ക്രിമിനല്‍ കേസിലെ പ്രതികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്, സ്ഥാനാര്‍ത്ഥികളുടെ കേസുകളുടെ വിവരങ്ങളും ക്രിമിനല്‍ പശ്ചാത്തലവും രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുജനങ്ങളെ അറിയിക്കണമെന്നും കോടതി, എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ 1,765 പേര്‍ 3,0896 കേസുകളില്‍ പ്രതികളാണെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു

ക്രിമിനല്‍ കേസിലെ പ്രതികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. പ്രതിയായത് കൊണ്ട് മാത്രം മല്‍സരിക്കുന്നതിന് അയോഗ്യത കല്‍പ്പിക്കേണ്ട. കേസുകളുടെ സ്വഭാവവും വിവരങ്ങളും സ്ഥാനാര്‍ത്ഥികള്‍ വെളിപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികളുടെ കേസുകളുടെ വിവരങ്ങളും ക്രിമിനല്‍ പശ്ചാത്തലവും രാഷ്ട്രീയപാര്‍ട്ടികള്‍ മാധ്യമങ്ങളിലൂടെയും മറ്റും പൊതുസമൂഹത്തെ അറിയിക്കണമെന്നും ക്രിമിനലുകളായ രാഷ്ട്രീയക്കാര്‍ ജനാധിപത്യത്തിന്റെ ശാപമാണ്. ഇവരെ തടയാന്‍ പാര്‍ലമെന്റ് അടിയന്തരമായി ഇടപെടണമെന്നും കോടതി നിര്‍ദ്ദേശിച്ചു. രാജ്യത്തെ പൊതുതെരഞ്ഞെടുപ്പും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും അടുത്തെത്തിയ സമയത്ത് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഏറെ പ്രാധാന്യമുള്ളതാണ്.
ക്രിമിനല്‍ കേസ് പ്രതികളെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഹര്‍ജി നല്‍കിയത്. കൊലപാതകം, ബലാല്‍സംഗം, വര്‍ഗീയലഹളകള്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങളില്‍ പങ്കാളികളായി, കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസുകളിലെ പ്രതികള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാന്‍ അനുമതി നല്‍കരുത്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി നിയമനിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഹര്‍ജിക്കാരന്റെ ആവശ്യം പലരും മുതലെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കുറ്റക്കാരരെന്ന് കോടതി കണ്ടെത്തും വരെ ഏതൊരാളും കുറ്റാരോപിതന്‍ മാത്രമാണെന്ന അടിസ്ഥാനപ്രമാണം മറക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. ക്രിമിനലുകളെ വിലക്കാന്‍ നിയമം കൊണ്ടുവരണോ വേണ്ടയോ എന്നത് പാര്‍ലമെന്റിന്റെ അധികാരമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോടതി ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ ജനപ്രതിനിധികളെ അയോഗ്യരാക്കാനാകൂ. എന്നാല്‍ ശിക്ഷിക്കപ്പെട്ടവര്‍ അപ്പീലിന് പോയി അന്തിമവിധി വരുന്നത് വരെ എം.പിയായോ എം.എല്‍.എയായോ, തദ്ദേശ സ്ഥാപനങ്ങളിലെ അടക്കം ജനപ്രതിനിധിയായോ തുടരാമെന്ന ജനപ്രാതിനിത്യനിയമത്തിലെ വ്യവസ്ഥ ലില്ലി തോമസ് കേസില്‍ സുപ്രീംകോടതി തന്നെ റദ്ദാക്കിയിരുന്നു.
രാജ്യത്തെ എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ 1,765 പേര്‍ 3,0896 കേസുകളില്‍ പ്രതികളാണെന്ന് ഇവര്‍ഷം മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പാര്‍ലമെന്റിലും നിയമസഭകളിലും കൂടി രാജ്യത്താകെ 4,896 ജനപ്രതിനിധികളാണുള്ളത്. ഈ കേസുകളുടെ വിചാരണ ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതിനായി ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ക്രിമിനല്‍ കേസ് ഏറ്റവും കൂടുതലുള്ള ജനപ്രതിനിധികളുള്ളത് ഉത്തര്‍പ്രദേശിലാണ്. രണ്ടാമത് തമിഴ്‌നാടാണ്, കേരളം അഞ്ചാമതാണ്. എന്നാല്‍ ഗോവയിലെയും മഹാരാഷ്ട്രയിലെയും ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകളുടെ വിവരങ്ങള്‍ കോടതിയെ അറിയിച്ചില്ല. രണ്ട് സംസ്ഥാനങ്ങളും ഹൈക്കോടതിയും വിവരങ്ങള്‍ നല്‍കിയില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
https://www.facebook.com/Malayalivartha























