ആനക്കയം പാലത്തില്‍ നിന്നും കടലുണ്ടിപ്പുഴയിലേക്ക് വലിച്ചെറിഞ്ഞ ഷെഹിൻറെ മൃതദേഹം തിരയാൻ മത്സ്യത്തൊഴിലാളികൾ; മൃതദേഹം കടലിലെത്തിയോ എന്ന് സംശയം

മേലാറ്റൂര്‍ എടയാറ്റൂരില്‍ ഒമ്പത് വയസ്സുകാരനായ ഷെഹീന്റെ മൃതദേഹം കടലിലെത്തിയോ എന്ന് സംശയം. ആനക്കയം പാലത്തില്‍നിന്നു കടലുണ്ടിപ്പുഴയിലേക്കു വലിച്ചെറിഞ്ഞ ഷെഹീന്റെ മൃതദേഹം കണ്ടെത്താന്‍ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ തിരച്ചില്‍ നടത്തുകയാണ്.
കടലിലും തിരച്ചില്‍ നടത്തുന്നുണ്ട്. പ്രളയത്തിനിടെ മൃതദേഹം കടലിലെത്തിയിട്ടുണ്ടോ എന്നാണ് സംശയം. മുഹമ്മദ് ഷഹീനെ കാണാതായ സംഭവത്തില്‍ പിതൃ സഹോദരന്‍ എടയാറ്റൂര്‍ മക്കരത്തൊടി മുഹമ്മദ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
കുട്ടിയെ ആനക്കയം പാലത്തില്‍നിന്നു താഴേക്കു വലിച്ചെറിഞ്ഞുവെന്ന മൊഴി ലഭിച്ചയുടനെ പാലത്തിന്റെ പരിസരങ്ങളിലെല്ലാം തിരച്ചില്‍ ആരംഭിച്ചതാണ്. ഒഴുക്കും വെളളവും കൂടുതലായതുകൊണ്ടു മുങ്ങല്‍ വിദഗ്ധര്‍ക്കു പോലും പുഴയില്‍ ഇറങ്ങി തിരയാനായിട്ടില്ല. ഈ സാഹചര്യത്തില്‍ വെളളത്തില്‍ ഇറക്കുന്ന ക്യാമറകളുടെ സഹായത്തോടെ ചിത്രങ്ങള്‍ പകര്‍ത്തി പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
വെളളത്തില്‍ ചെളിയും മണ്ണും അടിഞ്ഞു കൂടിയ സ്ഥലങ്ങളിലും ക്യാമറ ഉപയോഗിച്ചു പരിശോധന നടത്താനാകും. തടയണകളുടെ സംശയമുള്ള ഭാഗങ്ങളിലും കുത്തൊഴുക്കുളള സ്ഥലങ്ങളിലുമാണ് ആദ്യം പരിശോധന നടത്തുക.
https://www.facebook.com/Malayalivartha

























