ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതിൽ വേദനപ്രകടിപ്പിച്ച് കെ.സി.ബി.സി

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്ത് പോലീസ് കസ്റ്റഡിയില്‍ വിട്ടതില്‍ വേദനപ്രകടിപ്പിച്ച് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സര്‍ക്കുലര്‍. സംഭവം കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം വേദനാജനകമാണെന്നും ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ ഇടയായില്‍ കെ.സി.ബി.സി ഖേദിക്കുന്നതായും സര്‍ക്കുലറില്‍ പറയുന്നു.
അതേസമയം, നീതിക്കുവേണ്ടി കന്യാസ്ത്രീകളും ഏതാനും വൈദികരും തെരുവില്‍ നടത്തിയ സമരം ക്രൈസ്തവ മൂല്യങ്ങള്‍ക്കും അവരുടെ സന്യാസത്തിനും നിരക്കാത്തതാണെന്നും കെ.സി.ബി.സിക്ക് വേണ്ടി വക്താവ് ഫാ.വര്‍ഗീസ് വള്ളിക്കാട്ട് പുറത്തുവിട്ട സര്‍ക്കുലറില്‍ പറയുന്നു. ഇതാദ്യമായാതല്ല കെ.സി.ബി.സി കന്യാസ്ത്രീയുടെ സമരത്തിനെതിരെ രംഗത്തുവന്നത്. സമരം അതിരുകടന്നതാണെന്ന കെ.സി.ബി.സി മുന്‍പിറക്കിയ സര്‍ക്കുലറില്‍ പരാമര്‍ശിച്ചത് വിവാദമായിരുന്നു.
കേസിന്റെ തുടരന്വേഷണവും വിചാരണയും നിഷ്പക്ഷമായും സമ്മര്‍ദ്ദങ്ങള്‍ക്കു വേിധേയമാകാതെയും നടക്കണം. കോടതിയില്‍ സത്യം തെളിയുമെന്നും കുറ്റാരോപിതനു തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം കിട്ടുമെന്നും കുറ്റം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളിക്കു നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. നീതി നടപ്പാക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. ആരോപണം ഉന്നയിച്ച വ്യക്തിയുടേയും ആരോപണ വിധേയന്റെയും ആത്മാഭിമാനത്തേയും മനുഷ്യാന്തസ്സിനേയും അവഹേളിക്കുന്നതിന് ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങള്‍ നീതിക്കും മനുഷ്യത്വത്തിനും നിരക്കുന്നതല്ലെന്ന് വിസ്മരിക്കരുത്.
കേസിന്റെ മറവില്‍ കത്തോലിത്താ സഭയോടു വിരോധമോ അസൂയയോ ഉള്ള ചിലരും നിഗൂഢാലക്ഷ്യവും നിക്ഷിപ്ത താല്‍പര്യവും ഉള്ള ചില മാധ്യമപ്രവര്‍ത്തകരും സഭയ്ക്കുള്ളിലെ ഏതാനും അസംതൃപ്തരും ചേര്‍ന്ന് കത്തോലിക്കാ സഭയെ ബലഹീനമാക്കാനും സഭാപിതാക്കന്മാരെ അപകീര്‍ത്തിപ്പെടുത്താനും നടത്തുന്ന ശ്രമത്തെ വിശ്വാസികള്‍ തിരിച്ചറിയണമെന്നും കേസില്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും സര്‍ക്കുലര്‍ പറഞ്ഞുവയ്ക്കുന്നു. സമൂഹത്തിലെ മറ്റുപലരും ലൈംഗികാരോപണങ്ങളില്‍ പ്രതിക്കൂട്ടിലായപ്പോള്‍ ആ സമൂഹത്തെ മാധ്യമങ്ങള്‍ ഒന്നടങ്കം ആക്ഷേപിച്ചിട്ടില്ലെന്ന സങ്കടവും കെ.സി.ബി.സി പങ്കുവയ്ക്കുന്നു.
വിശുദ്ധിയില്‍ ജിവിക്കുന്ന നിരവധി ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളുമുള്ള കത്തോലിക്കാസഭയെ, ഒരു ബിഷപ്പിനെതിരെ ഉയര്‍ന്ന, ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ആരോപണത്തിന്റെ പേരില്‍ അവഹേളിക്കുന്നത് അനീതിയാണെന്ന് പറയുന്ന കെ.സി.ബി.സി, പക്ഷേ നീതിക്കുവേണ്ടി തെരുവില്‍ സമരം ചെയ്ത കന്യാസ്ത്രീകളെയും വൈദികരെയും തള്ളിപ്പറഞ്ഞു.
എന്തിന്റെ പേരിലായാലും ചില വൈദികരും സന്യാസികളും ചേര്‍ന്ന കത്തോലിക്കാസഭയേയും സഭാധികാരികളേയും കൂദാശകളെപ്പോലും പരസ്യമായി അവഹേളിക്കാന്‍ സഭയുടെ ശത്രുക്കള്‍ക്ക് അവസരം ലഭിക്കുംവിധം വഴിവക്കില്‍ സമരം ചെയ്തത് കത്തോലിക്കാസഭയെ സ്‌നേഹിക്കുന്നവരെയെല്ലാം വേദനിപ്പിച്ചു. അവരുടെ നടപടി ക്രൈസ്തവന മൂല്യങ്ങള്‍ക്കും കത്തോലിക്കാ സഭയുടെ ഉത്തമതാല്‍പര്യങ്ങള്‍ക്കും അവരുടെ തന്നെ സന്യാസനിയമങ്ങള്‍ക്കും വിരുദ്ധമായിരുന്നു എന്നു സഭാംഗങ്ങളും പൊതുസമൂഹവും തിരിച്ചറിയുമെന്നും കെ.സി.ബി.സി പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
നീതിക്കു വേണ്ടി കന്യാസ്ത്രീകളും വൈദികരും തെരുവില്‍ നടത്തിയ സമരത്തെ പരിഹസിച്ച് ഫാ.വര്‍ഗീസ് വള്ളിക്കാട്ട് നേരത്തെ ഫേസ്ബുക്കിലിട്ട 'എറണാകുളത്തെ കൊടതുകുകള്‍' എന്ന പോസ്റ്റിനു വൈദികര്‍ വാട്‌സാപ്പ് കൂട്ടായ്മയിലൂടെ മറുപടി നല്‍കിയിരുന്നു. 'പാലാരിവട്ടത്തെ കീടനാശിനി' എന്നാണ് വൈദികര്‍ മറുപടി നല്‍കിയത്.
https://www.facebook.com/Malayalivartha























