കാട്ടിൽ കയറി മാനിനെ വേട്ടയാടി ശുദ്ധമായ വെടിയിറച്ചി നൽകുമെന്ന് വേട്ടക്കാർ; പ്രലോഭനത്തിൽ വീണു പോയവർ ഉയർന്ന വിലയ്ക്ക് ഇറച്ചി വാങ്ങി കറിവച്ചു കഴിച്ചു; പിന്നെ സംഭവിച്ചത്....

മലപ്പുറം നിലമ്പൂർ കാളികാവിൽ ചോക്കാട് പഞ്ചായത്തിൽ മനിറച്ചിയെന്ന് കരുതി പട്ടിയിറച്ചി ഭക്ഷിച്ചവരെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇളം മനിറച്ചി നൽകാമെന്ന വ്യാജേന ഭക്ഷണപ്രേമികളായ ഒരു കൂട്ടം യുവാക്കളെ വേട്ടക്കാർ സമീപിച്ചു. തുടർന്ന് മനിറച്ചിയെന്ന് കരുതി പട്ടിയിറച്ചി കഴിച്ച ഇവർ ഛർദ്ദിച്ച് അവശരായതിനെത്തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കാട്ടിലുള്ള മാനിനെ വേട്ടയാടി ശുദ്ധമായ വെടിയിറച്ചി നൽകാമെന്നായിരുന്നു വേട്ടക്കാരുടെ പ്രലോഭനം. മാനിറച്ചിയെന്ന വ്യാജേന ഉയർന്ന വിലയ്ക്ക് ഇവർക്ക് ഇറച്ചി വിൽക്കുകയും ചെയ്തു. ചിലർക്ക് ഇറച്ചി വേവിച്ചപ്പോൾ ചെറിയ സംശയം തോന്നിയിരുന്നു. കൂടുതൽ സമയം എടുത്തിട്ടും ഇറച്ചി വേവാത്തതാണ് ചിലരിൽ സംശയം ജനിപ്പിച്ചത്. കൂടാതെ, കാളികാവ് മലയുടെ അടിവാരത്തിൽ നിന്നും നിരവധി നായകളുടെ അറുത്തെടുത്ത തലകൂടി കിട്ടിയപ്പോൾ സംഗതി ഉറപ്പിച്ചു.
അതേസമയം പട്ടിയിറച്ചി തിന്ന് ഛർദ്ദിച്ച് ഒരു വഴിയായവർക്ക് പൊലീസിൽ പരാതി നൽകാനും ഭയമാണ്. വന്യമായ മാനിറച്ചിക്കായി കാശിറക്കിയത് നിയമപരമായി ഗുരുതര കുറ്റമാണ്. എന്നാൽ ഇതു സംബന്ധിച്ച് പരാതി ലഭിക്കാത്തതിനാൽ നിലവിൽ കേസെടുത്തിട്ടില്ല. അതേസമയം സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേട്ടക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
https://www.facebook.com/Malayalivartha























