ആദ്യമായി മകളെ സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടുവന്നത് ഒരുവർഷം മുമ്പ് ഇറക്കിയ ആക്ടീവയിൽ; സ്‌കൂട്ടർ തിരിയുന്നതിനിടെ എതിരെവന്ന കാർ ഇടിച്ചു: നിയന്ത്രണംവിട്ട സ്കൂട്ടറിൽ നിന്ന് ഇരുവരും ഇരുവശത്തും തെറിച്ചുവീണു: തൊട്ടുപിന്നാലെയെത്തിയ കെ.എസ്.ആർ.ടി.സി ബസ് പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ദേഹത്തിലൂടെ കയറിയിറങ്ങി
അമ്മയോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി ബസിനടിയിൽപ്പെട്ട് ദാരുണമായി മരിച്ചു. പൂന്തുറ പള്ളിതെരുവ് മൈലാഞ്ചി മുക്ക് ആസാദ് നഗറിൽ ടി.സി.46/96(1)അൻസിയ മൻസിലിൽ നജീമയുടെ മകളായ ആൻസിയ(16)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മുട്ടത്തറ ബലവാൻ നഗർ റോഡിൽ നിന്ന് ബൈപ്പാസിലേക്ക് സ്കൂട്ടർ തിരിയുന്നതിനിടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ എതിരെ വന്ന കാർ തട്ടുകയായിരുന്നു. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു.
അമ്മയും മകളും രണ്ട് വശങ്ങളിലേക്ക് തെറിച്ചുവീണു. ഈ സമയം തൊട്ട് പിന്നാലെ എത്തിയ കെ.എസ്.ആർ.ടി.സി ബസ് ആൻസിയുടെ ദേഹത്തിലൂടെ കയറിയിറങ്ങി. നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും അനന്തപുരി ആശുപത്രിയിൽ എത്തിച്ചെങ്കിലും അൻസിയ വഴിമദ്ധ്യേ മരിച്ചു. നജീമയ്ക്ക് പരിക്ക് ഗുരുതരമല്ല. ഭർത്താവ് ഉപേക്ഷിച്ച ഇവർ കൊർദോവസ്കൂളിൽ ആയയുടെ ജോലി നോക്കിയാണ് കുടുംബം പോറ്റുന്നത്. ഒരു വർഷം മുമ്പാണ് ആക്ടീവ സ്കൂട്ടർ വാങ്ങിയത്. മക്കളെ ഓട്ടോയിലാണ് സ്കൂളിൽ വിടുന്നത്. ഇന്നലെ ആദ്യമായാണ് മകളെ അമ്മ സ്കൂളിൽ നിന്ന് സ്കൂട്ടറിൽ വിളിച്ചു കൊണ്ടുവന്നത്.
മൃതദേഹം മെഡിക്കൽ കോളോജ് ആശുപത്രി മോർച്ചറിയിൽ പൂന്തുറ പൊലീസ് കേസ് എടുത്തു.വലിയതുറ സെന്റ് ആന്റണീസ് സ്ക്കുളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ആൻസിയ. സഹോദരൻ: ആൻസിൽ(കോർദോവ സ്ക്കുളിലെ പത്താംക്ലാസ് വിദ്യാർത്ഥി ). മൃതദേഹം ഇന്ന് പകൽ പൂന്തുറ പുത്തൻപള്ളി കബർസ്ഥാനിൽ അടക്കും.
https://www.facebook.com/Malayalivartha