ലോക്പാലിനുമേൽ മറ്റൊരു ഞാണിന്മേൽ കളി കൂടി ; പൊതു തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് ലോക്പാല്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ തിരക്കിട്ട ശ്രമം

നാലു വര്‍ഷത്തെ കാലതാമസത്തിനുശേഷം തിരക്കിട്ട് ലോക്പാല്‍ നടപ്പിലാക്കാനുള്ള ശ്രമവുമായി കേന്ദ്ര സർക്കാർ. പൊതു തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട്കൊണ്ടാണ് ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തും സര്‍ക്കാര്‍ തലങ്ങളിലുമുളള അഴിമതി തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍ദേശിക്കപ്പെട്ടിരുന്ന കരട് നിയമമായ ലോക്പാല്‍ തിരക്കിട്ട് നടപ്പിലാക്കാന്‍ ബിജെപി സര്‍ക്കാർ ശ്രമം നടത്തുന്നത്.
ലോക്പാല്‍ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ എട്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ചു. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് ആണ് കമ്മിറ്റിയുടെ അധ്യക്ഷ. ലോക്പാല്‍ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരെ ശുപാര്‍ശ ചെയ്യാനാണ് കമ്മിറ്റിയെ നിയോഗിച്ചിട്ടുള്ളത്. എസ്ബിഐ മുന്‍ മേധാവി അരുന്ധതി ഭട്ടാചാര്യ, പ്രസാര്‍ ഭാരതി ചെയര്‍പേഴ്സണ്‍ എ. സൂര്യപ്രകാശ്, ഐ.എസ്.ആര്‍.ഒ മേധാവി എ.എസ്. കിരണ്‍കുമാര്‍, മുന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സാഖാ റാംസിങ് യാദവ്, ഗുജറാത്ത് മുന്‍ പോലീസ് മേധാവി ഷബീര്‍ ഹുസൈന്‍ എസ് ഖന്‍ഡ്വാവാല, മുന്‍ രാജസ്ഥാന്‍ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ലളിത് കെ. പന്‍വാര്‍, രഞ്ജിത് കുമാര്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് പ്രമുഖ അംഗങ്ങള്‍.
ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റിയുടെ അധ്യക്ഷന്‍ പ്രധാനമന്ത്രിയാണ്. ലോക്സഭാ സ്പീക്കര്‍, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ ചീഫ് ജസ്റ്റിസ് നാമനിര്‍ദ്ദേശം ചെയ്യുന്ന സുപ്രീംകോടതി ജഡ്ജി, രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്ന വ്യക്തി എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഴിമതിയും ലോക്പാലും പ്രധാന പ്രചാരണ വിഷയമാക്കിയാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ലോക്പാല്‍ നിയമത്തില്‍ അനുശാസിക്കുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പായിരിക്കും നടക്കുകയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ തന്നെ മുഴുവന്‍ സമയ അംഗമാക്കാത്തതില്‍ പ്രതിഷേധിച്ച് മല്ലികാര്‍ജുന ഖാര്‍ഗെ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്ന യോഗം ബഹിഷ്‌കരിച്ചിരുന്നു.
https://www.facebook.com/Malayalivartha























