നാല്‍പ്പതു ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച കടയില്‍ എന്റെ ജോലിക്കാരെ എനിക്കിഷ്ടമുള്ളത് ചെയ്യും......! ; ഹോട്ടൽ ജീവനക്കാരനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്ത യൂബര്‍ ഇറ്റ്സ് ഡെലിവറി ബോയിയെ ഉടമയും സംഘവും മർദ്ദിച്ചവശനാക്കി
കൊച്ചിയിൽ യൂബര്‍ ഇറ്റ്സ് ഡെലിവറി ബോയിയെ ഹെറാൾ ഉടമയും സംഘവും മർദ്ദിച്ചവശനാക്കിയതായി പരാതി. ഇടപ്പള്ളി മരോട്ടിച്ചോടുള്ള താള്‍ റെസ്റ്റോറന്റ് ഉടമയും സംഘവുമാണ് മലപ്പുറം സ്വദേശിയായ ജവഹര്‍ കാരടിനെ മർദ്ദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
ക്രൂരമായ മര്‍ദ്ദനത്തില്‍ ജവഹറിന്റെ ഇരു കര്‍ണപുടങ്ങള്‍ക്ക് സാരമായ പരുക്കേറ്റിട്ടുണ്ട്. ഒപ്പം നീരുമുണ്ട്. തോളെല്ലിനും ഗുരുതരമായ പരുക്കുണ്ട്. ജവഹറിന്റെ മുഖം നിറയെ അടികൊണ്ട പാടുകളാണ്. ദേഹമാസകലം അടിയേറ്റ് വീര്‍ത്തിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ജവഹര്‍. തൃക്കാക്കര പൊലീസ് ജവഹറിന്റെ മൊഴിയെടുത്തിട്ടുണ്ട്.
തിങ്കളാഴ്‌ച്ച ഉച്ചയ്‌ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ഓര്‍ഡര്‍ എടുക്കാനായി ജവഹര്‍ താള്‍ റെസ്‌റ്റോറന്റിലെത്തിയപ്പോള്‍ ഹോട്ടലിലെ മറ്റൊരു ജീവനക്കാരനെ ഉടമയും സംഘവും ചേര്‍ന്നു മര്‍ദ്ദിക്കുന്നത് കാണുകയായിരുന്നു. ഇതോടെ കാര്യമന്വേഷിച്ച ജവഹറിനുനേരെ അക്രമിസംഘം തിരിഞ്ഞു. നാല്‍പ്പതു ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച കടയില്‍ തന്റെ ജോലിക്കാരെ തനിക്കിഷ്ടമുള്ളത് ചെയ്യുമെന്നും ചോദിക്കാന്‍ നീ ആരാണെന്നും ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് പറയുന്നു. പത്തോളം ജീവനക്കാര്‍ ചേര്‍ന്ന് ഹോട്ടലിനകത്തേക്ക് ജവഹറിനെ കൊണ്ടുപോയി അരമണിക്കൂറോളം മര്‍ദ്ദിച്ചു. ഒടുവില്‍ തിരികെ പോകാനായി ബൈക്കിനു സമീപമെത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി എറിഞ്ഞു പൊട്ടിക്കുകയും ബൈക്കിന്റെ താക്കോല്‍ ബലമായി ഊരിയെടുക്കുകയും ചെയ്‌തു.
വെള്ളപ്പൊക്ക സമയത്ത് രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍മൊക്കെ മുന്‍പന്തിയില്‍ നിന്ന ചെറുപ്പക്കാരനായിരുന്നു ജവഹര്‍ കാരാട്. സോഷ്യല്‍ മീഡിയയില്‍ ജവഹറിന്റെ സുഹൃത്ത് ഇട്ട ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വാര്‍ത്ത പുറം ലോകമറിഞ്ഞത്. യൂബര്‍ ഈറ്റ്‌സ് ജീവനക്കാര്‍ ചൊവ്വാഴ്ച്ച രാവിലെ മുതല്‍ റെസ്‌റ്റോറന്റിനു മുന്‍പിലെത്തി പ്രതിഷേധിക്കുകയാണ്.
https://www.facebook.com/Malayalivartha