ഇന്ത്യയിൽ ആദ്യമായി ഒരു ബിഷപ്പ് പീഡനക്കേസിൽ അറസ്റ്റിലായതോടെ എന്ത് ചെയ്യണമെന്നറിയാതെ വിറങ്ങലിച്ച് സഭ... വിശ്വാസികളിൽ വീണ്ടും ഭയഭക്തി ബഹുമാനം വീണ്ടെടുക്കാൻ സഭയ്ക്ക് വേണ്ടത് കഠിനപ്രയത്നം
ഇന്ത്യയിൽ ആദ്യമായാണ് ഒരു ബിഷപ്പ് പീഡനക്കേസിൽ അറസ്റ്റിലാകുന്നത്. ഈ ഒരു വാർത്ത സത്യമാണെങ്കിലും ഞെട്ടലോടെയാണ് വിശ്വാസികൾ ഉറ്റുനോക്കിയത്. അതേസമയം ബിഷപ്പിന്റെ അറസ്റ്റോടുകൂടി സഭയുടെ മുഖച്ഛായ കൂടി മങ്ങുകയാണ്. ജലന്ധറായിരുന്നു ബിഷപ്പ് ഫ്രാങ്കോയുടെ പ്രവര്‍ത്തന കേന്ദ്രം. പഞ്ചാബ് പൊലീസിന്റെയും അധികാരികളുടെയും ഒത്താശയോടെയാണ് അദ്ദേഹം ഇത്രയും കാലം മൊടിചൂടാ മന്നനായി വിലസിയത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കടുത്ത സമ്മര്‍ദ്ദങ്ങളും മറികടന്ന് കേരളാ പൊലീസ് ബിഷപ്പിനെ അറസ്റ്റു ചെയ്തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. കേരളത്തില്‍ ബിഷപ്പിനേക്കാള്‍ പിന്തുണ കന്യാസ്ത്രീക്കായിരുന്നതിനാല്‍ ഇവിടെ ബിഷപ്പ് അനുകൂല മുദ്രാവാക്യങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍ ജലന്ധറില്‍ കാശുമുടക്കി ആളെ ഇറക്കിയായിരുന്നു സഭാ അധികാരികളുടെ പ്രതിഷേധം.
അരമനയിലെ പീഡന രഹസ്യം സഭയോട് അടുത്ത് നിൽക്കുന്ന വിശ്വാസികളുടെ ഇടയിൽ ഭിന്നിപ്പുണ്ടായ കാഴ്ച്ചയായിരുന്നു. സഭയിലുണ്ടായ പ്രതിസന്ധി ഇനി മറികടക്കണമെങ്കിൽ സഭയ്ക്ക് ഇനി കഠിനപ്രയത്നം തന്നെ വേണ്ടിവരും 2014 മുതല്‍ 2016 വരെ പരാതിക്കാരിയായ കന്യാസ്ത്രീയെ 13 തവണയാണ് ബിഷപ്പ് ബലാല്‍സംഗം ചെയ്തതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വൈക്കം കോടതിയില്‍ ഹാജരാക്കുന്ന ബിഷപ്പിനെ റിമാന്‍ഡ് ചെയ്യും. തുടര്‍ന്ന് രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കും. അറസ്റ്റിന് മുമ്പ് ബിഷപ്പിന്റെ അഭിഭാഷകനെയും ബന്ധുക്കളെയും പരാതിക്കാരിയേയും പൊലീസ് വിവരം അറിയിച്ചു. ബിഷപ്പിനെതിരായ കേസ് വ്യക്തിപരമായതിനാല്‍ കക്ഷിചേരില്ലെന്ന് മിഷണറീസ് ഓഫ് ജീസസും അറിയിച്ചിരുന്നു. അറസ്റ്റ് സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കാമെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ ഇന്നലെ അറിയിച്ചിരുന്നു.
അറസ്റ്റിന് മുന്നോടിയായി ജലന്ദര്‍ പൊലീസിനെ കേരളാ പൊലീസ് വിവരങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ ബന്ധുക്കളെ ജാമ്യക്കാരാക്കി ജാമ്യാപേക്ഷ തയ്യാറാക്കി. മജിസ്‌ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കിയ ശേഷമായിരിക്കും ജാമ്യാപേക്ഷ സമര്‍പ്പിക്കുക. സാധാരണ ഗതിയില്‍ ബലാല്‍സംഗക്കേസില്‍ ജാമ്യംകിട്ടാന്‍ സാധ്യതയില്ല. അതുകൊണ്ടാണ് ഇതുവരെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാതിരുന്നത്. ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പായി ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. അതിന് മുന്നോടിയായി ബിഷപ്പിനെ ചോദ്യംചെയ്യല്‍ മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് മാറ്റി. അറസ്റ്റ് വിവരം അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പിയാണ് ബിഷപ്പിനെ അറിയിച്ചത്.
സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും രേഖകളും പരിശോധിച്ച ശേഷമായിരുന്നു അറസ്റ്റ്. സാധാരണഗതിയില്‍ ഇരയുടെ മൊഴിമാത്രം മതി അറസ്റ്റിന്. എന്നാല്‍ ബിഷപ്പിനെ പോലെ ഒരു ഉന്നതെ അറസ്റ്റ് ചെയ്യുമ്പോള്‍ പഴുതടച്ച് വേണമെന്ന് അന്വേഷണ സംഘത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. കാരണം കോടതിയില്‍ കേസ് വരുമ്പോള്‍ പൊലീസിന് തിരിച്ചടിയാകരുത്. അതോടെയാണ് പരാതിക്കാരിയുടെ രഹസ്യമൊഴി കൂടി കണക്കിലെടുത്ത് അറസ്റ്റിന് തീരുമാനിച്ചത്.ഇന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ഫ്രാങ്കോയെ കോട്ടയം പോലീസ് ക്ലബ്ബില്‍ എത്തിച്ചു. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നു. ഇന്നു തന്നെ ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha