കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഡോക്ടറായ ഭാര്യ അറസ്റ്റിൽ
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ യൂറോളജി വിഭാഗം ഡോക്ടറെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം അസി. പ്രഫസർ ഡോ. പ്രിയാങ്ക് ബിജൽവാനെ (33)യാണ് ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ ഭാര്യ ഡോ. രാധിക (32)യെ കോടതി റിമാൻഡ് ചെയ്തു. ഉത്തരാഖണ്ഡ് ഡെറാഡൂൺ സ്വദേശിയാണു പ്രിയാങ്ക്. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണു പൊലീസിന്റെ നിഗമനം.
ആത്മഹത്യാ കുറിപ്പിലെ പ്രതികൂലപരാമർശങ്ങളും ബന്ധുക്കളുടെ മൊഴികളും കണക്കിലെടുത്താണു ഡോ. രാധികയെ അറസ്റ്റ് ചെയ്തത്. ഡോ. പ്രിയാങ്ക് ജോലി ചെയ്തിരുന്ന അതേ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുകയാണു രാധിക. ഈ മാസം 11ന് ആണ് നഗരത്തിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ വിഷം കുത്തിവച്ചു മരിച്ചനിലയിൽ പ്രിയാങ്കിനെ കണ്ടെത്തിയത്.
കുത്തിവയ്ക്കാനുപയോഗിച്ച വിഷവും സിറിഞ്ചും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തി അന്വേഷണം നടത്തി. മരിച്ച ദിവസം ആശുപത്രിയിലെത്തിയിരുന്ന പ്രിയാങ്കിനെ പിന്നീടു കാണാതാവുകയായിരുന്നു. പരാതി ലഭിച്ച ചേരാനല്ലൂർ, സെൻട്രൽ പൊലീസ്, പ്രിയാങ്ക് സ്ഥിരമായി സന്ദർശിക്കാറുള്ള ഹോട്ടലിൽ പരിശോധന നടത്തി മരണം സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha