബ്യ നിലനിർത്തുമെന്നും വിദേശകാര്യ മന്ത്രാലയം എക്സിലൂടെ വ്യക്തമാക്കി.
സൗദിയുടെ തീരുമാനത്തെ ഇറാഖ് സ്വാഗതം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു. ആക്രമണത്തെ ശക്തമായി അപലപിച്ച ഇറാഖ് ഭരണകൂടം, സൗദിയുടെ സുരക്ഷയ്ക്കോ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധത്തിനോ ഭീഷണിയാകുന്ന നീക്കങ്ങൾ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. സ്വന്തം അതിർത്തിയോ വ്യോമപാതയോ അയൽരാജ്യങ്ങൾക്കെതിരായ ആക്രമണത്തിന് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഇറാഖ് സായുധ സേനാ വക്താവ് സ്വബാഹ് അൽ-നുമാൻ അറിയിച്ചു. ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം അണുവായുധ നിർമ്മാണം തടയുന്നതിനുള്ള രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വൻ വീഴ്ച വരുത്തിയ ഇറാനെതിരെ നടപടി വേണമെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഎഇഎ) ഐക്യരാഷ്ട്രസഭയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. ആണവപരിശോധനകളോട് പൂർണ്ണമായും നിസ്സഹകരിക്കുന്ന ഇറാന്റെ നയത്തിനെതിരെ നയതന്ത്രതലത്തിൽ കടുത്ത അമർഷമാണ് ഉയർന്നുവരുന്നത്.
2015ൽ അമേരിക്ക ഉൾപ്പെടെയുള്ള വൻശക്തികളുമായി ഒപ്പുവെച്ച ചരിത്രപ്രസിദ്ധമായ ആണവ കരാറിൻറെ ഭാഗമായി ഐഎഎഇഎയുടെ കർശനമായ പരിശോധനകൾക്ക് ഇറാൻ വിധേയമായിരുന്നു. എന്നാൽ ഡോണൾഡ് ട്രംപ് ഭരണകൂടം കരാറിൽ നിന്ന് പിന്മാറിയതോടെയാണ് സ്ഥിതിഗതികൾ കീഴ്മേൽ മറിഞ്ഞത്. ഇതോടെ ഐഎഎഇഎ നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമാക്കുക, പരിശോധകർക്കെതിരെ അനാവശ്യവും ക്രമരഹിതവുമായ കടുത്ത ശാരീരിക പരിശോധനകൾ നടത്തുക, ആണവകേന്ദ്രങ്ങളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ നൽകുക തുടങ്ങി ഗുരുതരമായ തടസവാദങ്ങളാണ് ഇറാൻ ഉയർത്തുന്നത്.
അന്താരാഷ്ട്ര നിരീക്ഷണ സംവിധാനങ്ങളുടെ പരിമിതികൾ വ്യക്തമാക്കുന്നതാണ് ഈ സംഭവവികാസങ്ങൾ. ഈ പശ്ചാത്തലത്തിൽ വരും വർഷങ്ങളിൽ ഇറാൻ അണുബോംബ് വികസിപ്പിച്ചെടുക്കാൻ 50 ശതമാനത്തോളം സാധ്യതയുണ്ടെന്ന് കാർനെഗി എൻഡോവ്മെന്റ് ഫോർ ഇൻറർനാഷണൽ പീസിലെ ആണവ നയ വിഭാഗം മേധാവിയും ഭൗതികശാസ്ത്രജ്ഞനുമായ ജെയിംസ് ആക്ടൺ വ്യക്താക്കി. ഒരു പുതിയ നയതന്ത്ര സമവായം രൂപപ്പെട്ടാൽ പോലും ഇറാൻ അണുബോംബ് നിർമ്മിക്കുന്നത് തടയുക ഇനി അത്ര എളുപ്പമാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
പശ്ചിമേഷ്യൻ യുദ്ധം ആറു മാസം പിന്നിട്ട് കൂടുതൽ ശക്തമാകുന്നതിനിടെ, ഇറാനിലെ ഭരണകൂടം തകർച്ചയുടെ വക്കിലാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ദക്ഷിണ സിറിയയിലെ ഇസ്രയേലി സൈനികരെ സന്ദർശിക്കവേയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. അതിർത്തി മേഖലകളിൽ സുരക്ഷ ശക്തമാക്കുന്നതിൻറെ ഭാഗമായാണ് നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും ഇവിടം സന്ദർശിച്ചത്.
ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഇറാനിലെ ഭീകര ഭരണകൂടത്തെ താഴെയിറക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. ലക്ഷ്യത്തിൻറെ വളരെ അടുത്തെത്തിക്കഴിഞ്ഞുവെന്നും ഇറാന്റെ പിന്തുണയുള്ള മുഴുവൻ സഖ്യവും വൈകാതെ തകരുമെന്നും നെതന്യാഹു അവകാശപ്പെട്ടു. 2024 ഡിസംബറിൽ ബാഷർ അൽ അസദ് ഭരണകൂടം തകർന്നതു മുതൽ ദക്ഷിണ സിറിയയിലെ ഒരു പ്രത്യേക സുരക്ഷാ മേഖലയിൽ ഇസ്രയേൽ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. 1974 മുതൽ ഇസ്രയേൽ അധിനിവേശ ഗോലാൻ കുന്നുകളിൽ ഇരു രാജ്യങ്ങളുടെയും സൈന്യത്തെ വേർതിരിച്ചിരുന്ന, ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണത്തിലായിരുന്ന ബഫർ സോൺ നിലവിൽ ഇസ്രയേലിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ്.
തങ്ങളുടെ അതിർത്തിയിൽ ഏതെങ്കിലും തരത്തിലുള്ള ഭീകര സൈന്യങ്ങൾക്ക് താവളമടിക്കാൻ അനുവാദം നൽകില്ലെന്ന് നെതന്യാഹു ആവർത്തിച്ചു. രണ്ടാഴ്ച മുമ്പ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും ഇവിടുത്തെ സൈനികരെ സന്ദർശിച്ചിരുന്നു. എന്നാൽ ഇസ്രായേലിന്റെ ഈ നീക്കങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി സിറിയ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.
അതേസമയം പശ്ചിമേഷ്യൻ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ അനിശ്ചിതത്വത്തിലാക്കി പുതിയ തലത്തിലേക്ക്. യെമനിലെ ഇറാൻ അനുകൂല ഹൂതികൾ ചെങ്കടലിലെ അതീവ തന്ത്രപ്രധാനമായ പെരിം ദ്വീപിന്റെ നിയന്ത്രണം വെള്ളിയാഴ്ച പൂർണമായി പിടിച്ചെടുത്തു. തന്ത്രപ്രധാന നാവിക പാതയിലൂടെയുള്ള ആഗോള കപ്പൽ ഗതാഗതത്തിനു മേൽ തങ്ങളുടെ പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് ഹൂതികളുടെ വൻ മുന്നേറ്റമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
സൗദി സഖ്യസർക്കാരിന്റെ സൈന്യം പെരിം ദ്വീപിൽ നിന്നും പൂർണമായി പിന്മാറിയതായും ദ്വീപിന് അഭിമുഖമായി നിൽക്കുന്ന ചെങ്കടൽ തീരനഗരമായ ദുബാബ് ഹൂതികൾ കൈവശപ്പെടുത്തിയതായും യെമൻ ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ ചെങ്കടൽ തീരത്തെ പ്രമുഖ നഗരങ്ങളായ മൊഖാ, ദുബാബ് എന്നിവയും ഹാനിഷ്, പെരിം എന്നീ തന്ത്രപ്രധാന ദ്വീപുകളും ഹൂതികളുടെ അധീനതയിലായി. ഹോർമുസ് അടഞ്ഞതോടെ സൗദി അറേബ്യ തങ്ങളുടെ ആകെ എണ്ണ കയറ്റുമതിക്കായി ആശ്രയിച്ചിരുന്നത് ചെങ്കടൽ പാതയെയായിരുന്നു.
