ദിലീപും ബിഷപ്പും കേസുകളിൽ സാമ്യതകൾ ഏറെ; ദിലീപിന്റെ അഭിഭാഷകൻ തന്നെ ബിഷപ്പിന് വേണ്ടിയും ഹാജരാകും
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തുകഴിഞ്ഞു. എന്നാൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്‌തതും ബിഷപ്പിന്റെ കേസുമായി നിരവധി സാമ്യങ്ങളാണ് ഉള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ ബി രാമന്‍ പിള്ള ആയിരിക്കും ബിഷപ്പിന് വേണ്ടിയും കോടതിയില്‍ ഹാജരാവുക എന്നതാണ്. നടി ആക്രമിക്കപ്പെട്ട കേസും കന്യാസ്ത്രീയുടെ ബലാത്സംഗ കേസും തമ്മില്‍ സാമ്യങ്ങള്‍ ഏറെയാണ്. ചില സാമ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നവയും ആണ്.
അഡ്വ രാം കുമാര്‍ ആയിരുന്നു ദിലീപിന്റെ ആദ്യത്തെ അഭിഭാഷകന്‍. തുടർന്ന് മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യം നേടാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ ആയിരുന്നു ദിലീപ് അഭിഭാഷകനെ മാറ്റിയത്. അഡ്വ രാമന്‍ പിള്ള എത്തിയതോടെ ദിലീപിന് ജാമ്യം ലഭിക്കുകയായിരുന്നു. കന്യാസ്ത്രീയെ ബലാത്സംഹഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും ജാമ്യം നേടിക്കൊടുക്കാന്‍ അഡ്വ രാമന്‍പിള്ളയ്ക്ക് കഴിയുമോ എന്നാണ് ചോദ്യം. എന്തായാലും മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണ്. ഇനി കേസ് ഹൈക്കോടതിയില്‍ എത്തിയാലും വലിയ നിയമ യുദ്ധങ്ങള്‍ക്ക് തന്നെ കേരളം സാക്ഷിയാകും. നടി ആക്രമിക്കപ്പെട്ട കേസും കന്യാസ്ത്രീ ബലാത്സംഗത്തിന് ഇരയായ കേസും ഒരുപോലെ ആണെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും സര്‍വ്വശക്തരായ ആളുകളായിരുന്നു രണ്ട് കേസിലും പ്രതിസ്ഥാനത്ത് എന്നതാണ് പ്രധാന സാമ്യം
മലയാള സിനിമയില്‍ ദിലീപിന് അത്രത്തോളം സ്വാധീനമുണ്ടായിരുന്ന വ്യക്തിയാണ് ദിലീപ്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യവും അങ്ങനെ തന്നെയാണ്. സഭയ്ക്കുള്ളില്‍ അദ്ദേഹത്തെ എതിര്‍ത്ത് നില്‍ക്കാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. അത്രയേറെ ശക്തനായിരുന്നു ബിഷപ്പ് എന്നത് തെളിയിക്കുന്നതാണ് കന്യാസ്ത്രീയുടെ പരാതി പുറംലോകം അറിയാന്‍ ഇത്രയും കാലതാമസം എടുത്തതും.
നടി ആക്രമിക്കപ്പെട്ട കേസിന്റെ ആദ്യ ഘട്ടത്തില്‍ ദിലീപിന്റെ പേര് തന്നെ പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ പിന്നീട് പുറത്ത് വന്ന ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ദിലീപിനെ ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും. എന്നാല്‍ കന്യാസ്ത്രീയുടെ കേസില്‍ ആദ്യം മുതലേ ബിഷപ്പ് തന്നെയാണ് പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്. ഈ പരാതി സഭാനേതൃത്വത്തിന് മുന്നില്‍ വര്‍ഷങ്ങള്‍ ഇരുന്നതിന് ശേഷം ആണ് അത് പുറത്തെത്തുന്നത് എന്ന് മാത്രം.
നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്ക് ഒരു പങ്കും ഇല്ലെന്നാണ് ദിലീപ് ആവര്‍ത്തിച്ച് പറഞ്ഞത്. ഈ നിലപാടില്‍ ദിലീപ് ആവര്‍ത്തിച്ച് നിന്നതായിരുന്നു അദ്ദേഹത്തിന് വിനയായത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു കന്യാസ്ത്രീയെ അറിയില്ലെന്ന് ബിഷപ്പ് പറഞ്ഞിട്ടില്ലെങ്കിലും, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന വാദത്തില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുകയാണ്. പരാതിയില്‍ പറയുന്ന ദിവസം കുറുവിലങ്ങാട് മഠത്തില്‍ രാത്രിയില്‍ താമസിച്ചിട്ടില്ലെന്നും ബിഷപ്പ് ആവര്‍ത്തിച്ച് പറയുന്നുണ്ട്.
പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനുള്ള രേഖകള്‍ പോലീസിന്റെ കൈവശം ഉണ്ടായിരുന്നു. പരാതിയില്‍ പറയുന്ന ദിവസം കുറുവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്ന ബിഷപ്പിന്റെ നിലപാട് തന്നെയാണ് ഈ കേസിലും നിര്‍ണായകമായത്. ബിഷപ്പ് അവിടെ ആ സമയത്ത് ഉണ്ടായിരുന്നു എന്നതിന് പോലീസിന്റെ കൈവശം വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നു. അതോടെയാണ് അറസ്റ്റും നടന്നത് .
സിനിമ മേഖലയിലെ പ്രമുഖകരില്‍ വലിയൊരു വിഭാഗവും ദിലീപിന് വേണ്ടി രംഗത്തിറങ്ങുന്നതും കേരളം കണ്ടിരുന്നു. അത് ഒടുവില്‍ നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലേക്ക് പോലും എത്തി. സമാനമായിരുന്നു സിറോ മലബാര്‍ സഭയിലേയും കാര്യങ്ങള്‍. പിന്തുണ മുഴുവന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ആയിരുന്നു. കന്യാസ്ത്രീയേയും അവരെ പിന്തുണച്ച് സമരത്തിനിറങ്ങിയ മറ്റ് കന്യാസ്ത്രീകളേയും ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പരാമര്‍ശങ്ങളായിരുന്നു പിന്നീട് സഭയില്‍ നിന്ന് ലോകം കേട്ടത്.
ഈ രണ്ട് കേസുകളിലും മാറ്റി വയ്ക്കാന്‍ പറ്റാത്ത ഒരു പേരാണ് പിസി ജോര്‍ജ്ജിന്റേത്. ദിലീപിനെ പിന്തുണയ്ക്കുകയും നടിയെ അധിക്ഷേപിക്കുകയും ചെയ്ത ആളാണ് ജോര്‍ജ്ജ്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തിലും അതുപോലെ തന്നെ ആയിരുന്നു ജോര്‍ജ്ജിന്റെ നിലപാട്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ അത്രയേറെ അപമാനിച്ച മറ്റൊരു വ്യക്തി വേറെ ഇല്ലെന്ന് തന്നെ പറയാം. ഒടുവില്‍ ദേശീയ വനിത കമ്മീഷന്‍ പോലും പിസി ജോര്‍ജ്ജിനെതിരെ രംഗത്തിറങ്ങി.
രണ്ടാം തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ആയിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. അതും മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍. വിവരങ്ങള്‍ ശേഖരിക്കാന്‍ എന്ന് പറഞ്ഞായിരുന്നു അന്ന് ദിലീപിനേയും വിളിച്ചുവരുത്തിയത്. ഫ്രാങ്കോ മുളയ്ക്കലിനെ ഒരിക്കല്‍ ജലന്ധറില്‍ വച്ച് ചോദ്യം ചെയ്തതാണ് അന്വേഷണ സംഘം. അതിന് ശേഷം ആണ് കൂടുതല്‍ വിവരങ്ങള്‍ ആരായാന്‍ കേരളത്തിലേക്ക് വിളിച്ചുവരുത്തിയത്. മൂന്ന് ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇനി കേസിൽ ഫ്രാൻകോയുടെ വിധി എന്താകുമെന്ന് കണ്ടുതന്നെ അറിയേണ്ടതാണ്.
https://www.facebook.com/Malayalivartha