ജാനിമോളുടെ മരണവാർത്ത ബാലഭാസ്‌ക്കറിനെയും ഭാര്യയെയും ഇന്ന് അറിയിക്കും; കരൾപിടഞ്ഞ് ബന്ധുക്കൾ....

കേരളക്കരയെ ഒന്നടങ്കം വേദനിപ്പിച്ചൊരു വാര്‍ത്തയായിരുന്നു ചൊവ്വാഴ്ച പുലര്‍ച്ചയെത്തിയത്. മലയാളികളുടെ സ്വന്തം സംഗീതജ്ഞനായ ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയും രണ്ട് വയസ്സുകാരിയായ തേജസ്വിനി മരിച്ചുവെന്നുമറിഞ്ഞതില്‍പ്പിന്നെ നമ്മളെല്ലാം അസ്വസ്ഥരാണ്. 16 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ബാലഭാസ്‌ക്കറിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലേക്ക് ജാനി എത്തിയത്.
യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കവേ സുഹൃത്തുക്കളായിരുന്ന ബാലഭാസ്‌ക്കറും, ലക്ഷ്മിയും 2000 ഡിസംബർ 16ന് ആണ് പ്രണയിച്ച് വിവാഹിതരായത്. പ്രണയ വിവാഹമായതുകൊണ്ടുതന്നെ ബന്ധുക്കളുമായി അടുപ്പക്കുറവുണ്ടായിരുന്നെങ്കിലും പിന്നീട് കുടുംബങ്ങൾ തമ്മിൽ അടുക്കുകയായിരുന്നു. പിന്നീട് അവശേഷിച്ച വേദന ഒരുകുഞ്ഞിക്കാലിനുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.
ഒടുവിൽ പ്രാർത്ഥനകൾക്കും വഴിപാടുകൾക്കുമൊടുവിൽ പതിനാറ് വർഷങ്ങൾക്ക് ശേഷം, 2017 ഏപ്രിൽ 21ന് ആ ഇളംകൈ അവർ നെഞ്ചോട് ചേർത്തു. ജാനിയെന്ന ഓമനപ്പേരിൽ അവളെ താലോലിക്കാൻ തുടങ്ങി. ജാനി ജീവിതത്തിലേയ്ക്ക് വന്നതിനു ശേഷം കിട്ടുന്ന സമയത്തെല്ലാം അവളോടൊപ്പമായിരുന്നു ബാലഭാസ്‌ക്കർ. മരണപ്പെടുന്നതിന് തൊട്ടുമുമ്പും അവൾ അച്ഛന്റെ നെഞ്ചിലായിരുന്നു കിടന്നത്.
തിട്ടമംഗലം പുലരി നഗര്‍ 'ടിആര്‍എ 306 ശിവദത്തിലെ മുറ്റത്ത് ഓടിക്കളിച്ച് നടന്നിരുന്ന കുസൃതിക്കാരി ആരെ കണ്ടാലും പുഞ്ചരിക്കുമായിരുന്നു. അച്ഛന്റെ നെഞ്ചോട് ചേർന്ന് കിടക്കനായിരുന്നു അവൾക്കെന്നും ഇഷ്ടം, ഇനി ജാനിയെന്ന് വിളിച്ച് താലോലിക്കാനും,ഓടിനടന്ന് കുഞ്ഞിക്കവിളുകളിൽ ഉമ്മവയ്ക്കാനും അവളില്ലെന്ന സത്യം അപകടശേഷം ബോധം മറഞ്ഞ ഇടയ്ക്ക് പാതിക്കണ്ണ് തുറന്ന് നോക്കുന്ന അവളുടെ അച്ഛനോടും, ഇടയ്ക്ക് ലക്ഷ്മിയുടെ കണ്ണിൽ നിന്ന് ഇറ്റുവീഴുന്ന ആ കണ്ണുനീർ മകളെക്കുറിച്ചോർത്തിട്ടാണെന്നും ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും നന്നായിട്ട് അറിയാം.
പക്ഷെ ആശുപത്രി മോർച്ചറിയിൽ ആ കുഞ്ഞുശരീരം മോർച്ചറിയിൽ തണുത്ത് മരവിച്ചുകിടക്കുകയാണെന്ന് അവരോട് പറയാനുള്ള ശക്തി ആർക്കുംതന്നെ ഇല്ല. ഇന്നലെ വരെ എല്ലാമെല്ലാമായി കൂടെയുണ്ടായിരുന്നൊരാള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ നമ്മളെ വിട്ടുപോയെന്ന് അംഗീകരിക്കാന്‍ പലപ്പോഴും നമുക്ക് കഴിയാറില്ല. കേരളക്കരയെ ഒന്നടങ്കം വേദനിപ്പിച്ചൊരു വാര്‍ത്തയായിരുന്നു വിടരുംമുമ്പ് കൊഴിഞ്ഞുവീണ ആ കുഞ്ഞുപൂവിന്റെ വേർപാട്.
താങ്ങാനാവാത്ത വിയോഗമാണ് ആ കുടുംബത്തില്‍ സംഭവിച്ചിട്ടുള്ളതെങ്കിലും അതില്‍ നിന്നും കരകയറാനും ആരോഗ്യസ്ഥിതി പൂര്‍വ്വനിലയിലാവാനുമായി അവര്‍ക്ക് കഴിയട്ടെയെന്നാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രാര്‍ത്ഥിക്കുന്നത്.
https://www.facebook.com/Malayalivartha
























