ബാംഗാളിലും ത്രിപുരയിലും ഭരണവും സ്വാധീനവും ജനപിന്തുണയും നഷ്ടപ്പെട്ട സി.പി.എമ്മിന് ദേശീയതലത്തില്‍ തിരിച്ചുവരവ് അനിവാര്യമാണ്, അതിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച വിജയം വേണം, സഭയുടെ വോട്ട് ബാങ്ക് പാര്‍ട്ടി പെട്ടിയില്‍ വീഴണം, അതുകൊണ്ട് കന്യാസ്ത്രീകളുടെ സമരത്തെ തള്ളിപ്പറഞ്ഞേ മതിയാവൂ
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കന്യാസ്ത്രീകളുടെ സമരത്തിനെതിരെ രംഗത്ത് വരുകയും സമരം ദുരുദ്ദേശപരമാണെന്നും പിന്നില്‍ വര്‍ഗീയ ശക്തികളാണെന്നും പറഞ്ഞതിന് പിന്നില്‍ ക്രിസ്തുവിനോടോ അല്‍മായരോടോ ഉള്ള സ്‌നേഹമല്ല. വോട്ട് ബാങ്കും ലോക്‌സഭാ തെരഞ്ഞെടുപ്പും ചില മെത്രാന്‍മാരുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടും മാത്രമാണെന്ന് രഹസ്യമായ രഹസ്യമാണ്. കന്യാസ്ത്രീക്ക് വേണ്ടി സമരം നടത്തുന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിലെ ചിലര്‍ തന്നെ ഇക്കാര്യം പറയുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും ക്രൈസ്തവസഭകള്‍ സി.പി.എമ്മിനൊപ്പമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും സഭയുടെ വോട്ട് ബാങ്ക് സ്വന്തം പെട്ടിയില്‍ വീഴിത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
സി.പി.എം സഭയ്‌ക്കൊപ്പവും സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പവും എന്ന ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിഷപ്പിന്റെ കാര്യത്തില്‍ ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും ഇരയോടൊപ്പമാണ് വേട്ടക്കാര്‍ക്കൊപ്പമല്ല. സമരം ചെയ്ത കന്യാസ്ത്രീകള്‍ക്കൊപ്പമാണെന്നും മന്ത്രി ഇ.പി ജയരാജന്‍ ഇന്നും ആവര്‍ത്തിച്ചു. എന്നാല്‍ കോടിയേരി ഇതുവരെ നിലപാട് തിരുത്താന്‍ തയ്യാറായില്ല. കന്യാസ്ത്രീകളുടെ സമരത്തെ കോടിയേരി തള്ളിപ്പറഞ്ഞതല്ലെന്നും ചിലര്‍ സമരത്തില്‍ കടന്ന് കയറി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ച കാര്യം ചൂണ്ടിക്കാട്ടുകയായിരുന്നെന്ന് പി.ബി അംഗം എം.എ ബേബി വ്യക്തമാക്കി.
കോടിയേരിയുടെ പ്രസ്താവനയില്‍ എറണാകുളം ജില്ലാ ഘടകത്തിനടക്കം അതൃപ്തിയുള്ളതായി അറിയുന്നു. ഭരണകക്ഷിയിലെ ചിലര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി അടുത്തബന്ധമുണ്ടായിരുന്നവരുമായി ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയിരുന്നതായി ആക്ഷേപമുണ്ട്. ഇതിന്റെ ഭാഗമായി സാമ്പത്തിക ഇടപാടുകളും നടന്നതായി ആരോപണമുണ്ട്. ബലാല്‍സംഗ കേസില്‍ രണ്ട് മാസത്തിനുള്ളില്‍ അറസ്റ്റുണ്ടാവണമെന്ന നിയമവും ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിതന്റെ ചുമതലയാണെന്നുമാണ് നിയമം പറയുന്നത്. ഇക്കാര്യങ്ങളൊന്നും ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തിലുണ്ടായില്ല.
സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പവും സി.പി.എം സഭയ്‌ക്കൊപ്പവും എന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ തന്ത്രമാണെന്നും അറിയുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 16 സീറ്റെങ്കിലും കേരളത്തില്‍ വിജയിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. ബാംഗാളിലും ത്രിപുരയിലും ഭരണവും സ്വാധീനവും ജനപിന്തുണയും നഷ്ടപ്പെട്ട സി.പി.എമ്മിന് ദേശീയതലത്തില്‍ തിരിച്ചുവരവ് അനിവാര്യമാണ്. ഇതോടെയാണ് അറസ്റ്റ് വൈകിപ്പാക്കാനുള്‍പ്പെടെ ശ്രമം നടന്നത്. എന്നാല്‍ പൊതുസമൂഹത്തിന്റെ വികാരവും പാര്‍ട്ടി എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗിക അതിക്രമ പരാതിയും കണക്കിലെടുത്താണ് ഇരയ്ക്കും സമരക്കാര്‍ക്കും ഒപ്പം പരസ്യമായി നില്‍ക്കാന്‍ സി.പി.എം മന്ത്രിമാരായ ഇ.പി ജയരാജനെയും ജെ.മേഴ്‌സിക്കുട്ടിയമ്മേയും പ്രേരിപ്പിച്ചത്.
https://www.facebook.com/Malayalivartha