നടൻ ജോയ് മാത്യു പൊതുവഴി തടസ്സപ്പെടുത്തിയെന്ന് പോലീസ്... ഭയപ്പെടുത്തി മൗനിയാക്കാനാണ് പൊലീസ് കേസെടുത്തതെന്ന് നടൻ ജോയ് മാത്യു

ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയിരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മിഠായിതെരുവില്‍ പ്രകടനം നടത്തിയതിനാണ് നടന്‍ ജോയ്മാത്യു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. പ്രകടനവും പൊതുയോഗവും നിരോധിച്ച മിഠായിതെരുവിൽ ജാഥ നടത്തിയതിന് ഐ.പി.സി 283 പ്രകാരം പൊതുവഴി തടസ്സപ്പെടുത്തിയെന്ന കുറ്റത്തിനാണ് ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജോയ് മാത്യു, സിനിമ സംവിധായകൻ ഗിരീഷ് ദാമോദർ, ബി.ജെ.പി നേതാവ് പി. രഘുനാഥ്, ആർട്ടിസ്റ്റ് ജോൺസ് മാത്യു, പി.ടി. ഹരിദാസൻ എന്നിവർക്കും കണ്ടാലറിയാവുന്ന 25 പേർക്കുമെതിരെയാണ് കേസ്.
മിഠായിതെരുവ് നവീകരണത്തിന് ശേഷം കോഴിക്കോട് കോര്‍പ്പറേഷനാണ് പൊതുപരിപാടികള്‍ക്കും, പ്രകടനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തിയത്. പീഡന പരാതിയിൽ ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകൾ നടത്തിയ പ്രക്ഷോഭത്തിന് പിന്തുണപ്രഖ്യാപിച്ച് സെപ്റ്റംബർ 13നാണ് സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ മിഠായിതെരുവിൽ പ്ലക്കാർഡുകളുമായി മൗനജാഥ നടത്തിയത്. ഭയപ്പെടുത്തി മൗനിയാക്കാനാണ് ഞാനടക്കമുള്ള സാംസ്കാരിക പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തതെന്ന് നടൻ ജോയ് മാത്യു പ്രതികരിച്ചു. ഭരണകൂടത്തിന്റെ പ്രതിരൂപമാണ് പൊലീസ്.
https://www.facebook.com/Malayalivartha


























