ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും എര്‍ത്തുകളെ ഒഴിവാക്കി കോണ്‍ഗ്രസിനെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പാകമാക്കാന്‍ ഹൈക്കമാന്‍ഡ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു, അപ്പോഴും ജാതി,മത സമവാക്യങ്ങളില്‍ മാറ്റംവരുത്താന്‍ രാഹുല്‍ഗാന്ധി തയ്യാറായിട്ടില്ല
കേരളത്തിലെ ഗ്രൂപ്പ് പോര് മാത്രമല്ല ഗ്രൂപ്പ് തന്നെ പൊളിച്ചടുക്കാന്‍ ഹൈക്കമാന്‍ഡ്. പുതിയ കെ.പി.സി.സി അധ്യക്ഷനും ഭാരവാഹികളും അതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. പുതിയ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വര്‍ക്കിംഗ് പ്രസിഡന്റ്മാരായ കൊടിക്കുന്നില്‍ സുരേഷിനും കെ.സുധാകരനും എം.ഐ ഷാനവാസിനും ഗ്രൂപ്പുകളില്ല. പ്രചാരണവിഭാഗം തലവനായ കെ.മുരളീധരന്‍ എ ഗ്രൂപ്പുമായി അടുത്ത് നില്‍ക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തനങ്ങളില്‍ സജീവമല്ല. കെ.സുധാകരന്‍ ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്നെങ്കിലും രമേശുമായി അത്ര രസത്തിലല്ല. ചെന്നിത്തല നേതൃത്വം നല്‍കുന്ന ഐ ഗ്രൂപ്പില്‍ ജോസഫ് വാഴക്കനെ പോലുള്ള ചിലര്‍ മാത്രമാണുള്ളത്. പ്രതിപക്ഷനേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ സ്വന്തം ഗ്രൂപ്പിലുള്ളവര്‍ക്ക് തന്നെ അതൃപ്തിയുണ്ട്.
ഉമ്മന്‍ചാണ്ടി ആന്ധ്രയിലേക്ക് വണ്ടികയറും മുമ്പേ എ ഗ്രൂപ്പ് പൂട്ടിക്കെട്ടാറായ അവസ്ഥയിലായിരുന്നു. രാജ്യസഭാ സീറ്റ് വിവാദത്തെ തുടര്‍ന്ന് പി.ജെ കുര്യനും വി.എം സുധീരനും ഉമ്മന്‍ചാണ്ടിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ പോലും കെ.സി ജോസഫ് മാത്രമാണ് രംഗത്തെത്തിയത്. സോളാര്‍ കാലത്ത് ഉമ്മന്‍ചാണ്ടിക്കൊപ്പം താങ്ങും തണലുമായി നിന്ന ബെന്നിബഹാന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാങ്ങിക്കൊടുക്കാന്‍ പോലും ഉമ്മന്‍ചാണ്ടിക്കായില്ല. എന്നാല്‍ വാശിപിടിച്ച് ഗ്രൂപ്പ്കാരനല്ലാത്ത അടൂര്‍പ്രകാശിന്റെ സീറ്റ് നിലനിര്‍ത്തി കൊടുക്കുകയും ചെയ്തു. പിന്നീട് ബെന്നിയെ കെ.പി.സി.സി പ്രസിഡന്റാക്കാന്‍ നോക്കിയെങ്കിലും ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇപ്പോഴാണ് യു.ഡി.എഫ് കണ്‍വീനറുടെ കസേരയില്‍ ബെന്നിയെ ഇരുത്താനായത്.
ഇപ്പോഴത്തെ നേതൃത്വത്തില്‍ ഗ്രൂപ്പ് നോമിനികളോ പ്രവര്‍ത്തകരോ ഇല്ലാത്തതിനാല്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷിന് തെക്കന്‍ മേഖലയുടെയും എം.ഐ.ഷാനവാസിന് മധ്യമേഖലയുടെയും കെസുധാകരന്‍ വടക്കന്‍ മേഖലയുടെയും ചുമതല നല്‍കി, ഗ്രൂപ്പിന് അതീതമായി കോണ്‍ഗ്രസിനെ സക്രീയമാക്കി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് കളമൊരുക്കുകയാണ് ഹൈക്കമാന്‍ഡ് ലക്ഷ്യം. പ്രചാരണ ചുമതല കെ.മുരളീധരന് നല്‍കിയതാണ് ഏറ്റവും ശക്തമായ തീരുമാനം. ജനങ്ങളുടെ പള്‍സ് അറിഞ്ഞ് പ്രവര്‍ത്തിക്കാനും എതിരാളികള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കാനും മുരളിയോളം കരുത്തനായ നേതാവ് ഇന്ന് കേരളത്തിലില്ല.
സധാരണ ജനറല്‍ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും ഗ്രൂപ്പുകള്‍ തീരുമാനിച്ച ശേഷം പരസ്പ്പര സഹകരണസംഘമായി പ്രവര്‍ത്തിച്ച് ജംമ്പോ പട്ടിക ഹൈക്കമാന്‍ഡിലെത്തിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ എത്രപേര്‍ വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിക്കട്ടെയെന്ന അഭിപ്രായമാണ് നേതാക്കന്‍മാര്‍ക്ക്. ഗ്രൂപ്പുകളെ പൊളിച്ചടുക്കുമ്പോഴും ജാതി,മത സമവാക്യം കൈവിടാന്‍ ഹൈക്കമാന്‍ഡ് തയ്യാറല്ല എന്നും പുതിയ ഭാരവാഹികളുടെ പട്ടിക പരിശോധിച്ചാലറിയാം.
മുല്ലപ്പള്ളിയിലൂടെ എസ്.എന്‍.ഡി.പിയേയും കൊടിക്കുന്നില്‍ സുരേഷിലൂടെ ദളിത് വിഭാഗത്തെയും കെ.മുരളീധരനിലൂടെയും എന്‍.എസ്.എസിനെയും എം.ഐ ഷാനവാസിലൂടെ മുസ്്‌ലിംസമുദായത്തെയും യു.ഡി.എഫ് കണ്‍വീനറായ ബെന്നിബഹാനിലൂടെ ക്രിസ്തീയ വിഭാഗങ്ങളെയും പിണക്കാതിരിക്കാനാണ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്. വി.എം സുധീരനെ കെ.പി.സി.സി പ്രസിഡന്റാക്കിയപ്പോഴും ഹൈക്കമാന്‍ഡിന്റെ ലക്ഷ്യം ഗ്രൂപ്പ് പ്രസരം ഇല്ലാതാക്കുകയായിരുന്നു. എന്നാല്‍ സുധീരന്‍ സൂപ്പര്‍ ഗ്രൂപ്പായതോടെ അത് പൊളിഞ്ഞു. ആ ഗതി മുല്ലപ്പള്ളിക്ക് ഉണ്ടാവാതിരുന്നാല്‍ ജനപിന്തുണ കോണ്‍ഗ്രസിന് ലഭിക്കും, കോണ്‍ഗ്രസ് കൊലമാസാകും.
https://www.facebook.com/Malayalivartha