സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരായ നടപടി കാരയ്ക്കാമല ഇടവക പിൻവലിച്ചു; അനുകൂല തീരുമാനമുണ്ടായത് ഇടവക ജനതയുടെ പ്രതിഷേധത്തിനെത്തുടർന്ന്; വിശ്വാസികളുടെ ഒത്തൊരുമയിൽ നന്ദിയറിയിച്ച് സിസ്റ്റര്‍ ലൂസി
മാനന്തവാടി സീറോ മലബാര്‍ രൂപതയിലെ കാരയ്ക്കാമല മഠം അന്തേവാസിയും ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗവുമായ സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരായ നടപടി കാരയ്ക്കാമല ഇടവക പിൻവലിച്ചതായി അറിയിച്ചു. സിസ്റ്റര്‍ ലൂസിയ്ക്കെതിരായ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വയനാട് കാരക്കാമല പള്ളിയില്‍ വിശ്വാസികള്‍ നടത്തിയ സംഘർഷത്തിന് പിന്നാലെയായിരുന്നു ഇടവക നടപടി പിന്‍വലിച്ചത്.
കൊച്ചിയില്‍ ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ചതിന് പിന്നാലെയാണ് വേദപാഠം, വിശുദ്ധ കുർബാന നൽകൽ, ഇടവക പ്രവർത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സിസ്റ്റര്‍ ലൂസിയെ വിലക്കിയിരുന്നത്.
ഇന്ന് ഉച്ചക്ക് രണ്ടുമണിയോട് കൂടി വിശ്വാസികള്‍ കൂട്ടമായി എത്തി ഇടവക വികാരി സ്റ്റീഫനോട് കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു. സിസ്റ്ററിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പൂര്‍ണ്ണമായും മാറ്റണമെന്നും ഇവരാവശ്യപ്പെട്ടു. ഇത് സമ്മതിക്കാതെ വന്നതോടെ വിശ്വാസികള്‍ പാരിഷ് കൗണ്‍സില്‍ യോഗത്തിലേക്ക് തള്ളിക്കയറുകയായിരുന്നു. തുടർന്നായിരുന്നു ഇടവകയുടെ നടപടി പിൻവലിക്കൽ ഉണ്ടായത്.
സംഭവം ഇങ്ങനെ......
കൊച്ചിയിൽ സമരപ്പന്തല്‍ സന്ദര്‍ശിച്ചു മടങ്ങിയെത്തിയപ്പോഴാണ് ഇടവക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുതെന്നു മഠത്തിലെ സുപ്പീരിയര്‍ പറഞ്ഞത്. കുട്ടികളെ വേദപാഠം പഠിപ്പിക്കാനോ വിശ്വാസികള്‍ക്ക് കുര്‍ബാന നല്‍കാനോ പാടില്ല. ഇടവക കൂട്ടായ്‌മകളില്‍ പങ്കെടുക്കരുതെന്നും കെ.സി.വൈ.എം, മിഷന്‍ ലീഗ് തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും ഇടവക നിര്‍ദ്ദേശിച്ചു.
എന്നാൽ സിസ്‌റ്റര്‍ ലൂസിക്കെതിരായ നടപടിയില്‍ പ്രതിഷേധമുയര്‍ന്നതോടെ വിലക്കിന്റെ ഉത്തരവാദിത്തം വിശ്വാസികളുടെ തലയില്‍ കെട്ടിവച്ച് കാരയ്‌ക്കാമല സെന്റ് മേരീസ് പള്ളി വികാരി ഫാ. സ്‌റ്റീഫന്‍ കോട്ടയ്‌ക്കല്‍ തടിതപ്പി. വിശ്വാസികളില്‍ നിന്നുമുയര്‍ന്ന എതിര്‍പ്പാണു കാരണമെന്നും മക്കളെ പരിശീലിപ്പിക്കുന്നതില്‍നിന്നും വിശ്വാസസംബന്ധമായ കാര്യങ്ങളില്‍നിന്നും സിസ്‌റ്റര്‍ ലൂസിയെ മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടെന്നും വിശദീകരണക്കുറിപ്പില്‍ ഫാ. സീറ്റീഫന്‍ പറഞ്ഞിരുന്നു.
അതേസമയം സിസ്റ്റർ ചെയ്ത കുറ്റങ്ങളുടെ പട്ടിക വലുതാണ്. ബിഷപ് ഫ്രാങ്കോ മുളയ്‌ക്കല്‍ കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നീതി തേടി സമരം ചെയ്‌ത കന്യാസ്‌ത്രീകളെ പിന്തുണച്ചു, സമരപ്പന്തല്‍ സന്ദര്‍ശിച്ചു, അവര്‍ക്കു വേണ്ടി സാമൂഹിക/ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ ശബ്‌ദമുയര്‍ത്തി. എന്നിങ്ങനെ നീളുന്നു ഇടവകയുടെ ന്യായങ്ങൾ... മാനന്തവാടി രൂപതയുടെ കീഴിലുള്ള കാരയ്‌ക്കാമല ഇടവകയിലെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്‌റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗവും ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂള്‍ അധ്യാപികയും എഴുത്തുകാരിയുമാണ് സിസ്‌റ്റര്‍ ലൂസി.
ഇടവകയുടെ നടപടിയിൽ മാറ്റമുണ്ടായതിലും വിശ്വാസികളുടെ ഒത്തൊരുമയിൽ വലിയ സന്തോഷമുണ്ടെന്നും നീതിക്ക് വേണ്ടി പോരാടിയ ഇടവക ജനത്തിന് നന്ദിയും സിസ്റ്റര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha