കമ്മിഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സമിതിക്ക്, പെൺകുട്ടി സമ്മതിച്ചാൽ പൊലീസിന് ; ലൈംഗികാരോപണവിധേയനായ ഷൊർണൂർ എംഎൽഎ പി.കെ. ശശി എം.എല്‍.എയ്‌ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ അന്വേഷണ കമ്മിഷന്റെ ശിപാര്‍ശ

ലൈംഗികാരോപണവിധേയനായ ഷൊർണൂർ എംഎൽഎ പി.കെ. ശശി എം.എല്‍.എയ്‌ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ സി.പി.എം. നിയോഗിച്ച അന്വേഷണ കമ്മിഷന്റെ ശിപാര്‍ശ. ഇന്ന് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും രണ്ടു പേരുടെ മൊഴി വ്യാഴാഴ്ച്ച രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ലന്ന വിവരമാണ് ഒടുവില്‍ പുറത്തുവരുന്നത്. സസ്‌പെന്‍ഷന്‍ അടക്കമുള്ള കടുത്ത നടപടി പരിഗണനയിലാണ്.
അതേസമയം, തനിക്കെതിരേ ഗൂഢാലോചന നടന്നെന്ന ശശിയുടെ ആരോപണം അന്വേഷിക്കാന്‍ പ്രത്യേക കമ്മിഷനെ നിയോഗിച്ചേക്കും. മന്ത്രി എ.കെ. ബാലന്‍, പി.കെ. ശ്രീമതി എം.പി. എന്നിവരടങ്ങിയ അന്വേഷണ കമ്മിഷനാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പി.കെ. ശശിക്കെതിരേ നടപടി വൈകിപ്പിക്കാനും പരാതി മറച്ചുവയ്‌ക്കാനും ശ്രമിച്ച രണ്ടു ഡി.െൈവ.എഫ്.ഐ. നേതാക്കള്‍ക്കെതിരേയും നടപടിയുണ്ടാകും.
സ്ത്രീ പീഡന പരാതിയില്‍ യുവതികള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ പരാതി പൊലീസിന് കൈമാറേണ്ടതുള്ളു. ശശിക്കെതിരെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്‍റെ പേരിലാണ് പാര്‍ട്ടിക്ക് പരാതി കിട്ടിയത്. അതിനപ്പുറത്തേക്ക് പാര്‍ട്ടിക്ക് ഒന്നും ചെയ്യാനാകില്ലെന്നാണ് നിലപാട്.
ഡി.വൈ.എഫ്.ഐ. വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയതാണ് ശശിക്കു വിനയായത്. പരാതി അട്ടിമറിക്കുന്നതിനു നടത്തിയ നീക്കങ്ങളും തെളിവായി സമിതിയംഗങ്ങള്‍ക്കു യുവതി കൈമാറിയിരുന്നു. ശശിയുടെ സംഭാഷണത്തിന്റെ ശബ്‌ദരേഖയും പരാതിയുമായി മുന്നോട്ടുപോകാതിരിക്കാന്‍ വന്‍തുക വാഗ്‌ദാനംചെയ്‌തുകൊണ്ടുള്ള വീഡിയോ ദൃശ്യങ്ങളും കമ്മിഷനു ലഭിച്ചിരുന്നു. കമ്മിഷന്‍ പാലക്കാട്ടെത്തി യുവതിയുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍, പരാതി പോലീസിനു കൈമാറേണ്ടെന്ന നിലപാടിലാണു നേതൃത്വം. സംസ്ഥാന നേതൃത്വത്തിലുള്ള സ്വാധീനം മൂലമാണ് പി.കെ ശശിക്കെതിരെ നടപടിയെടുക്കാന്‍ ജില്ല നേതൃത്വം ഭയന്നതെന്നാണ് സൂചന. എന്നാല്‍ ജില്ലയിലെ ഭൂരിഭാഗം നേതാക്കള്‍ക്കും പരാതിക്കാരിയായ യുവതിയോട് അനുകൂല നിലപാടാണ്.
https://www.facebook.com/Malayalivartha























