ആത്മ സുഹൃത്തായ ഗുണ്ടയുടെ ഭാര്യയ്ക്ക് ചെല്ലും, ചെലവും കൊടുത്ത് താമസിപ്പിച്ചത് ഒമ്പത് വർഷം; ഗുണ്ടാ നേതാവിന്റെ ഇമേജ് ഇടിഞ്ഞപ്പോൾ ഭാര്യയുടെ രക്ഷകനെ വകവരുത്താൻ കരുക്കൾ നീക്കി: ഒടുവിൽ അരങ്ങേറിയത് ക്രൂര കൊലപാതകം...
കൊറ്റങ്കര പേരൂര്‍ തട്ടാര്‍കോണം അയ്യര്‍മുക്കില്‍ പ്രോമിസ്ഡ് ലാന്റില്‍ രഞ്ജിത്ത് ജോണ്‍സനെ(രഞ്ജു-40) തട്ടിക്കൊണ്ടു പോയി കൊന്നു തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ തമിഴ്‌നാട്ടിലെ പുതുച്ചേരിയില്‍ നിന്നു പിടിയിലായ മുഖ്യപ്രതി ഉള്‍പ്പെടെ നാലുപേരെ വെള്ളിയാഴ്ച വൈകിട്ട് കിളികൊല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.
മുഖ്യപ്രതി പാമ്പ് മനോജ് എന്നറിയപ്പെടുന്ന മനോജ്, നെടുങ്ങോലം സ്വദേശി ഉണ്ണി, കുക്കു, ഉണ്ണിയുമായി അടുപ്പമുള്ള മയ്യനാട് സ്വദേശിനി മിനിയുമാണു പിടിയിലായത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. സംഘം പുതുച്ചേരിയിലുള്ള ഒരു ലോഡ്ജില്‍ ഉള്ളതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് പോലീസ് ലോഡ്ജ് വളഞ്ഞു പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഒമ്പത് വര്‍ഷമായി മനസില്‍ സൂക്ഷിച്ച പക തീര്‍ക്കാനായിരുന്നു ക്രൂര കൊലപാതകം അരങ്ങേറിയത്.
മുഖ്യപ്രതി ഇരവിപുരം സ്വദേശി മനോജിന്റെ ഭാര്യയെ ഒപ്പം പാര്‍പ്പിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് ഗുണ്ടാസംഘം നേതാവായ മനോജും കൂട്ടാളികളും ചേര്‍ന്ന് രഞ്ജിത്തിനെ വക വരുത്തിയതെന്ന് പൊലീസ് പറയുന്നു. ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് മനോജിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് മനോജിന്റെ ഭാര്യ രണ്ടു മക്കളെയും ഉപേക്ഷിച്ച് രഞ്ജിത്തിനൊപ്പം ഇറങ്ങിപ്പോയത്. ഇതിന്റെ പക മനസില്‍ സൂക്ഷിച്ച മനോജ് രഞ്ജിത്തിനെ കൊലപ്പെടുത്തുകയായിരുന്നു. രഞ്ജിത്തും മുഖ്യപ്രതി മനോജും സുഹൃത്തുകളായിരുന്നു. ഈ സംഭവത്തിനു ശേഷം മനോജിനെയും കൂട്ടാളികളേയും ഭയന്നു ഒതുങ്ങിക്കൂടി ജീവിക്കുകയായിരുന്നു രഞ്ജിത്ത്.
അതേ സമയം സുഹൃത്തിന്റെ ഭാര്യയുമായുള്ള മകന്റെ ബന്ധത്തിനു രഞ്ജിത്തിന്റെ മാതാപിതാക്കള്‍ക്കു നീരസമുണ്ടായിരുന്നു. ഇതുമൂലം ഇരുവരും കുടുംബവീട്ടില്‍ നിന്നു താമസം മാറി. കുറച്ചുനാള്‍ മുമ്പുവരെ വാടകവീടെടുത്താണ് ഇരുവരും താമസിച്ചിരുന്നത്. തനിക്കെതിരെ മനോജില്‍ നിന്നു വധഭീഷണിയുണ്ടെന്നു മനസിലാക്കിയ രഞ്ജിത് വീട്ടിനു പുറത്തിറങ്ങുന്നതുതന്നെ വിരളമായിരുന്നു. മുന്തിയ ഇനം പ്രാവുകള്‍, മുയലുകള്‍ എന്നിവയുടെ ബിസിനസ് നടത്തിവരികയായിരുന്നു രഞ്ജിത്.