സൗദി അറേബ്യയുടെ കിഴക്കൻ തീരത്തുനിന്നും ചെങ്കടലിലേക്ക് എണ്ണ എത്തിക്കുന്ന ഈസ്റ്റ്-വെസ്റ്റ് ഓയിൽ പൈപ്പ്‌ലൈനു സമീപത്തുനിന്നും പുക ഉയരുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ രാജ്യാന്തര മാധ്യമങ്ങൾ പുറത്തുവിട്ടു. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി എണ്ണ കയറ്റുമതി ചെയ്യാൻ സൗദി ഉപയോഗിച്ചിരുന്ന ഏക സുരക്ഷിത മാർഗമായിരുന്നു ഈ പൈപ്പ്‌ലൈൻ. എന്നാൽ ഇവിടെ അടിയന്തര സാഹചര്യങ്ങളോ ആക്രമണമോ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ സൗദി സർക്കാർ സ്ഥിരീകരണം നടത്തിയിട്ടില്ല.
അതേസമയം ഹൂതി വിമതർ ബാലിസ്റ്റിക് മിസൈലുകളും മറ്റും വികസിപ്പിക്കുന്നതിനാവശ്യമായ സോഫ്റ്റ്‌വെയർ തയാറാക്കാൻ ആന്ത്രോപിക്ക് കമ്പനിയുടെ ക്ലോഡ് എഐ ഉപയോഗിച്ചതായി റിപ്പോർട്ട്. പ്രമുഖ എഐ സ്ഥാപനമായ ആന്ത്രോപിക് പുറത്തുവിട്ട 154 പേജുള്ള റിപ്പോർട്ടിലാണ് ഗുരുതര കണ്ടെത്തലുള്ളത്. ആയുധ നിർമാണത്തിനായി ക്ലോഡ് ദുരുപയോഗം ചെയ്യാൻ ശ്രമിച്ച ആറ് സംഭവങ്ങളിൽ ഒന്നാണ് യെമനിലേത്. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സംഘടനകളും തോക്കുകൾ, ഡ്രോണുകൾ, ബോംബുകൾ, സൈബർ ആക്രമണങ്ങൾ, ജൈവായുധ ഗവേഷണം എന്നിവയ്ക്കായി എഐ ഉപയോഗിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
പരമ്പരാഗത ആയുധങ്ങൾ വികസിപ്പിക്കാനും രഹസ്യാന്വേഷത്തിനും ആയുധങ്ങൾ സംഭരിക്കാനുമാണ് ഹൂതികൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മാർഗനിർദേശം, നാവിഗേഷൻ, മിസൈലുകളും മറ്റും നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയർ നിർമാണം എന്നിവയ്ക്കായി ക്ലോഡ് കോഡ് ഉപയോഗിച്ചതായി ആന്ത്രോപിക് പറഞ്ഞു. 2,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള മൾട്ടി സ്റ്റേജ് ബാലിസ്റ്റിക് മിസൈൽ, ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ അടക്കമുള്ള മിസൈൽ വകഭേദങ്ങൾ വികസിപ്പിക്കാനും ഇവർ ശ്രമിച്ചു.
സംഘം ഒരേ സമയം ഒന്നിലധികം ക്ലോഡ് ഇൻസ്റ്റൻസുകൾ ഉപയോഗിച്ചതായും, ഓരോന്നിനും വ്യത്യസ്ത ജോലികൾ നൽകിയതായും കണ്ടെത്തി. ഒന്ന് കോഡിങ്ങിനും മറ്റൊന്ന് ഗവേഷണത്തിനും, മൂന്നാമത്തേത് ആദ്യത്തെ ഇൻസ്റ്റൻസ് നിർമിച്ച കോഡ് അവലോകനം ചെയ്യാനും ഉപയോഗിച്ചു എന്നാണ് കണ്ടെത്തൽ.
തങ്ങളുടെ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാൻ ഹൂതികൾ ആവർത്തിച്ച് ശ്രമിച്ചതായും ആന്ത്രോപിക് കമ്പനി പറഞ്ഞു. എന്നാൽ വിജയകരമായി ആയുധം വിന്യസിച്ചതിന് തെളിവുകളൊന്നും കമ്പനിക്ക് ലഭിച്ചിട്ടില്ല. ഹൂതികളുടെ ശ്രമം പരാജയപ്പെട്ടെന്നും വിക്ഷേപണം പരാജയപ്പെട്ട് മണിക്കൂറുകൾക്കകം സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ ഇവർ വീണ്ടും ക്ലോഡിന്റെ സഹായം തേടിയെന്നും കമ്പനി പറഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിച്ച അക്കൗണ്ടുകൾ റദ്ദാക്കുകയും വിവരങ്ങൾ രാജ്യാന്തര സുരക്ഷാ ഏജൻസികൾക്ക് കൈമാറുകയും ചെയ്തെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം തെക്കൻ ലബനനിലെ അതീവ തന്ത്രപ്രധാനമായ അലി അൽ-താഹിർ മലനിരകൾക്ക് താഴെ ഇറാൻ അനുകൂല സായുധ സംഘടനയായ ഹിസ്ബുല്ല നിർമിച്ച പ്രധാന തുരങ്ക ശൃംഖലകൾ പൂർണമായും തകർത്തതായി ഇസ്രയേൽ വ്യോമസേന. വ്യാഴാഴ്ച രാത്രിയാണ് അതിർത്തി മേഖലയെ നടുക്കിയ വൻ സ്ഫോടന പരമ്പരകളിലൂടെ ഇസ്രയേൽ സൈനിക നീക്കം നടത്തിയത്. ഇറാനിയൻ ഫണ്ടിങ്ങോടെയും ആസൂത്രണത്തോടെയും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഹിസ്ബുല്ല നിർമിച്ചെടുത്ത അതീവ തന്ത്രപ്രധാനമായ ഭീകരവാദ അടിസ്ഥാന സൗകര്യമാണ് ഇതെന്നും, തുരങ്കങ്ങൾ തകർത്തതോടെ അലി അൽ-താഹിർ മലനിരകളുടെ മുകളിലും താഴെയും ഇസ്രയേൽ സൈന്യം പൂർണമായ നിയന്ത്രണം കൈവരിച്ചതായും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിലൂടെ പറഞ്ഞു.
ലബനനിലെ നബാത്തിയ മേഖലയിലുള്ള മലനിരകളിൽ ഇസ്രയേൽ നടത്തിയ വൻ സ്ഫോടനം പ്രദേശത്താകെ ശക്തമായ പ്രകമ്പനത്തിനും ഭൂമിക്കടിയിൽ നിന്നുള്ള വൻ ശബ്ദത്തിനും കാരണമായതായി ലബനന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു. ഭൂമിക്കടിയിൽ രണ്ട് കിലോമീറ്ററിലധികം നീളത്തിൽ വ്യാപിച്ചുകിടക്കുന്നതായിരുന്നു വൻ തുരങ്ക സമുച്ചയമെന്ന് ഇസ്രയേൽ സൈന്യം വെളിപ്പെടുത്തി. ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന ഇറാൻ നിർമിത റോക്കറ്റുകൾ, മിസൈലുകൾ, യുഎവി (ഡ്രോണുകൾ), മെഷീൻ ഗണ്ണുകൾ, ഡസൻകണക്കിനു ടാങ്ക് വിരുദ്ധ മിസൈലുകൾ, നൂറുകണക്കിനു ലാൻഡ് മൈനുകൾ, സ്ഫോടക വസ്തുക്കൾ എന്നിവയും സൈന്യം പിടിച്ചെടുത്ത് നശിപ്പിച്ചു.
ഹിസ്ബുല്ലയുടെ പ്രമുഖ സൈനിക വിഭാഗമായ ബദ്ർ യൂണിറ്റിന്റെ പ്രധാന കമാൻഡ് സെന്ററും ഈ ഭൂഗർഭ താവളത്തിലാണ് പ്രവർത്തിച്ചിരുന്നത്. പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന ഹിസ്ബുല്ല പോരാളികളിൽ ചിലർ താവളം ഉപേക്ഷിച്ച് ഓടിപ്പോയെന്നും മറ്റുള്ളവരെ വ്യോമാക്രമണത്തിലൂടെയും പീരങ്കി ആക്രമണത്തിലൂടെയും വധിച്ചതായും സൈനിക വക്താവ് വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.
"
https://www.facebook.com/Malayalivartha


























