വീട്ടിലെ പതിവ് സന്ദർശകൻ... മകന്റെ കൂട്ടുകാരനായതുകൊണ്ട് ഒട്ടും സംശയിച്ചില്ല... മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം മോഷ്‌ടിച്ചതു കണ്ട വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന്റെ സുഹൃത്ത് അറസ്റ്റിൽ

കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കൊലപതാകം നടന്നത്. ചാരുംമൂട്ടിലെ സ്വകാര്യസ്‌ഥാപനത്തില്‍ ഇലക്‌ട്രോണിക്‌സ് കോഴ്‌സിന് പഠിക്കുകയായിരുന്ന പ്രതിക്ക് ഈ വീട്ടില്‍ സര്‍വസ്വാതന്ത്ര്യവുമുണ്ടായിരുന്നു. വീട്ടമ്മയുടെ മൂത്ത മകന്റെ സുഹൃത്താണ് സമീപവാസിയായ ജെറിന്‍. ടെലിവിഷന്‍ കാണാനും അല്ലാതെയും എപ്പോഴുമെത്തുന്ന പ്രതിയെ മകനെപ്പോലെയാണ് തുളസി കണ്ടത്. സംഭവദിവസം ഉച്ചയ്‌ക്ക് എത്തിയ യുവാവിന് അവര്‍ ദോശ നല്‍കിയിരുന്നു. ഇതിനു ശേഷം ബാത്ത് റൂമില്‍ തുളസി പോയ തക്കംനോക്കി പണം ഉണ്ടെന്ന് അറിയാവുന്ന പ്രതി താക്കോലെടുത്ത് അലമാര തുറന്നു. മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ കൈവശമുണ്ടായിരുന്ന 3,000 രൂപ തികയാതിരുന്നതിനാല്‍ 10,800 രൂപ ഇയാള്‍ എടുത്തിരുന്നു.
പണം എണ്ണി നോക്കുന്ന സമയത്തു വീട്ടമ്മ കയറി വന്നു. ഇതുകണ്ടു തുളസി ബഹളംവച്ചപ്പോള്‍ കഴുത്തിനു കുത്തിപ്പിടിച്ച് കട്ടിലില്‍ തള്ളിയിട്ടു. ബോധരഹിതയായ വീട്ടമ്മയെ ഫാനില്‍ കെട്ടിത്തൂക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വീടിന്റെ ജനാലയില്‍ സാരിയില്‍ കെട്ടിത്തൂക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം വീടിനു ചുറ്റും മുളകുപൊടി വിതറിയ ശേഷമാണ് പ്രതി മടങ്ങിയത്. തൂങ്ങിനില്‍ക്കുന്ന ഭാര്യയെ കണ്ട് വൈകിട്ട് വീട്ടിലെത്തിയ സുധാകരന്‍ അലമുറയിട്ടു. തുടര്‍ന്നു സമീപവാസികളെയും കൂട്ടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മകന്റെ സുഹൃത്തായ വിദ്യാര്‍ഥിയാണെന്ന് തിരിച്ചറിഞ്ഞതോടെ വലവിരിച്ച് പോലീസ്. അടുത്ത ദിവസം തന്നെ അറസ്‌റ്റില്‍ ആകുകയുമായിരുന്നു. താമരക്കുളം കണ്ണനാകുഴി മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി(40)യെ കൊലപ്പെടുത്തിയ കേസില്‍ കറ്റാനം വെട്ടിക്കോട് മുകളേത്ത് പുത്തന്‍വീട്ടില്‍ ജെറിന്‍ രാജുവി(19)നെയാണ് അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ കായംകുളം കോടതി റിമാന്‍ഡ് ചെയ്‌തു.
പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സാരി കെട്ടിയ രീതിയുമെല്ലാം കണ്ടു കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരുന്നു. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി: അനീഷ് വി. കോരയും മാവേലിക്കര സി.ഐ: പി. ശ്രീകുമാറും നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ജെറിന്‍ കുറ്റംസമ്മതിച്ചത്. വള്ളികുന്നം എസ്.ഐ: എം.സി. അഭിലാഷ്, അഡീഷണല്‍ എസ്.ഐ: ഉണ്ണിക്കൃഷ്‌ണന്‍നായര്‍, എ.എസ്.ഐമാരായ അന്‍വര്‍സാദത്ത്, ഹരിദാസ്, സുരേഷ്, സി.പി.ഒമാരായ അരുണ്‍, ഉണ്ണിക്കൃഷ്‌ണന്‍, ഷാജി, നജു എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
https://www.facebook.com/Malayalivartha

