കഴിഞ്ഞ 15നാണ് രഞ്ജിത്തിനെ സംഘം മര്‍ദിച്ചു കൊലപ്പെടുത്തിയത്. വീടുവിട്ട് പുറത്തിറങ്ങാത്ത രഞ്ജിത്തിനെ തന്റെ സുഹൃത്തുക്കളെ ഉപയോഗിച്ച് വീട്ടില്‍ നിന്നു പുറത്തിറക്കിയ ശേഷമാണു തട്ടിക്കൊണ്ടുപോയി കൊലനടത്തിയത്. പ്രാവിനെ വാങ്ങാനെന്നുള്ള വ്യാജേനയാണ് മനോജ് തന്റെ സുഹൃത്തുക്കളെ രഞ്ജിത്തിന്റെ വീട്ടിലെത്തിച്ചത്. പിന്നീട് മനോജ് തയാറാക്കിയ തിരക്കഥയനുസരിച്ചു കൊലപാതകം നടത്തുകയായിരുന്നു. ചാത്തന്നൂര്‍ പോളച്ചിറ ഏലയിലാണ് കൊലപാതകം നടത്തിയത്.
കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിന്റെ പിന്‍സീറ്റില്‍ ഇരുത്തി സംഘം തിരുവനന്തപുരം വഴി നാഗര്‍കോവിലിലേക്ക് പോയി. കൊലനടത്തിയതിന് പിറ്റേദിവസം നാഗര്‍കോവില്‍-തിരുനെല്‍വേലി റോഡില്‍ തിരുനെല്‍വേലിക്ക് 15 കിലോമീറ്റര്‍ ദൂരെ സമുന്ദാപുരം പൊന്നക്കുടി എന്ന സ്ഥലത്തെ കുഴിയില്‍ മൃതദേഹം തള്ളിയശേഷം മണ്ണിട്ടു മൂടി. രാത്രി തന്നെ സംഘം നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. മകന്‍ തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് ഓഗസ്റ്റ് 20ന് വൈകിട്ട് 3.30 മകനെ കാണാനില്ലെന്നു കാട്ടി രഞ്ജിത്തിന്റെ അമ്മ ട്രീസ ജോണ്‍സണ്‍ കിളികൊല്ലൂര്‍ പോലീസില്‍ പരാതി നല്‍കി.
അന്വേഷണത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഉണ്ണിയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രഞ്ജിത്തിന്റെ ബന്ധുക്കളെയും കൂട്ടി പോലീസ് സംഘം സമുന്ദാപുരത്തേക്ക് പോയി. പൊന്നക്കുടിയിലെ പാറക്വാറി അവശിഷ്ടങ്ങള്‍ തള്ളുന്ന കുഴിയില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. കൈയിലെ പച്ചകുത്തിയ അടയാളമാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കഴിഞ്ഞദിവസം രാത്രിയോടെ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു.
രഞ്ജിത്തിനെ സുഹൃത്തുക്കളായ ഗുണ്ടാസംഘം ക്രൂരമായാണ് കൊലപ്പെടുത്തിയത്. വാരിയെല്ലുകള്‍ തകര്‍ന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ സമുന്താപുരത്ത് ക്വാറി അവശിഷ്ടങ്ങള്‍ തങ്ങുന്ന പൊന്നക്കുടയില്‍ ചെറിയൊരു കുഴിയെടുത്ത് മൂടിയനിലയിലായിരുന്നു രഞ്ജിത്തിന്റെ മൃതദേഹം. ഇത് അവിടെ നിന്ന് മാറ്റി അഗാധഗര്‍ത്തത്തില്‍ തള്ളാനും പ്രതികള്‍ പദ്ധതിയിട്ടു. കൊലപാതകക്കേസില്‍ പിടിയിലായാലും മൃതദേഹം കണ്ടെടുക്കാതെ വരുമ്പോള്‍ കേസ് ബലക്കില്ലെന്ന തിരിച്ചറിവിലായിരുന്നു ദൃശ്യം മോഡല്‍ ആസൂത്രണം.
ഇതിനായി നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവര്‍ കിട്ടുണ്ണിക്ക് ക്വട്ടേഷനും നല്‍കി. ഇയാള്‍ക്ക് തമിഴ്‌നാട്ടിലെ ക്വാറി അവശിഷ്ടങ്ങള്‍ തള്ളുന്ന സ്ഥലം പരിചിതമാണ്. രഞ്ജുവിന്റെ തിരോധാനം നാട്ടില്‍ വാര്‍ത്തയായപ്പോള്‍ തന്റെ സഹോദരന് സംഭവത്തില്‍ എന്തെങ്കിലും പങ്കുണ്ടോയെന്നറിയാന്‍ പ്രതിയായ വിനേഷിനെ അറസ്റ്റിലായ കൈതപ്പുഴ ഉണ്ണിയുടെ സഹോദരന്‍ കണ്ടിരുന്നു. എന്നാല്‍ ഒരു കാര്യവും പുറത്തുവരില്ലെന്ന് പറഞ്ഞ് തിരികെ അയയ്ക്കുകയായിരുന്നു. ഇക്കാര്യം ഉണ്ണിയുടെ സഹോദരന്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha