നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ തെലങ്കാനയിൽ കൂട്ട രാഷ്ട്രീയ കളംമാറ്റം ; ആന്ധ്ര ഭരണകക്ഷിയായ ടിഡിപി നേതാവ് രമേശ് റാത്തോഡ് കോൺഗ്രസിലേക്ക്
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ തെലങ്കാനയിൽ കൂട്ട രാഷ്ട്രീയ കളംമാറ്റം. ഒട്ടേറെ നേതാക്കൾ ടിആര്‍എസ് വിട്ട് കോണ്‍ഗ്രസില്‍ ചേരുകയാണ്. മുന്‍ എംഎല്‍എ, എംപിമാര്‍, സിനിമാ താരങ്ങള്‍ തുടങ്ങിയവര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത് കോണ്‍ഗ്രസിന് കരുത്തുപകരുമെന്നാണ് വിലയിരുത്തൽ.
തെലങ്കാനയില്‍ നിന്ന് ഏറ്റവും ഒടുവില്‍ ടിആര്‍എസ് നേതാവ് രമേശ് റാത്തോഡ് ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന പ്രമുഖന്‍. വെള്ളിയാഴ്ച വൈകീട്ടാണ് ഇദ്ദേഹം കോണ്‍ഗ്രസ് നേതാക്കളെ കണ്ട് പാര്‍ട്ടില്‍ അംഗത്വമെടുത്തത്.
ആന്ധ്ര ഭരണകക്ഷിയായ ടിഡിപി നേതാവായിരുന്നു രമേശ് റാത്തോഡ്. കുറച്ചുകാലം മുമ്പാണ് അദ്ദേഹം തെലങ്കാന ഭരണകക്ഷിയായ ടിആര്‍എസില്‍ ചേര്‍ന്നത്. എന്നാല്‍ ടിആര്‍എസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് രമേശ് റാത്തോഡ് കോൺഗ്രസിലേക്ക് ചാടിയത്.
ആദിലാബാദില്‍ നിന്നുള്ള നേതാവായ ഇദ്ദേഹം എസ്ടി സംവരണ മണ്ഡലമായ ഖാനാപൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം സീറ്റ് മോഹിച്ചാണ് രമേശ് റാത്തോഡ് പാര്‍ട്ടി വിട്ടതെന്ന് ടിആര്‍എസ് കുറ്റപ്പെടുത്തുന്നു. എന്നാൽ അണികളുടെ ആവശ്യം കണക്കിലെടുത്താണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ എല്ലാവരും തങ്ങളുടെ പഴയ പാര്‍ട്ടിയിലേക്ക് വരട്ടെയെന്നും എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.
സംസ്ഥാനത്ത് ടിഡിപിയുമായി സഖ്യം ചേര്‍ന്ന് തിരഞ്ഞെടുപ്പ് നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ടിഡിപി, സിപിഐ തുടങ്ങിയ കക്ഷികളുമായി കോണ്‍ഗ്രസ് തത്വത്തില്‍ ധാരണയിലെത്തിക്കഴിഞ്ഞു. കൂടാതെ തെലങ്കാന ജന സമിതി (ടിജെഎസ്) യും സഖ്യത്തില്‍ ചേര്‍ന്നു. പാര്‍ട്ടി നേതാവ് പ്രൊഫസര്‍ കോഡന്‍ദരം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട സമരത്തില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് കോഡന്‍ദരം.
https://www.facebook.com/Malayalivartha